Connect with us

Kerala

സംസ്ഥാനത്തെ നാല് എം പിമാര്‍ക്കെതിരെ ഹൈക്കോടതിയില്‍ ഹരജി

Published

|

Last Updated

കൊച്ചി: തിരഞ്ഞടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നാല് എം പി മാര്‍ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. പി കരുണകരന്‍, ശശി തരൂര്‍, ജോസ് കെ മാണി, ആന്റോ ആന്റണി എന്നിവര്‍ക്കെതിരെയാണ് ഹര്‍ജികള്‍. പി കരുണാകരനെതിരെ എതിര്‍ സ്ഥാനാര്‍ത്ഥി ടി സിദ്ധീഖ് ആണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.

ബൂത്തുപിടുത്തം അടക്കം ഗുരുതരമായ ആരോപണങ്ങളാണ് പി കരുണാകരനെതിരെ ടി സിദ്ധിഖ് ഉന്നയിച്ചിരിക്കുന്നത്. ഇടത് അനുഭാവമുള ഉദ്യോഗസ്ഥരാണ് ഇവിടങ്ങളില്‍ തിരഞ്ഞെടുപ്പ് ജോലിക്കുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ഇടതുമുന്നണിക്ക് കാര്യങ്ങള്‍ എളുപ്പമായെന്ന് ടി സിദ്ധിഖ് ആരോപിച്ചു. കാഞ്ഞങ്ങാട് ഉദുമയില്‍ കളളവോട്ട് നടന്നു.അതിനാല്‍ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നാണ് സിദ്ദീഖിന്റെ ആവശ്യം.

കോട്ടയത്ത് വിജയിച്ച ജോസ് കെ മാണിക്കെതിരെ എന്‍ ഡി എ സ്ഥാനാര്‍ഥിയായി മല്‍സരിച്ച അഡ്വ നോബിള്‍ മാത്യുവാണ് ഹര്‍ജി നല്‍കിയത്. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ അതിവേഗ റെയിലുമായി ബന്ധപ്പെട്ട തെറ്റായ പ്രഖ്യാപനം മുഖ്യമന്ത്രി നടത്തിയെന്നാണ് ആരോപണം. തിരുവനന്തപുരം എം പി ശശി തരൂരിനെതിരെ മാധ്യമപ്രവര്‍ത്തകനായ എലിയാസ് ജോണാണ് ഹൈക്കോടതിയിലെത്തിയത്. തന്റെ വികസനപദ്ധതികളെന്ന് ശശി തരൂര്‍ അവകാശപ്പെട്ട പലതും വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാണ് ആരോപണം.

പത്തനംതിട്ട എം പി ആന്റോ ആന്‍ണിക്കെതിരെ രണ്ട് ഹര്‍ജികളാണ് എത്തിയിരിക്കുന്നത്. എതിര്‍സ്ഥാനാര്‍ഥിയായിരുന്ന ഫിലിപ്പോസ് തോമസ് ആന്റോ ആന്റണിയുടെ നോമിനിയായിരുന്നുവെന്നാണ് ഹരജിയിലെ പ്രധാന ആരോപണം.

Latest