International
ഗാസയില്‍ ഇസ്‌റാഈല്‍ വ്യോമാക്രമണം ശക്തം
ജറുസലം: ഗാസ മുനമ്പ് ലക്ഷ്യമാക്കി ഇസ്‌റാഈല്‍ സൈന്യം നിരവധി തവണ വ്യോമാക്രമണം നടത്തി. ഇസ്‌റാഈലിലേക്ക് ഗാസയില്‍ നിന്ന് നടത്തിയ റോക്കറ്റാക്രമണങ്ങള്‍ക്കുള്ള പ്രതികരണമാണിതെന്ന് സൈന്യം അവകാശപ്പെട്ടു. ഹമാസ് ഭരിക്കുന്ന ഗാസ മുമ്പ് കൈയടക്കുകയേ റോക്കറ്റാക്രമണത്തിന് പരിഹരമുള്ളൂവെന്ന് ഇസ്‌റാഈല്‍ വിദേശകാര്യ മന്ത്രി അവിഗ്‌ദോര്‍ ലീബര്‍മാന്‍ പറഞ്ഞു.
ഒളിച്ചിരുന്ന് റോക്കറ്റ് ആക്രമണം നടത്തുന്നവരെയും ആയുധ നിര്‍മാണ കേന്ദ്രങ്ങളും അടക്കം 12 ഇടങ്ങളെ ലക്ഷ്യമാക്കിയാണ് വ്യോമാക്രമണം നടന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരം ആറ് റോക്കറ്റുകള്‍ ഗാസയില്‍ നിന്ന് ഇസ്‌റാഈലില്‍ പതിച്ചെന്ന് സൈന്യം അവകാശപ്പെട്ടു. സ്ദിറോതിലെ ഫാക്ടറിക്ക് മുകളിലാണ് ഒരു റോക്കറ്റ് പതിച്ചത്. പരിമിത സൈനിക നടപടികള്‍ ഗാസയിലെ ഹമാസിനെ ശക്തിപ്പെടുത്തുകയേയുള്ളൂവെന്ന് ലീബര്‍മാന്‍ പറഞ്ഞു. പൂര്‍ണ അധിനിവേശമാണ് ഏക പോംവഴിയെന്ന് ലീബര്‍മാന്‍ കൂട്ടിച്ചേര്‍ത്തു. കാണാതായ മൂന്ന് ഇസ്‌റാഈലീ കുട്ടികളെ കണ്ടെത്താനുള്ള തിരച്ചിലിന്റെ മറവില്‍ വെസ്റ്റ് ബാങ്കില്‍ ഇസ്‌റാഈല്‍ സൈന്യം നടത്തുന്ന നരനായാട്ട് തുടങ്ങിയ ഈ മാസം ഗാസയില്‍ നിന്ന് റോക്കറ്റാക്രമണം വര്‍ധിച്ചിട്ടുണ്ട്. കുട്ടികളെ തട്ടിക്കൊണ്ടുപോയത് തങ്ങളാണെന്ന ഇസ്‌റാഈലിന്റെ ആരോപണം ഹമാസ് നിഷേധിച്ചിട്ടുണ്ട്.
കൈയടക്കി വെച്ചിരുന്ന ഗാസ മുനമ്പില്‍ നിന്ന് 2005ല്‍ ഇസ്‌റാഈല്‍ സൈന്യം പിന്‍മാറുകയായിരുന്നു. എന്നാല്‍, ആകാശത്തെയും കരയിലെയും സമുദ്രത്തിലെയും നിയന്ത്രണം ഇസ്‌റാഈലിനാണ്.