Connect with us

Kozhikode

അബൂബക്കര്‍ മകന്റെ ഭാര്യയെ പീഡിപ്പിച്ച കേസിലെ പ്രതിയെന്ന് പോലീസ്

Published

|

Last Updated

കോഴിക്കോട്: അഭിഭാഷകനായ അഡ്വ.മുസ്തഫയെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ കേസില്‍ അറസ്റ്റിലായ മൂടാടി സില്‍ക്ക് ബസാര്‍ നടുവിലക്കണ്ടി ശംസുദ്ദീന്റെ പിതാവ് അബൂബക്കര്‍ മകന്റെ ഭാര്യയെ പീഡിപ്പിച്ച കേസിലെ പ്രതിയാണെന്ന് പോലീസ്. മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് കൊയിലാണ്ടി പോലീസ് അബൂബക്കറിനെതിരെ പീഡനത്തിന് കേസെടുത്തത്. കേസിനെ തുടര്‍ന്ന് മുങ്ങിയ അബൂബക്കറിനായി പോലീസ് തിരിച്ചില്‍ നടത്തിവരുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 18ന് അബൂബക്കര്‍ പീഡിപ്പിച്ചതായാണ് മകന്‍ ശഫീഖിന്റെ ഭാര്യയും ബന്ധുക്കളും കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കിയത്. പീഡനത്തെക്കുറിച്ച് ശഫീഖിനോട് പറഞ്ഞപ്പോള്‍ അബൂബക്കര്‍ എച്ച് ഐ വി ബാധിതനാണെന്ന് അറിഞ്ഞു. തുടര്‍ന്ന് എച്ച് ഐ വി പകര്‍ന്നിട്ടുണ്ടോയെന്നറിയാന്‍ യുവതി സ്വകാര്യ ആശുപത്രിയില്‍ പരിശോധന നടത്തിയിരുന്നു. ഇതിന്റെ ഫലം ഇതുവരെ കിട്ടിയിട്ടില്ല. എങ്കിലും ഭര്‍ത്താവ് യുവതിയെ അവളുടെ വീട്ടില്‍ കൊണ്ടുവിടുകയായിരുന്നു. കേസില്‍ മുങ്ങിയ അബൂബക്കര്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്.
പീഡന കേസില്‍ അബൂബക്കര്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് മറ്റൊരു മകനായ ശംസുദ്ദീന്റെ മുന്‍കാമുകിയുടെ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയത്. അബൂബക്കറിനെ ചേവായൂര്‍ സ്റ്റേഷനില്‍ വെച്ച് കൊയിലാണ്ടി സി ഐ ഹരിദാസ് ഇന്നലെ ചോദ്യം ചെയ്തു. ഇയാളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് കൊയിലാണ്ടി സി ഐ. ആര്‍ ഹരിദാസ് അറിയിച്ചു. അതേസമയം അബൂബക്കറിന്റെ ഭാര്യയുടെയും മകന്റെയും പേരില്‍ സ്ത്രീധന പീഡനത്തിന് കൊയിലാണ്ടി പോലീസില്‍ നിലവില്‍ കേസുണ്ട്.
അതിനിടെ കഴിഞ്ഞ ദിവസം അറസ്റ്റിലായ ക്വട്ടേഷന്‍ സംഘാംഗങ്ങളായ താമരശേരി കന്നുകുട്ടിപ്പാറ രാധാമണി (50), ഇവളുടെ ഭര്‍ത്താവ് നാരായണന്‍ (54), കൊയിലാണ്ടി കൊല്ലം സ്വദേശി അബൂബക്കര്‍ (60), താമരശേരി കന്നൂട്ടിപ്പാറ ഹരിദാസന്‍ (48), കിനാലൂര്‍ ഉണ്ണിരാജന്‍, ഇവരുടെ മകന്‍ പ്രജീഷ് എന്നിവരെ ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ഒന്നാം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അഡ്വ. മുസ്തഫയെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ ശംസുദ്ദീന്‍ ഇപ്പോള്‍ കുവൈത്തിലാണുള്ളത്. ഇയാളെ പിടികൂടാന്‍ പോലീസ് ലൂക്കൗട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്. ഇന്ത്യയില്‍ എവിടെ വന്നിറങ്ങിയാലും ശംസുദ്ദീന്‍ ഉടന്‍ പിടിയിലാകുമെന്ന് പോലീസ് പറഞ്ഞു. കേസില്‍ കൂടുതല്‍ പ്രതികള്‍ ഇല്ലെന്നും പോലീസ് അറിയിച്ചു.

 

Latest