Connect with us

Ongoing News

മിഷന്‍ പഞ്ചാബ്: ആശ്വാസ ക്യാമ്പില്‍ ആവേശക്കാഴ്ച

Published

|

Last Updated

ദയ്പി (പഞ്ചാബ്): ദയ്പി ഗ്രാമത്തില്‍ ആര്‍ സി എഫ് ഐ ഡല്‍ഹി ചാപ്റ്റര്‍ സംഘടിപ്പിച്ച മെഡിസിനാ മെഗാ മെഡിക്കല്‍ ക്യാമ്പിനോടനുബന്ധിച്ച് നടന്ന സൗജന്യ ചേലാകര്‍മ പരിപാടിക്ക് 80 കിലോമീറ്റര്‍ ദൂരം താണ്ടിയാണ് ഹരിയാനയിലെ നറവണ ഗ്രാമത്തില്‍ നിന്ന് 75 കാരനായ പ്രേമുദ്ദീന്‍ എത്തിയത്. ഇവിടെ നിന്നെത്തിയ ഇരുപത് പേരടങ്ങുന്ന സംഘത്തിലെ ഏറ്റവും മുതിര്‍ന്നയാളാണ് അദ്ദേഹം. പ്രതീക്ഷിച്ചതിലും വേഗത്തില്‍ ചേലാകര്‍മം കഴിഞ്ഞതോടെ ആര്‍ സി എഫ് ഐ വളണ്ടിയര്‍മാരെയും ഡോക്ടര്‍മാരെയും അനുഗ്രഹവാക്കുകള്‍ ചൊരിഞ്ഞും പ്രാര്‍ഥിച്ചും സന്തോഷമറിയിച്ചു. നറവണ ഗ്രാമത്തില്‍ ഇന്ത്യാ വിഭജനത്തിന്റെ മുറിവില്‍ ഒറ്റപ്പെട്ടുപോയ വിരലിലെണ്ണാവുന്ന മുസ്‌ലിം കുടുംബങ്ങളില്‍പ്പെട്ടയാളാണ് ഇദ്ദേഹം.
വര്‍ഗീയവാദികളുടെ കൊലക്കത്തിയില്‍ നിന്ന് അമുസ്‌ലിം സഹോദരങ്ങളില്‍ ചിലരാണ് ഇദ്ദേഹത്തെ രക്ഷപ്പെടുത്തിയത്. വിഭജനത്തെ തുടര്‍ന്ന് ചിന്നഭിന്നമായ മുസ്‌ലിം കുടുംബങ്ങള്‍ ആത്മരക്ഷക്ക് ചേലാകര്‍മം ഉപേക്ഷിച്ചും പള്ളികളില്‍ നിന്നകന്നും ജീവിച്ചു. ഹരിയാനയിലും പഞ്ചാബിലുമായി ഓരോ ഗ്രാമത്തിലും പത്തോ ഇരുപതോ കുടുംബങ്ങള്‍ മാത്രമാണ് മുസ്‌ലിംകളായി ഉള്ളത്. മാന്‍സ ജില്ലയില്‍ ആകെയുള്ളത് 10 പള്ളികള്‍. മര്‍കസ് ആര്‍ സി എഫ് ഐ മിഷന്‍ പഞ്ചാബ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ചേലാകര്‍മ പരിപാടിക്ക് സമയത്തിന് ശേഷവും മുതിര്‍ന്നവരും കുട്ടികളുമായി നിരവധി പേര്‍ അവസരം കാത്ത് നില്‍പ്പുണ്ടായിരുന്നു. ക്യാമ്പ് കഴിഞ്ഞെങ്കിലും അഞ്ഞൂറിലധികം പേര്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുകയാണിപ്പോള്‍. ദയ്പിയിലെ ക്യാമ്പിലെത്തിയവരില്‍ പകുതിയോളം പേര്‍ 18 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ്.
സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന ഗ്രാമങ്ങളില്‍ നിത്യവൃത്തി ചെയ്തു ജീവിക്കുന്ന പട്ടിണിപ്പാവങ്ങള്‍ക്ക് ആര്‍ സി എഫ് ഐ ഒരുക്കിയ മെഡിക്കല്‍ ക്യാമ്പ് വലിയ അനുഗ്രഹമായി. ന്യൂനപക്ഷങ്ങളില്‍ ന്യൂനപക്ഷമായ മുസ്‌ലിംകള്‍ ജീവിക്കുന്ന വടക്കേ ഇന്ത്യയിലെ ഗ്രാമങ്ങളിലെ കാഴ്ച പ്രബോധകരുടെ മനസ്സലിയേണ്ടതാണ്. സഹായിക്കാനാരുമില്ലാതെ രാപ്പകല്‍ കഠിനാദ്ധ്വാനം ചെയ്ത് നിത്യവൃത്തി തേടുന്നവരിലേക്ക് നീളുന്ന ഹസ്തങ്ങളെ വാരിപ്പുണരുകയാണിവര്‍. മതബോധമോ, മത വിജ്ഞാനമോ അനുഷ്ഠാന കര്‍മങ്ങളെ കുറിച്ചുള്ള അറിവോ ഇല്ലാത്ത ഈ ഗ്രാമീണര്‍ മേഖലയിലെ മര്‍കസിന്റെ ആശ്വാസ പ്രവര്‍ത്തനങ്ങളെ മുക്തകണ്ഠം പ്രശംസിച്ചതും ഇതുകൊണ്ടു തന്നെ . മര്‍കസ് ജീവകാരുണ്യ പ്രവര്‍ത്തകര്‍ക്കും ഗ്രാമീണ ഇന്ത്യയുടെ കാഴ്ച പുത്തനനുഭവമായി. മെഡിസിന ഡോക്‌ടേഴ്‌സ് വിംഗും പാരാമെഡിക്കല്‍ വളണ്ടിയര്‍മാരും ഒരു പകല്‍ മുഴുവന്‍ പ്രതികൂല കാലാവസ്ഥയിലും കര്‍മനിരതരായിരുന്നു. മിഷന്‍ പഞ്ചാബിന്റെ രണ്ടാം ഘട്ടം റമസാനില്‍ ആരംഭിക്കും.

 

Latest