Connect with us

Ongoing News

വിദ്യാഭ്യാസ വികസനത്തിന് 436 കോടിയുടെ കേന്ദ്രാനുമതി

Published

|

Last Updated

തിരുവനന്തപുരം: സര്‍വ്വശിക്ഷാ അഭിയാന്‍ വഴി വിദ്യാഭ്യാസവികസനത്തിന് 436.81 കോടി രൂപ ചെലവഴിക്കാന്‍ കേന്ദ്രാനുമതി ലഭിച്ചതായി വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുര്‍റബ്ബ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
രണ്ട് മുതല്‍ എട്ടുവരെ ക്ലാസുകളില്‍ പഠിക്കുന്ന 25 ലക്ഷം കുട്ടികള്‍ക്ക് പാഠപുസ്തക വിതരണത്തിന് 48.82 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന എ പി എല്‍ വിഭാഗത്തിലെ ആണ്‍കുട്ടികള്‍ ഒഴികെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും രണ്ട് സെറ്റ് യൂനിഫോം സൗജന്യമായി വിതരണം ചെയ്യും. 31.21 കോടി രൂപ ഇതിനായി വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ സ്‌കൂളുകളുടെ ഭൗതിക സൗകര്യം വര്‍ധിപ്പിക്കാനായി 35.06 കോടി രൂപയുടെ പ്രവര്‍ത്തികള്‍ക്ക് അനുമതി ലഭിച്ചിട്ടുണ്ട്. 141 വിദ്യാലയങ്ങളുടെ മേജര്‍ റിപ്പയറിംഗിനായി 13.74 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ഇതില്‍ 71 എല്‍ പിയും 70 യു പി സ്‌കൂളുകളുമാണ്. മികച്ച പഠനാന്തരീക്ഷം സൃഷ്ടിക്കാന്‍ സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍, എയ്ഡഡ് എല്‍ പി സ്‌കൂളുകള്‍ക്കും യു പി സ്‌കൂളുകള്‍ക്കും യഥാക്രമം 5000 രൂപയും 7000 രൂപയും സ്‌കൂള്‍ ഗ്രാന്റായി നല്‍കും. ഇതിനായി 8.60 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
പ്രത്യേക പരിഗണന ലഭിക്കേണ്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനായി 23.84 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പഠന നിലവാരം ഉയര്‍ത്താനും ഉപകരണങ്ങള്‍ വിതരണം ചെയ്യാനും ചികിത്സ ഒരുക്കാനും റിസോഴ്‌സ് അധ്യാപകരുടെ നിയമനം, വിദഗ്ധ പരിശോധനാ ക്യാമ്പുകള്‍, അധ്യാപക പരിശീലനം, സാങ്കേതിക ഉപകരണങ്ങളുടെ വിതരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് ഈ തുക. 150ല്‍ കൂടുതല്‍ കുട്ടികളുള്ള എല്‍ പി വിദ്യാലയങ്ങളിലെയും 100 ല്‍ കൂടുതല്‍ കുട്ടികളുള്ള യു പി വിദ്യാലയങ്ങളിലെയും പ്രധാനാധ്യാപകര്‍ക്കും പാര്‍ട്ട്‌ടൈം ഇന്‍സ്ട്രക്ടര്‍മാര്‍ക്കും ശമ്പളം നല്‍കുന്നതിനായി 147.57 കോടി രൂപ ലഭ്യമാക്കിയിട്ടുണ്ട്. 1052 പ്രൈമറി പ്രധാനാധ്യാപകര്‍ക്കും 838 അപ്പര്‍ പ്രൈമറി പ്രധാനാധ്യാപകര്‍ക്കും 4452 പാര്‍ട്ട്‌ടൈം ഇന്‍സ്ട്രക്ടര്‍മാര്‍ക്കും ഇതിന്റെ ആനുകൂല്യം ലഭ്യമാക്കും മന്ത്രി പറഞ്ഞു.
അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും പഠനം നടത്താന്‍ കഴിയാത്തവരുമായ കുട്ടികളെ പൊതു വിദ്യാലയങ്ങളിലേക്ക് കൊണ്ടുവരാനും പഠനം നടത്താനുമായി 33.53 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് 49.53 ലക്ഷം രൂപയും എസ് സി /എസ് ടി വിദ്യാര്‍ഥികളുടെ പഠനത്തിനായി 12.43 ലക്ഷം രൂപയും ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ പഠനത്തിനായി 23.03 ലക്ഷം രൂപയും അവഗണിക്കപ്പെടുന്ന നഗരവാസികളായ കുട്ടികള്‍ക്കായി 7.67 ലക്ഷം രൂപയും വകയിരിത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാറിന്റെ ബജറ്റ് വിഹിതമായി ഏഴ് കോടി രൂപ അക്കാദമിക നിലവാരമുയര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

---- facebook comment plugin here -----

Latest