Connect with us

Ongoing News

മാവോയിസ്റ്റ് ബന്ധമുള്ള സംഘത്തെ ആന്ധ്രയിലേക്ക് കൊണ്ടുപോയി

Published

|

Last Updated

തിരുവനന്തപുരം: ആയുധങ്ങളുമായി തിരുവനന്തപുരത്തെ ലോഡ്ജില്‍ നിന്ന് പിടിയിലായ മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന ആറംഗ സംഘത്തെ കനത്ത സുരക്ഷയില്‍ ആന്ധ്രയിലേക്ക് കൊണ്ടുപോയി. ആന്ധ്രയിലെ ടി ആര്‍ എസ് നേതാവായിരുന്ന രാമുലുവിനെ കൊലപ്പെടുത്തിയ കേസില്‍ നെല്‍ഗുണ്ട കോടതിയില്‍ ഹാജരാക്കാനാണ് ഇവരെ കൊണ്ടുപോയത്.
ഇന്നലെ രാവിലെ 7.15 നുള്ള തിരുവനന്തപുരം – ഹൈദരാബാദ് ശബരി എക്‌സ്പ്രസിലാണ് പ്രതികളെ കേരള, ആന്ധ്ര പോലീസിന്റെ കടുത്ത സുരക്ഷാ വലയത്തില്‍ കൊണ്ടുപോയത്. പ്രതികള്‍ക്ക് മാവോയിസ്റ്റ് ബന്ധമുള്ളതിനാല്‍ ഇവര്‍ക്കുനേരെ ആക്രമണം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷാ സന്നാഹങ്ങള്‍ ട്രെയിന്‍ കടന്നുപോകുന്ന എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും ഒരുക്കിയിട്ടുണ്ട്. നെല്‍ഗുണ്ട ജില്ലയിലെ വാറങ്കല്‍ സ്വദേശികളായ സുരേഷ് മാജി, എല്ലേഷ്, സോമയ്യ, കുമാരസ്വാമി, രവി, അജേഷ് എന്നിവരാണ് പ്രതികള്‍. ആന്ധ്രയിലെ ടി ആര്‍ എസ് നേതാവ് രാമുലുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളാണ് ഇവരെന്ന് ആന്ധ്രാ പോലീസ് വ്യക്തമാക്കിയതോടെയാണ് പ്രതികളെ കൈമാറുന്നത്. തിരുവനന്തപുരം സി ജെ എം കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി. നെല്‍ഗുണ്ട കോടതിയില്‍ പ്രതികളെ ഹാജരാക്കി നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ജൂണ്‍ അഞ്ചിന് മുമ്പ് പ്രതികളെ തിരികെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ പ്രവേശിപ്പിക്കണം
നല്‍ഗുണ്ടയില്‍വെച്ച് ടി ആര്‍ എസ് നേതാവ് രാമുലുവിനെ ഒരു വിവാഹ പാര്‍ട്ടിക്കിടെയാണ് പട്ടാപ്പകല്‍ മാവോയിസ്റ്റ് ബന്ധമുള്ള വാടക കൊലയാളികള്‍ വെടിവെച്ചു കൊന്നത്. പ്രതികള്‍ കേരള പോലീസിന്റെ പിടിയിലായ വിവരവും റിമാന്‍ഡ് റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള വിവരങ്ങളും നല്‍ഗുണ്ട കോടതിയെ ജില്ലാ അഡീ. എസ് പി രമാരാജേശ്വരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം രേഖാമൂലം അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് നല്‍ഗുണ്ട കോടതിയില്‍ ഹാജരാക്കാനുള്ള പ്രൊഡക്ഷന്‍ വാറണ്ട് കോടതി പുറപ്പെടുവിച്ചത്.
ലൈസന്‍സില്ലാതെ തോക്ക് കൈവശം വെച്ച കേസിലാണ് ഇപ്പോള്‍ ആറ് പേരും പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്നത്. ചോദ്യം ചെയ്യലില്‍ 15 ലക്ഷം രൂപ പ്രതിഫലം വാങ്ങിയാണ് രാമുലുവിനെ കൊലപ്പെടുത്തിയതെന്ന് പ്രതികള്‍ മൊഴി നല്‍കിയിരുന്നു. രാമുലുവിനെ കൂടാതെ ഇദ്ദേഹത്തിന്റെ സഹോദരന്‍ സാംബ ശിവിഡുവിനെ നേരത്തെ കൊലപ്പെടുത്തിയതും തങ്ങളാണെന്നും പ്രതികള്‍ സമ്മതിച്ചിരുന്നു.