Connect with us

Ongoing News

ഉമയുടെ പ്രസംഗവും കോണ്‍ഗ്രസ് ആയുധമാക്കുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയെക്കുറിച്ച് എ ബി വാജ്പയ് പറഞ്ഞത് ആയുധമാക്കിയ കോണ്‍ഗ്രസ് ഇത്തവണ തീപ്പൊരി നേതാവ് ഉമാ ഭാരതിയെയാണ് മോദിക്കെതിരെയുള്ള വജ്രായുധമാക്കുന്നത്. ഉമാ ഭാരതി ബി ജെ പിയുമായി തെറ്റിപ്പിരിഞ്ഞ് ഭാരതീയ ജനശക്തി പാര്‍ട്ടി രൂപവത്കരിച്ച കാലത്ത് നടത്തിയ പ്രസംഗത്തിന്റെ സി ഡിയാണ് കോണ്‍ഗ്രസ് പുറത്തിറക്കിയിരിക്കുന്നത്. മോദിയെ “വിനാശ് പുരുഷ്” എന്നാണ് പ്രസംഗത്തില്‍ ഉമാ ഭാരതി വിശേഷിപ്പിക്കുന്നത്. ഗുജറാത്തിലെ വികസനം വെറും നാട്യമാണെന്നും അവര്‍ പറയുന്നു.
ഈ സി ഡി വ്യാപകമായി പ്രചരിപ്പിക്കുക വഴി മോദിയെ വിശ്വസനീയമായ രീതിയില്‍ തുറന്നു കാണിക്കാമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. ഗുജറാത്തില്‍ മുസ്‌ലിംകള്‍ മാത്രമല്ല ഹിന്ദുക്കളും ഭീതിയിലാണ്. ഭീതി പിടികൂടിയ സംസ്ഥാനമായി മാറിയിരിക്കുന്നു ഗുജറാത്തെന്ന് വീഡിയോ ദൃശ്യത്തില്‍ ഉമാ ഭാരതി തുറന്നടിക്കുന്നുണ്ട്. ഉമാ ഭാരതി ബി ജെ പിയില്‍ ഇല്ലാതിരുന്ന ഘട്ടത്തിലെ പ്രസംഗമാണ് ദൃശ്യത്തിലുള്ളതെങ്കിലും അത് മുന്നോട്ടു വെക്കുന്ന സത്യങ്ങള്‍ ജനം അറിയേണ്ടതുണ്ടെന്ന് സി ഡി പുറത്തിറക്കിയ ശേഷം കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിംഘ്‌വി പറഞ്ഞു.
“എനിക്ക് അദ്ദേഹത്തെ 1973 മുതല്‍ അറിയാം. അദ്ദേഹം വികാസ് പുരുഷനല്ല. വിനാശ് പുരുഷാണ്. ഗുജറാത്തിനെ ബി പി എല്‍ വിഭാഗത്തില്‍ നിന്ന് എ പി എല്ലിലേക്ക് ഉയര്‍ത്തിയെന്നാണ് അവകാശവാദം. എന്നാല്‍, ഇത് വ്യാജമാണ്. ഗുജറാത്ത് ആണ് ഇന്ന് ഏറ്റവും കടബാധ്യതയുള്ള സംസ്ഥാനം. വിനാശ് പുരുഷനില്‍ നിന്ന് ഗുജറാത്തിനെ മോചിപ്പിക്കേണ്ടിയിരിക്കുന്നു”- മൂന്ന് വര്‍ഷം മുമ്പ് ഒരു തിരഞ്ഞെടുപ്പ് യോഗത്തില്‍ നടത്തിയ പ്രസംഗത്തില്‍ ഉമാ ഭാരതി പറയുന്നു.
തിരഞ്ഞെടുപ്പിന് ഇടക്ക് നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ ഇത്തരം ഈ വീഡിയോ പ്രദര്‍ശിപ്പിക്കുന്നത് ശരിയാണോ എന്ന ചോദ്യത്തിന് സിംഘ്‌വിയുടെ മറുപടി ഇങ്ങനെയായിരുന്നു: വീഡിയോ പ്രദര്‍ശിപ്പിക്കാന്‍ വേണ്ടിയല്ല ഈ പത്രസമ്മേളനം വിളിച്ചിരിക്കുന്നത്. എന്നാല്‍, ബി ജെ പിയിലുള്ള പല മുതിര്‍ന്ന നേതാക്കള്‍ക്കും ഈ അഭിപ്രായമുണ്ട്. അവര്‍ പുറത്തു പറയാന്‍ പേടിക്കുകയാണ്. ഇക്കാര്യങ്ങള്‍ തിരഞ്ഞെടുപ്പ് വേളയില്‍ രാജ്യം വിലയിരുത്തേണ്ടതുണ്ട്.