Ongoing News
15-ാം ലോക്‌സഭയില്‍ കന്നിക്കാര്‍ 291 പ്രായക്കാരില്‍ മുന്നില്‍ 1999ലെ സഭ
കൊച്ചി: പിരിഞ്ഞുപോകുന്ന 15-ാം ലോക്‌സഭയില്‍ ആദ്യമായി എംപിമാരായെത്തിയത് 291 പേര്‍. ഇതില്‍ 262 പേര്‍ പുരുഷന്‍മാരും 29 പേര്‍ വനിതകളുമാണ്. പ്രായത്തിന്റെ പരിഗണനയില്‍ താരതമ്യേന ബേബികളുടെ സഭയായിരുന്നത് 1998ലെ സഭയായിരുന്നു. 46.4 വയസ്സായിരുന്നു അന്നത്തെ സഭാംഗങ്ങളുടെ ശരാശരി പ്രായം. 15-ാം സഭയിലെ അംഗങ്ങളുടെ ശരാശരി പ്രായം 53.03 വയസ്സാണ്. എന്നാല്‍, ഏറ്റവും പ്രായം കൂടിയവര്‍ ഉണ്ടായിരുന്നത് 1999ലെ പതിമൂന്നാം ലോക്‌സഭയിലാണ്.
മുന്‍ സഭയില്‍ അംഗമായിരുന്നവരില്‍ 184 പേരാണ് പതിനഞ്ചാം സഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. ഇതില്‍ 163 പേര്‍ പുരുഷന്‍മാരും 21 പേര്‍ വനിതകളുമാണ്. രാജ്യസഭയിലെ പരിചയവുമായി 52 പേരും നിയമസഭകളിലെ പരിചയവുമായി 234 പേരും 15-ാം സഭയിലെത്തി. ലെജിസ്ലേറ്റീവ് കൗണ്‍സിലുകളില്‍ അംഗമായിരുന്ന 21 പേരും ഈ സഭയില്‍ അംഗങ്ങളായി. ആകെയുള്ള 545 അംഗങ്ങളില്‍ 485 പേര്‍ പുരുഷന്‍മാരും അറുപത് വനിതകളുമാണ്. ഇതില്‍ 162 പേര്‍ ആദ്യമായി പതിനഞ്ചാം ലോക്‌സഭയിലൂടെയാണ് നിയമനിര്‍മാണരംഗത്തേക്ക് കടന്നുവന്നത്.
1952ലെ ആദ്യ സഭയിലെ അംഗങ്ങളുടെ ശരാശരി പ്രായം 46.5 വയസ്സായിരുന്നുവെങ്കില്‍ 1957ല്‍ ഇത് 46.7ഉം 1962ല്‍ 49.4ഉം ആയി ഉയര്‍ന്നു. 1967ല്‍ ഇത് 48.7 ആയി കുറഞ്ഞെങ്കിലും 1971ല്‍ ഇത് 49.2ലേക്കും 1977ല്‍ 52.1ലേക്കും ഉയര്‍ന്നു.
ശരാശരി 49.9 വയസ്സുള്ളവരുടേതായിരുന്നു ഏഴാം ലോക്‌സഭയെങ്കില്‍ 1984, 1989, 1991 കാലങ്ങളിലെ സഭകളില്‍ ശരാശരി പ്രായം യഥാക്രമം 51.4, 51.3, 51.4 എന്നിങ്ങനെയായിരുന്നു. 1996ല്‍ ഇത് വീണ്ടുമുയര്‍ന്ന് 52.8 ആയെങ്കിലും 1998ല്‍ ഏറ്റവും പ്രായം കുറഞ്ഞവരുടെ സഭയായി പതിമൂന്നാം ലോക്‌സഭ. 2004ല്‍ സഭാംഗങ്ങളുടെ ശരാശരി പ്രായം 52.63 ആയെങ്കില്‍ പതിനഞ്ചാം സഭയിലെ അംഗങ്ങളുടെ ശരാശരി പ്രായം 53.03 ആണ്.