International
അഫ്ഗാന്‍ തടവുകാരെ മോചിപ്പിച്ചതില്‍ യു എസിന് അമര്‍ഷം
കാബൂള്‍: യു എസ് സേന തടവിലാക്കിയ 65 പേരെ അഫ്ഗാനിസ്ഥാന്‍ മോചിപ്പിച്ചു. സംഭവത്തില്‍ യു എസ് അമര്‍ഷം രേഖപ്പെടുത്തി. അപകടരമായ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടവരെന്ന് മുദ്രകുത്തിയാണ് ഇവരെ യു എസ് സേന പിടികൂടി തടവിലാക്കിയത്. ബഗ്രാമിലെ ജയിലിലായിരുന്ന ഇവരെ അഫ്ഗാന്‍ സര്‍ക്കാര്‍ മോചിപ്പിക്കുകയായിരുന്നു.
സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിക്കാന്‍ പരിശീലനം നേടിയവരാണിവരെന്നും യു എസ് നേരത്തെ ആരോപിച്ചിരുന്നു. ഇവര്‍ക്കെതിരെയുള്ള തെളിവുകള്‍ പരിഗണിക്കാതെയാണ് സര്‍ക്കാര്‍ നടപടിയെന്നാണ് യു എസ് പറയുന്നത്. 2012 സെപ്തംബറില്‍ തയ്യാറാക്കിയ കരാറിനെ തുടര്‍ന്നാണ് തടവുകാരെ മോചിപ്പിച്ചത്.
ബ്രിട്ടീഷ് സേന 2006 മുതല്‍ നിലയുറപ്പിച്ച ഹെല്‍മണ്ട് പ്രവിശ്യയില്‍ നിന്നാണ് ഇവരെ മോചിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തെ കുറിച്ച് യു എസ് സേന കൂടുതല്‍ പ്രതികരിച്ചിട്ടില്ല. തടവിലായവരെ യു എസ് സേന പലതവണ പീഡനത്തിനിരയാക്കിയിരുന്നതായി റിപ്പോര്‍ട്ടുണ്ടെന്ന് വാര്‍ത്താ ഏജന്‍സി പറയുന്നു. 2012 ല്‍ ഇവരെ വിട്ടയക്കാന്‍ സര്‍ക്കാര്‍ കരാര്‍ ഉണ്ടാക്കിയിരുന്നെങ്കിലും നിയമ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ വൈകുകയായിരുന്നു. മാര്‍ച്ച് 2013 മുതല്‍ അഫ്ഗാന്‍ അധികൃതര്‍ യു എസില്‍ നിന്ന് തടവറയുടെ പൂര്‍ണ നിയന്ത്രണം ഏറ്റെടുത്തിരുന്നു.
ഇപ്പോള്‍ പുതിയ കെട്ടിടത്തിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. യു എസ് അധീനതയില്‍ നിന്ന് ജയില്‍ അഫ്ഗാന് കൈമാറിയതിന് ശേഷം ഹമിദ് കര്‍സായി ഇവരുടെ മോചനം പ്രഖ്യാപിച്ചിരുന്നു. തടവുകാരുടെ മോചനം സംബന്ധിച്ച് പ്രഖ്യാപനം വന്നതോടെ അമേരിക്കയും അഫ്ഗാനും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഇത് കൂടുതല്‍ ശക്തമാകുമെന്നാണ് കരുതുന്നത്.
തടവുകാരുടെ കൈകളില്‍ അഫ്ഗാന്‍ സൈന്യത്തിന്റെയും അന്താരാഷ്ട്ര സൈന്യത്തിന്റെ രക്തമുണ്ടെന്നാണ് അമേരിക്കയുടെ വാദം. റോഡരികില്‍ ബോംബ് സ്ഥാപിച്ച് സ്‌ഫോടനങ്ങള്‍ നടത്തുകയും സൈന്യത്തിന് നേരെ സ്‌ഫോടനങ്ങള്‍ നടത്തിയതുമായ ഗുരുതരമായ കുറ്റങ്ങള്‍ക്ക് അഫ്ഗാന്‍ കോടതിയില്‍ വിചാരണ ചെയ്യണമെന്നാണ് അമേരിക്കന്‍ പക്ഷം. അമേരിക്കയുമായുള്ള സുരക്ഷകരാറില്‍ ഒപ്പ് വെക്കാന്‍ തയ്യാറാകാത്തതിനാല്‍ അഫ്ഗാനുമായി നല്ല ബന്ധത്തിലല്ലാതിരിക്കുമ്പോഴാണ് തീവ്രവാദികളുടെ മോചനം.
3,000 തടവുകാരെയാണ് യു എസ് അഫ്ഗാന് കൈമാറിയിരുന്നത്. ഇതില്‍ നൂറോളം പേരെ അഫ്ഗാന്‍ വിട്ടയച്ചു. തടവുകാര്‍ക്കെതിരെയുള്ള കേസുകള്‍ സൂക്ഷ്മമായി പഠിച്ച ശേഷമാണ് വിട്ടയക്കാന്‍ ഉത്തരവിടുന്നത്. കുറ്റക്കാരെന്ന് കണ്ടെത്തിയവരെ പ്രത്യേക കോടതിയില്‍ വിചാരണ ചെയ്യും.