Ongoing News
പൊടി പാറുന്ന മത്സരത്തില്‍ പൊടിയുന്നത് കോടികള്‍
പാലക്കാട്: നൃത്തവും സംഗീതവും ചുവടും താളവുമൊക്കെയായി കൗമാരം ചിലങ്ക കെട്ടിയപ്പോള്‍ നഗരിയില്‍ പൊടിഞ്ഞത് കോടികള്‍. ചിലങ്ക നാദത്തിനും വര്‍ണക്കൂട്ടുകള്‍ക്കുമായാണ് ഭീമമായ സംഖ്യ മത്സരാര്‍ഥികള്‍ ചെലവഴിക്കുന്നത്. നൃത്ത ഇനങ്ങള്‍ക്ക് മാത്രം അഞ്ച് കോടിയിലധികം രൂപയാണ് കേരളത്തിന്റെ കൗമാര പ്രതിഭകള്‍ നഗരിയില്‍ ചെലവിടുന്നതെന്നാണ് കണക്ക്.
ഗാനം, ഈണം, റെക്കോര്‍ഡിംഗ്, കോസ്റ്റിയൂം, കോറിയോഗ്രാഫി, പരിശീലനം എന്നിവക്കാണ് പണം വെണ്ടത്. ഒരു മത്സരാര്‍ഥിക്ക് മിനിമം നൃത്ത ഇനത്തില്‍ അര ലക്ഷം രൂപയാണ് ചെലവ് വരുന്നത്. പുതുമക്കും വൈവിധ്യത്തിനും സംഖ്യ ഇനിയുമുയരും.
മോഹനിയാട്ടം, ഭരതനാട്യം, കുച്ചുപ്പുടി, കേരള നടനം, നാടോടി നൃത്തം, ഓട്ടന്‍ തുള്ളല്‍, കഥകളി, ചാക്യാര്‍ ക്കൂത്ത് എന്നീ വ്യക്തിഗത ഇനങ്ങളിലായി ഓരോരുത്തര്‍ക്കും ചെലവാകുന്നത് അമ്പതിനായിരത്തിനടുത്താണ്. അപ്പീലിലും മറ്റുമായി വ്യക്തിഗത ഇനങ്ങളില്‍ മത്സരിക്കാനെത്തിയത് ആയിരത്തോളം വിദ്യാര്‍ഥികളാണ്.
കഥകളി ഗ്രൂപ്പ്, മാര്‍ഗം കളി, തിരുവാതിര കളി, സംഘ നൃത്തം, ഓട്ടന്‍ തുള്ളല്‍ എന്നിവയില്‍ മത്സരിക്കാനെത്തിയ ഗ്രൂപ്പ് ടീമുകള്‍ ഓരോന്നും ചെലവിട്ടത് ലക്ഷം രൂപയാണ്. ഈ ഇനങ്ങളിലെത്തിയത് ഇരുനൂറ്റി അന്‍പതോളം ടീമുകളാണ്. രണ്ട് കോടിയിലേറെ രൂപ ഇവരും പൊടിച്ചു .
ഇതിനുപുറമെ പൂരക്കളി, പരിചമുട്ട് കളി, ഒപ്പന, കോല്‍ക്കളി, ദഫ്, അറബന എന്നിവക്ക് ചെലവാകുന്നത് വേറെയും. സംഘാടനത്തിനും മറ്റുമായി സര്‍ക്കാര്‍ ചെലവിടുന്ന ഭീമമായ സംഖ്യക്ക് പുറമെയാണ് ഈ കോടികളുടെ ഒഴുക്ക്.