Connect with us

Gulf

ഡോ. പി മുഹമ്മദലി 'ഗള്‍ഫാര്‍' ചുമതലകള്‍ രാജിവെച്ചു

Published

|

Last Updated

മസ്‌കത്ത്: ഗള്‍ഫാര്‍ എന്‍ജിനീയറിംഗ് ആന്‍ഡ് കോണ്‍ട്രാക്ടിംഗ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍, വൈസ് ചെയര്‍മാന്‍ സ്ഥാനങ്ങള്‍ ഡോ. പി മുഹമ്മദലി രാജിവെച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന അടിയന്തര ബോര്‍ഡ് യോഗത്തിനു ശേഷമാണ് തീരുമാനം. കൈക്കൂലി ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടാതെ മുന്നോട്ടു കൊണ്ടു പോകുന്നതിന്റെ ഭാഗമായാണ് രാജിയെന്ന് അറിയിപ്പില്‍ പറയുന്നു.
കേസില്‍ ഉള്‍പ്പെട്ട ഗള്‍ഫാര്‍ കമ്പനിയിലെ മലയാളിയായ ബിസിനസ് ഡവലപ്‌മെന്റ് മാനേജറും തത്സ്ഥാനം രാജിവെച്ചിട്ടുണ്ട്. ഡോ. മുഹമ്മദലിയുടെ രാജിവാര്‍ത്ത മസ്‌കത്ത് സെക്യൂരിറ്റി മാര്‍ക്കറ്റിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തി. കമ്പനിയുടെ രണ്ട് മുതിര്‍ന്ന അംഗങ്ങള്‍ക്കെതിരെ കോടതി വിധി വന്ന സാഹചര്യത്തില്‍ ഇരുവരും ബോര്‍ഡ് അംഗത്വവും ചുമതലകളും ഒഴിഞ്ഞുവെന്ന പ്രസ്താവനയാണ് സെക്യൂരിറ്റി മാര്‍ക്കറ്റ് പ്രസിദ്ധപ്പെടുത്തിയത്. തീരുമാനം കമ്പനിയുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളെ ഒരു നിലക്കും ബാധിക്കില്ലെന്നും അറിയിപ്പില്‍ പറയുന്നു.
രാജ്യാന്തര ഓഡിറ്റ് സ്ഥാപനമായ കെ പി എം ജിയെ കമ്പനിയുടെ സാമ്പത്തികകാര്യങ്ങളഉടെ ഓഡിറ്റ് നിര്‍വഹിക്കാന്‍ ചുമതലപ്പെടുത്തുന്നതിനും ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സ് യോഗം തീരുമാനിച്ചു. കമ്പനിയുടെ നിലവിലുള്ള നയങ്ങളും നടപടിക്രമങ്ങളും കെ പി എം ജി പരിശോധിക്കും. കമ്പനിയുടെ ആഭ്യന്തര നിയന്ത്രണത്തില്‍ എന്തെങ്കിലും പോരായ്മകളുണ്ടോ എന്ന് പരിശോധിച്ച് പരിഹാരം നിര്‍ദേശിക്കുന്ന ചുമതലയും ഓഡിറ്റ് സ്ഥാപനത്തിന് ഉണ്ടാകും.
പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഓഹരി ഉടമകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, സപ്ലയര്‍മാര്‍, സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍, സേവനദാതാക്കള്‍ എന്നിവരുമായി ബോര്‍ഡ് ആശയവിനിമയം നടത്തി. കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ തന്നെ യാതൊരു തടസ്സവും വരാതെ മുന്നോട്ടു പോകുമെന്ന് കമ്പനി അറിയിച്ചു.

Latest