Connect with us

Ongoing News

വ്യാപാരികളെ ആക്രമിച്ച് പണം തട്ടിയെടുക്കുന്ന അഞ്ചംഗ സംഘം റിമാന്‍ഡില്‍

Published

|

Last Updated

കല്‍പറ്റ: വ്യാപാരികളെ അക്രമിച്ച് പണം അപഹരിക്കുന്ന അഞ്ചംഗസംഘം റിമാന്റിലായി. ബൈക്കിലെത്തി പണവുമായി പോകുന്ന വ്യാപാരികളുടെ കണ്ണില്‍ മുളക് പൊടി എറിഞ്ഞുംഅടിച്ചുവീഴ്ത്തിയും കവര്‍ച്ച നടത്തുന്ന സംഘത്തെയാണ് ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്.
സുല്‍ത്താന്‍ ബത്തേരി കടമാന്‍ചിറയിലെ ശ്രീവിലാസം വീട്ടില്‍ ശ്രീജിത്ത് (24), മൂലങ്കാവ് കാരശ്ശേരി തയ്യില്‍വീട്ടില്‍ അബു താഹിര്‍ (25), അമ്പുകുത്തി വെള്ളച്ചാട്ടം മഞ്ഞാട്ടുവീട്ടില്‍ പ്രജിത് എന്ന കണ്ണന്‍ (25), കല്ലുവയല്‍ വയലോമ്പ്രാന്‍വീട്ടില്‍ ലികിന്‍ (26) കൂത്തുപറമ്പ് സ്വദേശിയും ഇപ്പോള്‍കൈപ്പഞ്ചേരി, പഴേരി എന്നിവിടങ്ങളില്‍ താമസിക്കുന്ന പരപ്പാത്ത് വീട്ടില്‍ സനീഷ് (26) എന്നിവരെയാണ് ബത്തേരി സി ഐ ജസ്റ്റിന്‍ എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
ഇവരുടെ സഹായികളായി ബത്തേരി അമ്മായിപ്പാലത്ത് വാടകവീട്ടില്‍ താമസിച്ചിരുന്ന തൃശ്ശൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അഞ്ചംഗ ക്വട്ടേഷന്‍സംഘത്തിലെ പ്രതികള്‍ മറ്റുള്ളവരെ പിടികൂടിയെന്നറിഞ്ഞതോടെ ഇന്നലെ പുലര്‍ച്ചയോടെ മുങ്ങിയിരിക്കുകയാണ്.
പ്രതികളുടെ പക്കലുണ്ടായിരുന്ന സ്‌കോര്‍പിയോ കാര്‍, നാല് ബൈക്ക്, സ്‌കൂട്ടര്‍ എന്നിവ പൊലീസ് പിടികൂടി. ബത്തേരിയിലെ കടകളില്‍ നിന്ന് കളക്ഷനെടുത്ത് മൈസൂരിലേക്ക് പോകുകയായിരുന്ന ധാന്യമൊത്ത വ്യാപാരി മൈസൂര്‍ സ്വദേശി ശ്രീഹരി എന്ന ഹരീന്ദ്രന്റെ (55) പണമടങ്ങിയ ബാഗ് ബൈക്കിലെത്തിയ ഈ സംഘം ബത്തേരി കെ എസ് ആര്‍ ടി സി ഗ്യാരേജിന് സമീപം വെച്ച് കഴിഞ്ഞ 26ന് രാത്രിയില്‍ കവര്‍ച്ച ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം ബത്തേരി ചുങ്കത്ത് പലചരക്ക് കട നടത്തുന്ന എം ടി പത്മനാഭന്‍ എന്ന വ്യപാരിയുടെ കണ്ണില്‍ മുളക് പൊടി എറിഞ്ഞ് പണമടങ്ങിയ ബാഗ് മോഷ്ടിക്കാന്‍ ശ്രമിച്ചിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാരുടെ അവസരോചിതമായ ഇടപെടല്‍ മൂലം കവര്‍ച്ചസംഘത്തിന്റെ പക്കല്‍ നിന്നും ബാഗ് നഷ്ടമായതിനാല്‍ വ്യാപാരിക്ക് പണം നഷ്ടപ്പെട്ടില്ല. കവര്‍ച്ചാസംഘം കണ്ണില്‍ എറിയാനുള്ള മുളക്‌പൊടി വാങ്ങിയത് ഇതേ വ്യാപാരിയുടെ കടയില്‍ നിന്നാണെന്ന് അന്ന് വ്യക്തമായിരുന്നു.
അന്ന് സ്റ്റാര്‍ട്ടാകാത്തതിനാല്‍ സംഘം ഉപേക്ഷിച്ച് പോയ ഒരു ബൈക്കിനെ പറ്റിയുള്ള അന്വേഷണത്തില്‍ കൊളപ്പാറസ്വദേശിയുടെതാണെന്ന് വ്യക്തമായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിന്റെ ഫലമായാണ് സംഘം പിടിയിലാകുന്നത്.
കവര്‍ച്ചാസംഘത്തിലെ രണ്ടുപേര്‍ ബത്തേരിയിലെ ഒരു ടെക്‌സ്റ്റൈല്‍സ് ഷോപ്പിലെ ജീവനക്കാരാണ്.
കച്ചവടക്കാര്‍ പണം കൊണ്ടുപോകുന്ന വിവരം നല്‍കിയാല്‍ കമ്മീഷന്‍ നല്‍കാമെന്ന് സംഘത്തിലെ മറ്റുള്ളവര്‍ ഇവര്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. ഗ്യാരേജ് പരിസരത്ത് വെച്ച് മൈസൂരിലെ വ്യാപാരിയെ പറ്റിയുള്ള വിവരങ്ങള്‍ കൈമാറിയത് ടെക്‌സ്റ്റൈല്‍സ് ജീവനക്കാരനായ ലികിന്‍ ആയിരുന്നു. പിടിയിലായ സംഘത്തെ പൊലീസ് വിവിധ സ്ഥലങ്ങളില്‍ തെളിവെടുപ്പിന് കൊണ്ടുപോയി. പ്രതികളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തത്.
രണ്ടുബൈക്കുകള്‍ സംഘത്തിലൊരാള ശ്രീജിത്തിന്റെ വീട്ടില്‍ നിന്നാണ് കണ്ടെടുത്തത്. കൂടുതല്‍ വ്യാപാരികളെ ആക്രമിച്ച് പണം തട്ടുന്നതിനുള്ള പദ്ധതികള്‍ സംഘം ആസൂത്രണം ചെയ്തുവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബത്തേരി എസ് ഐ കെ ജി പ്രവീണ്‍കുമാര്‍, എ എസ് ഐ പി എം ഹനീഫ, സീനിയര്‍ പൊലീസ് ഉദ്യോഗസ്ഥരായ എം അബ്ദുള്‍സലാം, ഹരീഷ്‌കുമാര്‍, ശശികുമാര്‍ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. പ്രതികളെ ഇന്നലെ ബത്തേരി കോടതിയില്‍ ഹാജരാക്കി. കോടതി ഇവരെ റിമാന്‍ഡ് ചെയ്തു.

Latest