Connect with us

Kerala

സരിതക്ക് സാരി വാങ്ങാന്‍ 13 ലക്ഷം; ശാലുവിന് വീടുണ്ടാക്കാന്‍ 1.25 കോടി

Published

|

Last Updated

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതികളായ ബിജുമേനോനും സരിതാ എസ് നായരും തട്ടിപ്പിലൂടെ നേടിയെടുത്ത പണം ധൂര്‍ത്തടിച്ചതിന്റെ കണക്കുകള്‍ പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ആറ് കോടി രൂപയുടെ തട്ടിപ്പാണ് ഇരുവരും നടത്തിയതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ആറ് കോടിയില്‍ അഞ്ചേകാല്‍ കോടി രൂപയും ഇരുവരും തങ്ങളുടെ ആവശ്യങ്ങള്‍ക്കായി ചെലവിട്ടു. സരിത സാരി വാങ്ങാന്‍ മാത്രം ചെലവഴിച്ചത് 13 ലക്ഷം രൂപയാണ്. മൂന്ന് വര്‍ഷത്തെ വീട്ടുചെലവിന് ഇരുപത് ലക്ഷം രൂപയും മൂന്ന് ദിവസത്തെ ഊട്ടിയാത്രക്ക് അഞ്ച് ലക്ഷം രൂപയും ചെലവിട്ടു. ടീം സോളാറിന്റെ പരസ്യത്തിന് ചെലവഴിച്ചത് 25 ലക്ഷം രൂപയാണ്.

പഞ്ചനക്ഷത്ര ഹോട്ടലിലെ താമസത്തിന് ആറ് ലക്ഷം, പരിസ്ഥിതി അവാര്‍ഡിന് പത്ത് ലക്ഷം, സിനിമാ താരങ്ങള്‍ക്കായി 20 ലക്ഷം എന്നിങ്ങനെയും ചെലവഴിച്ചു. ഇതിനെല്ലാം പുറമെ നടി ശാലു മേനോന് വീട് നിര്‍മിക്കാനായി ബിജു രാധാകൃഷ്ണന്‍ നല്‍കിയത് ഒരു കോടി 20 ലക്ഷം രൂപയാണ്.