Malappuram
17 പഞ്ചായത്തുകളിലേക്കും രണ്ട് നഗരസഭകളിലേക്കും ആകെ അഞ്ച് ഫയര്‍മാന്‍മാര്‍
ഷൊര്‍ണ്ണൂര്‍: രക്ഷാപ്രവര്‍ത്തനത്തിന് പാഞ്ഞെത്തേണ്ടത് 17 പഞ്ചായത്തുകളിലും രണ്ട് നഗരസഭാ പ്രദേശത്തും. പക്ഷേ സേനയിലുള്ളത് അഞ്ച് ഫയര്‍മാന്‍മാര്‍ മാത്രം. രണ്ട് യൂനിറ്റ് വാഹനങ്ങളുണെ്ടങ്കിലും മിക്കപ്പോഴും ഉപയോഗിക്കാനാകുന്നത് ഒരു വാഹനം മാത്രം. ഡ്രൈവര്‍മാരില്ലാത്തതാണ് ഈ ദുരിതത്തിന് കാരണം.
തസ്തികകളുടെ എണ്ണം 39 ആണെങ്കിലും നിലവിലുള്ളവരുടെ അംഗസംഖ്യ രണ്ടാണ് ഏഴായിരം ലിറ്റര്‍ വെള്ളം വഹിക്കാന്‍ ശേഷിയുള്ള വാട്ടര്‍ലോറി ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ വര്‍ഷങ്ങളായി കട്ടപ്പുറത്താണ്. ജില്ലയിലെ ഏഴ് ഫയര്‍സ്റ്റേഷനുകളില്‍ ഏറ്റവും കൂടുതല്‍ സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തേണ്ട ഭാരിച്ച ചുമതലയാണ് ഷൊര്‍ണൂരിലെ യൂനിറ്റിനുള്ളത്. 70 ചതുരശ്ര കിലോമീറ്ററാണ് വിസ്തൃതി.
ഈ പ്രദേശത്തെ ജനസംഖ്യ നാലര ലക്ഷത്തോളം വരും. ജനസാന്ദ്രത അമ്പതിനായിരത്തിന് മുകളിലുള്ള പ്രദേശങ്ങളില്‍ ഒരു ഫയര്‍ സ്റ്റേഷന്‍ വേണമെന്നാണ് നിബന്ധന. കേന്ദ്രസര്‍ക്കാരിന്റെ സ്റ്റാന്റിംഗ് ഫയര്‍ അഡൈ്വസറിംഗ് കമ്മിറ്റി ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഈ നിബന്ധന കര്‍ശനമായി പാലിക്കപ്പെടാതെ പോകുന്നത് ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ വീഴ്ച്ക്കിടയാക്കുന്നു. ഷൊര്‍ണൂരിനു പുറമേ ചെര്‍പ്പുളശേരി, പട്ടാമ്പി, ഒറ്റപ്പാലം തുടങ്ങിയ പ്രദേശങ്ങള്‍ മുതല്‍ തൃശൂര്‍ ജില്ലയുടെ അതിര്‍ത്തി കടന്നും രക്ഷാപ്രവര്‍ത്തനത്തിന് പാഞ്ഞെത്തേണ്ട ചുമതല ഷൊര്‍ണൂരിലെ അഗ്നിരക്ഷാ സേനക്കാണുള്ളത്. ഇതുകൊണ്ട് തന്നെ പലപ്പോഴും ഷൊര്‍ണൂരില്‍ എന്തെങ്കിലും അപകടങ്ങളുണ്ടാകുമ്പോള്‍ ഇവിടെ ഫയര്‍സ്റ്റേഷനില്‍ ഫയര്‍മാന്‍മാരും വാഹനങ്ങളുമുണ്ടാകാറില്ല. വടക്കഞ്ചേരിയില്‍ നിന്ന് ഫയര്‍ഫോഴ്‌സെത്തുന്നതുവരെ തീയണക്കാന്‍ കാത്തിരിക്കേണ്ടി വരുന്നു. ഇത് വന്‍ ജനരോഷത്തിനും ഇടയാക്കാറുണ്ട്.