Connect with us

Kerala

രാജ്യത്തുടനീളം മോഡിവിരുദ്ധ പ്രചാരണം സംഘടിപ്പിക്കുമെന്ന് ഖുത്ബുദ്ദീന്‍ അന്‍സാരി

Published

|

Last Updated

കോഴിക്കോട്: നരേന്ദ്ര മോഡിക്കെതിരായി രാജ്യത്തുടനീളം ആന്റിമോഡി പ്രചാരണം സംഘടിപ്പിക്കുമെന്ന് ഗുജറാത്ത് വംശഹത്യയുടെ മുഖം ഖുത്ബുദ്ദീന്‍ അന്‍സാരി. പ്രചാരണത്തിന്റെ ഭാഗമായിട്ടാണ് കോഴിക്കോട്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു. യു പി, ബംഗാള്‍, കാശ്മീര്‍ തുടങ്ങി മുസ്‌ലിംകള്‍ കൂടുതലായി താമസിക്കുന്ന സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും പ്രചാരണമെന്നും അതിന് ശക്തി പകരാനായി “മോഡിത്വത്തിന് കീഴിലെ ജീവിതം” എന്ന ആത്മകഥ ഉടന്‍ പുറത്തിറങ്ങുമെന്നും ഖുത്ബുദ്ദീന്‍ പറഞ്ഞു. ഗുജറാത്ത് കലാപത്തിന് ശേഷം തന്റെ പടം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നതോടെ സമുദായത്തില്‍ താന്‍ ഒറ്റപ്പെട്ടെന്നും സമൂഹം തന്നെ അമ്പരപ്പോടെ നോക്കുന്നത് സ്വകാര്യ ജീവിതത്തെ ബാധിക്കുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കലാപത്തിന് ശേഷം കേരളത്തില്‍ നിന്ന് ഒരു സഹായവും ലഭിച്ചില്ലെന്നും സഹായിക്കാനെന്ന പേരില്‍ ഇവിടെ തട്ടിപ്പ് നടന്നെന്ന് സുഹൃത്തുക്കളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. കലാപത്തിന്റെ പേരില്‍ വലിയ കൊള്ളയും പീഡനങ്ങളും ഗുജറാത്തില്‍ നടന്നു. വ്യാജ ഏറ്റുമുട്ടല്‍ സമയത്ത് സൈന്യത്തില്‍ നിരവധി മുസ്‌ലിം ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നിട്ടും സഞ്ജീവ് ഭട്ടിനെപ്പോലുള്ളവര്‍ മാത്രമാണ് സഹായിക്കാനുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് നടക്കുന്ന മുഖ്യധാര മാസികയുടെ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിക്കാന്‍ കോഴിക്കോട്ട് എത്തിയതായിരുന്നു ഖുതുബുദ്ദീന്‍ അന്‍സാരി.

Latest