Connect with us

Articles

ഹാജി അറിയാന്‍

Published

|

Last Updated

ഹജ്ജ് കഴിഞ്ഞാല്‍ സ്വന്തം നാടുകളിലേക്ക് തിരിച്ചുപോകാന്‍ ഖലീഫമാരടക്കമുള്ള ഭരണാധികാരികള്‍ ആദ്യകാലം മുതലേ വിശ്വാസികളെ ഉണര്‍ത്തിയിരുന്നതായി ചരിത്രത്തില്‍ കാണാം. പല കാരണങ്ങളും ഇതിന് പണ്ഡിതന്മാര്‍ പറയുന്നുണ്ട്. കഅബയോടും നബി തങ്ങളോടും യാത്ര പറയുന്ന വൈകാരിക അനുഭവം ആര്‍ക്കും പറഞ്ഞു പ്രതിഫലിപ്പിക്കാനാകില്ല. അത്രയും വികാരസാന്ദ്രമായ ഒരു യാത്ര പറച്ചില്‍ വിശ്വാസിയുടെ അനുഭവത്തില്‍ ഇല്ല. അങ്ങനെ എത്രയെത്ര പുണ്യസ്ഥലങ്ങള്‍! ആ നാടുകളോടെല്ലാം യാത്ര ചോദിച്ചാണ് ഹാജിമാര്‍ സ്വന്തം വീടണഞ്ഞുകൊണ്ടിരിക്കുന്നത്. നമ്മുടെ നാട്ടിലെ ഹാജിമാരും തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണ്. അല്ലാഹുവിന്റെ ഭവനവും തിരുനബിയുടെ റൗളയും സന്ദര്‍ശിച്ച് അനുഗൃഹീതരായി തിരിച്ചെത്തിയ നിര്‍വൃതിയിലാണ് അവര്‍. അനാവശ്യവും പാപവും കലരാത്ത ഹജ്ജ് നിര്‍വഹിച്ചാല്‍ മാതാവ് പ്രസവിച്ച നാളിലെ വിശുദ്ധി പോലെ പാപങ്ങളില്‍ നിന്ന് വിമുക്തരാകുമെന്നാണ് നബി (സ) പറഞ്ഞിരിക്കുന്നത്. ആ ഒരു അവസ്ഥയിലാണ് ഹാജിമാരുള്ളത്. അതുകൊണ്ടുതന്നെ അവരുടെ പ്രാര്‍ഥനകള്‍ക്ക് പ്രത്യേക സ്വീകാര്യതയുണ്ട്. നാല്‍പ്പത് ദിവസം വരെ ഹാജിമാരുടെ പ്രാര്‍ഥനക്ക് പ്രത്യേക പ്രാധാന്യമുണ്ടെന്ന് പണ്ഡിതന്മാര്‍ പറയുന്നു.
ഇനി മുതല്‍ പുതിയൊരു വിളിപ്പേര് കൂടി തീര്‍ഥാടകന് സ്വന്തമാകും. “ഹാജി”, “ഹാജിയാര്‍” എന്നൊക്കെ ആദരപൂര്‍വം ആളുകള്‍ വിളിക്കും. ഈ ആദരവും സ്വീകാര്യതയും ഒരു ഹാജിയെ എങ്ങനെയാണ് സ്വാധീനിക്കേണ്ടത്? പൊങ്ങച്ചമോ പ്രമാണിത്തമോ പ്രകടിപ്പിക്കാനുള്ള വിളിയാകരുത് അത്. മറിച്ച് സ്വഭാവത്തിലും കര്‍മങ്ങളിലും ഹൃദ്യതയും നന്മയും വര്‍ധിപ്പിക്കാന്‍ ശ്രമിക്കണം.
അല്ലാഹുവിന്റെ ഭവനം സന്ദര്‍ശിച്ച്, ഇബ്‌റാഹീം നബിക്കുത്തരം ചെയ്ത് തിരിച്ചെത്തുന്നതോടെ ഒരാളുടെ സാമൂഹിക ബാധ്യതയും വ്യക്തിപരമായ ബാധ്യതകളും വര്‍ധിക്കുകയാണ്. എപ്പോഴും മാതൃകാ വ്യക്തികളായിരിക്കാന്‍ ഹാജിമാര്‍ക്ക് ഉത്തരവാദിത്വമുണ്ട്. ഹജ്ജ് കഴിഞ്ഞു വന്നാല്‍ മത കര്‍മങ്ങളില്‍ മുമ്പത്തേക്കാള്‍ കൃത്യതയും താത്പര്യവും കാണിക്കേണ്ടിയിരിക്കുന്നു. ഹജ്ജ് സ്വീകാര്യമായി എന്നതിന്റെ ലക്ഷണമാണ് ആരാധനാ കര്‍മങ്ങളില്‍ കാണിക്കുന്ന ഉത്സാഹമെന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇവിടെ മാത്രം തീരുന്നില്ല ഹാജിയുടെ ഉത്തരവാദിത്വം. ഇതുവരെ അയാള്‍ ചെയ്ത ഒരു അനുചിത കാര്യം അയാളുടെ സ്വന്തം പിശകായാണ് വിവരിക്കപ്പെട്ടിരുന്നത്. എന്നാല്‍ ചീത്ത ഒരു കാര്യം “ഹാജി” ചെയ്താല്‍ അതിന്റെ മോശം അയാളില്‍ മാത്രം ഒതുങ്ങുന്നില്ല. “ഹാജി ചെയ്തു” എന്ന് പറയുന്നതിലൂടെ ഹാജിമാര്‍ക്കാകെയും സമുദായത്തിനും അതിന്റെ ഒരു ദുഷ്‌പേര് ഉണ്ടാകുന്നു. ലക്ഷക്കണക്കായ സാത്വികരായ മഹാന്മാര്‍ ഇയാളുടെ ദുഷ്പ്രവൃത്തിയിലൂടെ അപഹസിക്കപ്പെടുന്നു. സമുദായത്തെയും മതത്തിലെ ഒരു മഹത്തായ തീര്‍ഥാടനത്തെയും സമൂഹമധ്യേ താഴ്ത്തുന്ന പ്രവൃത്തിയാണ് അതിലൂടെ സംഭവിക്കുന്നത്. ഇത് മനസ്സിലാക്കി മാന്യമായ പ്രവൃത്തികള്‍ മാത്രം ചെയ്യാന്‍ ഹജ്ജിനു ശേഷം എല്ലാവര്‍ക്കും ബാധ്യതയുണ്ട്. ഹജ്ജ് കഴിഞ്ഞുവന്നവര്‍ക്ക് വളരെ നല്ല ഒരു അവസരമാണ് കൈവന്നിരിക്കുന്നത്. പുതിയൊരു ജീവിത വഴി തുറക്കാന്‍ ഹജ്ജിനു ശേഷം സാധിക്കുന്നു. സാമ്പത്തികവും സാമൂഹികവുമായ ഇടപാടുകള്‍ എല്ലാം ഒഴിവായിക്കൊണ്ടാണ് ഹജ്ജിന് പോയത്. പിണക്കങ്ങളും സംസാരദൂഷ്യങ്ങളും പരസ്പരം പൊരുത്തപ്പെടുവിച്ചും ഹജ്ജിന് തിരിച്ചതാണ്. അത്തരം ദുഷിപ്പുകള്‍ ഇനി ജീവിതത്തില്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കുക.
അതുപോലെ ചിട്ടകളിലും രീതികളിലും മാറ്റം വരുത്താന്‍ കഴിയും. ഇഹ്‌റാം വേഷത്തില്‍ പുരുഷന്മാരെല്ലാം വെള്ള വസ്ത്രം ധരിച്ച് അറഫയില്‍ ഒരുമിച്ചുകൂടിയ കാഴ്ച മനസ്സിലുണ്ട്. ആ ഓര്‍മകളെ നിലനിര്‍ത്താനെന്നോണം ഇനിയുള്ള ദിനങ്ങളില്‍ ശുഭ്ര വസ്ത്രം ജീവിതത്തിന്റെ ഭാഗമാക്കുക. മനസ്സും ശരീരവും മാലിന്യം പുരളാത്ത ശുഭ്ര നിറമാകട്ടെ. വെള്ള വസ്ത്രം ധരിക്കുന്നതിന് വലിയ മഹത്വം പറഞ്ഞുതന്നിട്ടുണ്ട് നബി തങ്ങള്‍.
നാട്ടില്‍ വെച്ച് എല്ലാ ദിവസവും ഷേവ് ചെയ്യുന്നവരും ഇഹ്‌റാമില്‍ അത് ഉപേക്ഷിച്ചു. ഇനി പുതിയ “മുഖഭാവ”മാകട്ടെ. താടി വളര്‍ത്തി ഇസ്‌ലാമിക സംസ്‌കാരത്തെ അടയാളപ്പെടുത്താന്‍ ഹാജിക്ക് കഴിയേണ്ടതുണ്ട്. താടി വടിക്കുന്നത് തെറ്റാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍, ശീലമാണ് ഒരു മാറ്റത്തിന് തടസ്സം. എങ്കില്‍ ഇതു തന്നെയാണ് അവസരം. പുതിയ കുറേ ശീലങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താനുറച്ച സാഹചര്യത്തില്‍ അത് മുഖത്ത് തന്നെ പ്രതിഫലിക്കട്ടെ.
“മുസ്‌ലിം ലോകത്തെ” പുണ്യ ഭൂമികളില്‍ ഹാജിമാര്‍ കണ്ടു. ഇഹ്‌റാമിന്റെ വേളകളിലൊഴിച്ച് അവരെല്ലാം തല മറച്ചവരാണ്. അത് ലോക മുസ്‌ലിംകളുടെ അടയാളമാണ്. നബിയുടെ സുന്നത്താണ്. പുണ്യഭൂമിയില്‍ പതിവാക്കിയ ആ തൊപ്പിയും തലപ്പാവും നാട്ടിലെത്തിയാലും കൊഴിഞ്ഞുപോകരുത്. ഹിജാബിന്റെ കാര്യത്തില്‍ മുസ്‌ലിം സ്ത്രീകള്‍ കാണിക്കുന്ന കാര്‍ക്കശ്യം മക്കയിലും മദീനയിലും മറ്റു സ്ഥലങ്ങളിലും നമുക്ക് കാണാം. ഇഹ്‌റാമില്‍ പോലും മുഖം അന്യ പുരുഷന്മാര്‍ കാണാതിരിക്കാന്‍ ശ്രദ്ധിക്കുന്ന സ്ത്രീകള്‍. ഹിജാബ് ധരിച്ചുതുടങ്ങിയിട്ടില്ലാത്ത ഹജ്ജുമ്മമാര്‍ ഇനി കാത്തിരിക്കേണ്ടതില്ല. ഹിജാബിലായിരിക്കണം പുറത്തിറങ്ങുന്നത്.
നബി തങ്ങളെ സന്ദര്‍ശിച്ചു അവിടുത്തെ പൊരുത്തും ചോദിച്ച് തിരിച്ചുവന്നവര്‍ നബിയുടെ സുന്നത്തുകള്‍ പരമാവധി ജീവിതത്തില്‍ പുലര്‍ത്തണം. ചരിത്ര ഭൂമികള്‍ കണ്ടു. മഹാന്മാര്‍ നടന്ന പാദസ്ഥലികള്‍. അവരുടെ അനുസ്മരണ ദിനങ്ങളും ഇനി വിസ്മരിക്കപ്പെടരുത്. കഅബയുടെ അടുത്തു നിന്നും അറഫാ മൈതാനിയിലും നബിയുടെ സവിതത്തില്‍ വെച്ചുമെല്ലാം ഏത് ഹാജിയും ഉറപ്പിക്കുന്ന ഒരു കാര്യമുണ്ട്. ഇനിയുള്ള ജീവിതം മുമ്പത്തേത് പോലെയായിരിക്കില്ല എന്ന്. ഇനി മുതല്‍ കൂടുതല്‍ നല്ലവനായി/നല്ലവളായി കഴിയുമെന്ന്. ആ തീരുമാനം നടപ്പിലാക്കുക എന്നതാണ് നാട്ടിലെത്തിയാല്‍ ആദ്യമായി ദൃഢനിശ്ചയം ചെയ്യേണ്ട കാര്യം.
ഹജ്ജ് കഴിഞ്ഞുവന്നാല്‍ അവിടുത്തെ അതിശയങ്ങള്‍ പറഞ്ഞറിയിക്കാതിരിക്കാന്‍ ആര്‍ക്കും കഴിയില്ല. ഇത്ര വലിയ ജനക്കൂട്ടത്തെ ഇതിനു മുമ്പ് കണ്ടുമുട്ടിയിട്ടില്ല. പലര്‍ക്കും ഇത്രയും ദീര്‍ഘിച്ച ഒരു യാത്ര പുതിയ അനുഭവമായിരിക്കുകയും ചെയ്യും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നാനാ തരം മനുഷ്യരെ കാണാനും ഇടപഴകാനും കഴിഞ്ഞാണ് തിരിച്ചെത്തിയത്. എല്ലാറ്റിലുമുപരി വിശുദ്ധ ഭവനം കണ്‍കുളിര്‍ക്കെ കണ്ടതും തിരുനബിയുടെ അടുത്ത് ചെന്ന് സലാം പറഞ്ഞു കരഞ്ഞതുമൊന്നും ആര്‍ക്കും മനസ്സില്‍ നിന്ന് പോകില്ല. സഹാബിമാരുടെ അന്ത്യവിശ്രമ കേന്ദ്രങ്ങള്‍, ചരിത്രമുറങ്ങുന്ന സ്ഥലങ്ങള്‍ എല്ലാം നിറഞ്ഞുനില്‍ക്കുന്നു. പൂര്‍വികരായ പ്രവാചകന്മാരും നബിയും സഹാബികളും മഹാന്മാരുമൊക്കെ നടന്നു നീങ്ങിയ മണല്‍ത്തരികള്‍…
ഇതെല്ലാം പറഞ്ഞറിയിക്കുമ്പോഴും ഇവിടെയൊക്കെ ചെന്നെത്താനും ആരാധനാ കര്‍മങ്ങള്‍ ചെയ്യാനും അനുഗ്രഹം നല്‍കിയ അല്ലാഹുവിന് നന്ദി രേഖപ്പെടുത്തുക എന്നതിലുപരി, അഹങ്കാരത്തിന്റെയോ മേനി പറച്ചിലിന്റെയോ സ്വരം ഇല്ലാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. “രണ്ടാമത്തെ ഹജ്ജിനല്ല, ഒന്നാമത്തെ ഹജ്ജിന് കൊണ്ടുവന്ന പാത്രത്തില്‍ കൊണ്ടുവാ” എന്ന് പറഞ്ഞ തരത്തിലുള്ള മാനസികാവസ്ഥ ഉണ്ടാകാതിരിക്കണം. അങ്ങനെ സംഭവിച്ചാല്‍ ഇത്രയും അധ്വാനവും പണവും ചെലവഴിച്ച് നിര്‍വഹിച്ച ഹജ്ജ് നിഷ്ഫലമായിപ്പോകും.
ഹജ്ജിനെക്കുറിച്ച് പറയുമ്പോള്‍ മറ്റുള്ളവരെ ഹജ്ജിലേക്ക് ആകര്‍ഷിക്കാനും പ്രത്സാഹിപ്പിക്കാനും ശ്രമിക്കേണ്ടതുണ്ട്. യാത്രയില്‍ അപൂര്‍വമായി ചില ബുദ്ധിമുട്ടുകള്‍ അനുഭവിച്ചു എന്നിരിക്കും. പലരും ഇത് പര്‍വതീകരിച്ച് പറഞ്ഞ് തങ്ങളുടെ സാഹസിക കൃത്യം നിര്‍വഹിച്ചത് വര്‍ണിക്കാറുണ്ട്. ഇത് മറ്റുള്ളവരെ ഹജ്ജില്‍ നിന്ന് പിന്തിരിപ്പിക്കാനും നിരുത്സാഹപ്പെടുത്താനുമിടയാക്കുമെന്നത് പലരും ഓര്‍ക്കാറില്ല. അത്തരം സംസാരങ്ങള്‍ ഹജ്ജ് കഴിഞ്ഞുവന്നവര്‍ ഒഴിവാക്കേണ്ടതുണ്ട്. സഹയാത്രികരെക്കുറിച്ചും അവിടെയുണ്ടായ അവരുടെ സമീപനത്തെക്കുറിച്ചും അവരുടെ വീഴ്ചകളെക്കുറിച്ചുമൊക്കെ പറയാന്‍ ചിലര്‍ക്ക് നൂറ് നാവാണ്. ഇതും തീര്‍ച്ചയായും ഒഴിവാക്കേണ്ടതാണ്.
സ്വദേശം ദൃഷ്ടിയില്‍ പെട്ടാല്‍ ഈ അര്‍ഥം വരുന്ന പ്രാര്‍ഥന നടത്തണം എന്ന് നിര്‍ദേശമുണ്ട്. “”അല്ലാഹുവേ, ഈ പ്രദേശത്തിന്റെയും പ്രദേശത്തുകാരടെയും പ്രദേശത്തുള്ള വസ്തുക്കളുടെയും ഗുണത്തെ ഞാന്‍ ചോദിക്കുന്നു. അവയുടെ നാശത്തില്‍ നിന്ന് ഞാന്‍ കാവല്‍ തേടുന്നു. ഇവിടെ സ്ഥിരതാമസവും നല്ല ആഹാരവും ഞങ്ങള്‍ക്ക് നീ നല്‍കേണമേ. ഈ നാട്ടുകാര്‍ക്ക് ഞങ്ങളോടും ഞങ്ങള്‍ക്ക് അവരിലുള്ള സജ്ജനങ്ങളോടും സ്‌നേഹം ഉണ്ടാക്കിത്തരേണമേ””
ഇതൊരു പ്രാര്‍ഥനയാണ്. അതിലുപരി സ്വന്തമായൊരു പ്രതിജ്ഞയുമുണ്ട് അതില്‍. ഹജ്ജ് ചെയ്ത് വന്നയാള്‍ എങ്ങനെയാണ് ഭാവി ജീവിതം നയിക്കേണ്ടത് എന്ന് അതില്‍ കാണാം. സ്‌നേഹത്തിലും സന്‍മാര്‍ഗത്തിലുമുള്ള ജീവിതം. നിഷിദ്ധമല്ലാത്ത ആഹാരം കഴിക്കാനുള്ള സന്നദ്ധത. സ്വന്തം നാട്ടില്‍ ആശങ്കകളില്ലാതെ ജീവിക്കാനുള്ള താത്പര്യം.
യാത്ര കഴിഞ്ഞെത്തിയവര്‍ ഭക്ഷണം വിതരണം ചെയ്യലും കുടുംബക്കാര്‍ യാത്രക്കാരെ സല്‍കരിക്കലും സുന്നത്താണ്. യാത്ര കഴിഞ്ഞെത്തുന്നവരെ വഴിയില്‍ ചെന്ന് സ്വീകരിക്കുന്നതും അണച്ചുകൂട്ടുന്നതും കൈ കൊടുക്കുന്നതും സുന്നത്താണ്. ഹജ്ജ് കഴിഞ്ഞെത്തിയവരോട് പ്രാര്‍ഥിക്കിന്‍ ആവശ്യപ്പെടലും സുന്നത്താണ്. എല്ലാറ്റിലുമുപരിയായി ഇത്തരമൊരു വലിയ കാര്യത്തിന് ഉതക്കം നല്‍കിയ അല്ലാഹുവിന് നന്ദി രേഖപ്പെടുത്തുന്നതായിരിക്കണം ശേഷമുള്ള ജീവിതം.