Connect with us

Articles

കുട്ടികള്‍ കള്ളം പറയുന്നോ?

Published

|

Last Updated

പ്രസിദ്ധ ബ്രിട്ടീഷ് കുറ്റാന്വേഷക വിദഗ്ധന്‍ സര്‍ സിറില്‍ ബര്‍ട്ട് കള്ളം പറയല്‍ രീതിയെ എട്ടായി തരം തിരിച്ചിട്ടുണ്ട്. തമാശക്ക് പറയുന്ന കള്ളങ്ങള്‍ (Playful lies) വിചിത്ര കല്‍പ്പനാ കള്ളങ്ങള്‍ (Fantasy lies) തെറ്റിദ്ധരിപ്പിക്കുന്ന കള്ളങ്ങള്‍ (Confusing lies) സ്വാഭിമാനം വളര്‍ത്തുന്നതിനുള്ള കള്ളങ്ങള്‍ (Vanity aroucing lies) പ്രതികാരാത്മക കള്ളങ്ങള്‍ (Revengeful lies) സ്വാര്‍ഥ തത്പരമായ കള്ളങ്ങള്‍ (Selfish lies) കൂറ് പുലര്‍ത്താനുള്ള കള്ളങ്ങള്‍ (Lies of loyalty) രോഗസംബന്ധിയായ കള്ളങ്ങള്‍ (Pathological lies) എന്നിവയാണവ.
അസത്യം പറയുന്നതിനെയാണ് കള്ളം പറയല്‍ എന്നു പറയുന്നത്. മനഃപൂര്‍വം തെറ്റായ കാര്യങ്ങള്‍ പറയുക, ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ടാക്കി പറയുക, കാര്യങ്ങള്‍ തെറ്റിദ്ധരിപ്പിക്കത്തക്ക വിധത്തില്‍ പറഞ്ഞു ഫലിപ്പിക്കുക, കാര്യങ്ങള്‍ വളച്ചൊടിച്ച് പറയുക എന്നിവയൊക്കെ ചേര്‍ന്നതാണ് കള്ളം പറയല്‍. ചില വസ്തുതകളെ ബോധപൂര്‍വം നിഷേധിക്കുന്നതും പൂര്‍ണമായും നിഷേധിക്കുന്നതും കള്ളം പറച്ചിലില്‍ ഉള്‍പ്പെടും.
ശൈശവത്തിലും ബാല്യത്തിന്റെ ആദ്യദശകങ്ങളിലും തമാശക്ക് വേണ്ടി കുട്ടികള്‍ കള്ളം പറയാറുണ്ട്. ഇത്തരം കള്ളം പറയലിനെ കുറ്റകൃത്യമായി കാണാന്‍ കഴിയില്ല. ആഗ്രഹങ്ങളുടെ സഫലീകരണ ചിന്തകളാണ് വിചിത്ര കല്‍പ്പനാ കള്ളങ്ങളിലൂടെ പ്രകടിപ്പിക്കുന്നത്. ഏകദേശം നാല് വയസ്സ് വരെ കുട്ടികള്‍ കൂടെക്കൂടെ വിചിത്ര കല്‍പ്പനാ കള്ളങ്ങള്‍ പറയുന്നത് സ്വാഭാവികമാണ്. ഈ കാലഘട്ടത്തില്‍ കുട്ടികള്‍ ഭാവനാസൃഷ്ടങ്ങളായ വിചിത്ര ലോകത്ത് വസിക്കുന്നതാണ് ഇതിനു കാരണം.
ചില സന്ദര്‍ഭങ്ങളില്‍ വസ്തുക്കളെക്കുറിച്ചും വസ്തുതകളെക്കുറിച്ചും ശരിയും തെറ്റും തിരിച്ചറിയാന്‍ കുട്ടികള്‍ക്ക് കഴിയാതെ വരും. അത്തരം സന്ദര്‍ഭങ്ങളില്‍ രക്ഷപ്പെടുന്നതിനു വേണ്ടി കുട്ടികള്‍ ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞു ഫലിപ്പിക്കാന്‍ നോക്കും. കള്ളം പറഞ്ഞ് ഇല്ലാത്ത സ്വാഭിമാനം വളര്‍ത്തി രസിക്കുക കുട്ടികളുടെ വിനോദമാണ്. ഇത്തരം കള്ളങ്ങള്‍ പറയുന്നത് അവരുടെ “അഹ” (ego) ത്തിന്റെ സംതൃപ്തിക്കു വേണ്ടിയാണ്. അപകര്‍ഷക ബോധം പുലര്‍ത്തുന്നവരാണ് ഇത്തരം കള്ളങ്ങള്‍ പറയുന്നത്. കളികളിലും മത്സരങ്ങളിലും തങ്ങളെ പരാജയപ്പെടുത്തുന്നവരെക്കുറിച്ച് മറ്റുള്ളവരോട് കള്ളങ്ങള്‍ പറയുന്ന സ്വഭാവം ചില കുട്ടികള്‍ക്കുണ്ട്. തന്റെ പ്രതിയോഗിയുടെ മേല്‍ മേധാവിത്വം പുലര്‍ത്തുന്നതിനു വേണ്ടിയാണ് ഇത്തരം കള്ളങ്ങള്‍ മെനയുന്നത്. മുതിര്‍ന്ന വ്യക്തികളിലും ഈ പ്രവണതയുണ്ട്.
സ്വന്തം കുറ്റങ്ങളും കുറവുകളും മറച്ചുവെക്കുന്നതിനായി കള്ളം പറയുന്നവരുണ്ട്. മറ്റുള്ളവരുടെ മുമ്പില്‍ കുറ്റക്കാരനാകാതെ സ്വയരക്ഷക്കു വേണ്ടിയാണ് ഇത്തരം കള്ളങ്ങള്‍ പറയുക. വ്യക്തികള്‍ തങ്ങള്‍ ഉള്‍പ്പെട്ട ഗ്രൂപ്പിനോട് കൂറ് പുലര്‍ത്തുക സ്വാഭാവികമാണ്. ഗ്രൂപ്പിനോട് കൂറ് പുലര്‍ത്തുന്നവര്‍ ഗ്രൂപ്പിന്റെ സുരക്ഷിതത്വത്തിനു വേണ്ടി കള്ളം പറയും. ഗ്രൂപ്പിന്റെ തെറ്റായ നടപടികള്‍ മൂടിവെക്കുന്നതിനു വേണ്ടിയാണിത്.
ചില വ്യക്തികള്‍ പ്രത്യേക തരം വൈകാരിക ഭാവങ്ങളും വ്യവഹാര അപസാമാന്യതകളും പുലര്‍ത്തുന്നവരാണ്. വെറുതെ നുണ പറയുക, സംതൃപ്തിക്കു വേണ്ടി നുണ പറയുക, പറ്റിക്കാന്‍ വേണ്ടി നുണ പറയുക, വമ്പത്തം പ്രകടിപ്പിക്കുന്നതിനു വേണ്ടി നുണ പറയുക എന്നിങ്ങനെയുള്ള നുണകള്‍ ഇക്കൂട്ടര്‍ പറയും. ഇത്തരക്കാര്‍ “നുണരോഗി”കളാണ്.
കൂട്ടികളുടെ കള്ളം പറയുന്ന ശീലം പരിഹരിക്കാവുന്നതാണ്. കള്ളം പറഞ്ഞതായി ബോധ്യപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ കള്ളം പറയുകയാണോ എന്ന് ചോദിക്കുന്നതിനു പകരം “എന്തിന് കള്ളം പറഞ്ഞു” എന്ന് വളച്ചുകെട്ടില്ലാതെ ചോദിക്കുന്നതാണ് നല്ലത്. നേരിട്ടുള്ള ചോദ്യം, ചെയ്ത കള്ളം മൂടിവെക്കാന്‍ കള്ളങ്ങള്‍ മെനഞ്ഞെടുക്കുന്നതില്‍ നിന്ന് കുട്ടിയെ പിന്തിരിപ്പിക്കും. ഒപ്പം കള്ളം പറഞ്ഞതിന്റെ അടിസ്ഥാന കാരണം കണ്ടുപിടിക്കുകയും വേണം. കുട്ടികള്‍ക്ക് ഭയം കൂടാതെ എന്തും തുറന്നു പറയുന്നതിനുള്ള സ്വാതന്ത്ര്യം നല്‍കണം. പേടിച്ചിട്ടാണ് കുട്ടികള്‍ കള്ളം പറയുന്നത്.
കുട്ടികള്‍ കള്ളം പറയാന്‍ പ്രേരിതരാകുന്ന സന്ദര്‍ഭങ്ങളും കള്ളം ചെയ്യാന്‍ സാധ്യതയുള്ള സന്ദര്‍ഭങ്ങളും കഴിവതും ഒഴിവാക്കണം. കുട്ടി ആദ്യമായി കള്ളം പറയുമ്പോള്‍ കുട്ടിയെക്കൊണ്ട് കുറ്റസമ്മതം നടത്തിക്കുന്നത് നല്ലതാണ്. കുറ്റസമ്മതം വഴി പശ്ചാത്താപം, നാണക്കേട്, പരിഭ്രമം തുടങ്ങിയ വികാരങ്ങള്‍ കുട്ടികളില്‍ ഉണ്ടാകും. ഇത്തരം വികാരങ്ങള്‍ വീണ്ടും കള്ളം പറയുന്നതിന് തടസ്സമായി നില്‍ക്കും. കള്ളം പറഞ്ഞതിന്റെ ഫലമായി ഉണ്ടായിട്ടുള്ള ഹിതകരമല്ലാത്ത സാഹചര്യം കുട്ടികള്‍ ഓര്‍ക്കുകയും അത് വഴി വീണ്ടും കള്ളം പറയുന്നതില്‍ നിന്നും അവര്‍ പിന്മാറുകയും ചെയ്യും.
കള്ളം പറയുന്നത് നിയന്ത്രിക്കുന്നതിന്, ചെയ്യരുതെന്ന വിലക്കുകള്‍ നല്‍കുന്നതിനേക്കാള്‍ പകരം ചെയ്യാനുള്ള നിര്‍ദേശങ്ങള്‍ നല്‍കുകയാണ് വേണ്ടത്. കള്ളം പറയരുതെന്ന് ഉപദേശിക്കുന്നതിനു പകരം സത്യം പറയണം എന്നു പഠിപ്പിക്കുക. അതോടൊപ്പം കള്ളം പറയുന്നതും കള്ളം പ്രവര്‍ത്തിക്കുന്നതും തെറ്റാണെന്ന് ബോധ്യപ്പെടത്തക്ക വിധം ചെറിയ പരിഹാര ശിക്ഷകള്‍ (ശാരീരിക ശിക്ഷകള്‍ വേണമെന്നില്ല) നല്‍കുക. “അരുത്” എന്ന് പറയുന്നതിനേക്കാള്‍ “എങ്ങനെ” ചെയ്യണമെന്ന തിരിച്ചറിവാണ് ഓരോ കുട്ടിക്കും നല്‍കേണ്ടത്. എങ്ങനെ ചെയ്യണമെന്ന് പഠിപ്പിക്കുന്നതാണ് ശിക്ഷണം.
ശൈശവകാല അനുഭവങ്ങള്‍ സ്‌നേഹത്തിന്റെ നിറച്ചാര്‍ത്തുകളായിരിക്കണം. സ്‌നേഹം എന്നാല്‍ സന്തോഷമുള്ള അനുഭവങ്ങളാണ്. ലാളനയും കരുതലും പരിഗണനയും സ്പര്‍ശനവും തലോടലും അടങ്ങിയ സന്തോഷകരമായ അനുഭവങ്ങളാണ് ആരോഗ്യകരമായ വ്യക്തിത്വ വികസനത്തിന് കളമൊരുക്കുന്നത്. കുട്ടികള്‍ക്ക് മാനസികാരോഗ്യം ഉണ്ടാക്കുക എന്നതാണ് പ്രധാനം. സ്‌നേഹം, നീതി, അനുകമ്പ, കരുണ, ഉത്തരവാദിത്വ ബോധം, ആത്മാര്‍ഥത, വിശുദ്ധി തുടങ്ങി ഒരുപാട് മൂല്യങ്ങള്‍ മാതാപിതാക്കളിലൂടെ മക്കളിലേക്ക് സന്നിവേശിക്കപ്പെടണം. ആത്മവിശ്വാസത്തിന്റെയും ആത്മധൈര്യത്തിന്റെയും സ്വയം മതിപ്പിന്റെയും തലങ്ങളിലേക്ക് അവര്‍ ഉയര്‍ന്നാല്‍ പിന്നീട് കള്ളം പറയില്ല.
കുട്ടികള്‍ക്ക് കുടുംബാംഗങ്ങള്‍ മാതൃകയാകണം. കുട്ടികള്‍ ദുശ്ശീലങ്ങളിലേക്ക് വഴുതി വീഴുന്നത് മറ്റുള്ളവരെ എന്നതിനേക്കാള്‍ വീട്ടിലുള്ളവരെ നോക്കിയാണെന്നത് എല്ലാ മാതാപിതാക്കളും അറിഞ്ഞിരിക്കണം. മാതാപിതാക്കള്‍ നുണ പറഞ്ഞാല്‍ കുട്ടികളും നുണ പറയും. കുട്ടികള്‍ ചെയ്യരുതെന്നു നാം പറയുന്ന കാര്യങ്ങള്‍ മാതാപിതാക്കളോ വീട്ടിലുള്ളവരോ ചെയ്താല്‍ മറിച്ചുള്ള വിലക്കുകള്‍ കുട്ടികളില്‍ ഒരു സ്വാധീനവും ഉണ്ടാക്കില്ല. കുട്ടികള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്നതാണ് അവര്‍ ജീവിതത്തില്‍ ആവര്‍ത്തിക്കുന്നത്.
ശൈശവത്തില്‍ സംഭവിക്കുന്നതെല്ലാം ടേപ് റിക്കോര്‍ഡറിലെന്നപോലെ കുട്ടികളുടെ തലച്ചോറില്‍ ആലേഖനം ചെയ്യപ്പെടുന്നു എന്നാണ് ന്യൂറോ സര്‍ജനായ പെന്‍ഫീല്‍ഡിന്റെ ഗവേഷണ പഠനങ്ങള്‍ തെളിയിക്കുന്നത്. നൈസര്‍ഗിക വാസനകളുടെ നിര്‍ബാധമായ പ്രകടനമാണ് ശിശുഭാവത്തിന്റെ പ്രത്യേകത. ഈ ഭാവമാണ് സര്‍ഗാത്മകതയുടെയും പ്രസന്നതയുടെയും ഉറവിടം. മൂല്യബോധമുള്ള, സ്വതന്ത്രമായ വളര്‍ച്ചയുടെ പരിപോഷണം നടന്നാല്‍ കുട്ടികള്‍ ഉന്നത വ്യക്തിത്വമുള്ളവരാകും.
അടിസ്ഥാന മനോഭാവ രൂപവത്കരണം നടക്കുന്നത് ബാല്യകാലത്താണ്. മനസ്സിനു മുറിവേല്‍പ്പിക്കാത്ത, വളരെ പോസിറ്റീവായ രൂപവത്കരണമാണ് ബാല്യത്തില്‍ വേണ്ടത്. “”ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷനുള്ള കാലം”” എന്ന കവിവാക്യം വളരെ അര്‍ഥവത്താണ്. വളര്‍ത്തുദോഷത്തിന്റെ ഇരകളായി അവര്‍ മാറുമ്പോഴാണ് കള്ളന്മാരും കുറ്റവാളികളുമായിത്തീരുന്നത്. ഉത്തരവാദിത്വമുള്ള പിതൃത്വവും മാതൃത്വവും പകര്‍ന്നു നല്‍കുക. സ്വയം മാതൃകയായി സാക്ഷ്യജീവിതത്തിലൂടെ, മൂല്യങ്ങള്‍ പകര്‍ന്ന് മക്കളെ നല്ലവരാക്കുക.