Connect with us

National

സ്വപ്നത്തിലെ നിധി തേടി സര്‍ക്കാര്‍ വക ഖനനം

Published

|

Last Updated

ഉന്നാവോ (യു പി): ടണ്‍ കണക്കിന് സ്വര്‍ണ ശേഖരം. കണ്ടത് സ്വപ്‌നത്തില്‍. ഖനനത്തിന് പുരാവസ്തു ഗവേഷണ വിഭാഗം. മേല്‍നോട്ടത്തിന് ജഡ്ജി വേണമെന്ന് സുപ്രീം കോടതിയില്‍ ഹരജി. യു പിയിലെ ഉന്നാവോയില്‍ അത്യപൂര്‍വമായ സംഭവങ്ങളാണ് അരങ്ങേറുന്നത്. സന്യാസിയുടെ സ്വപ്‌നദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥരാണ് ഖനനം തുടങ്ങിയിരിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടില്‍ ഉന്നാവോ ഭരിച്ചിരുന്ന രാജാ റാവു റാം ബക്‌സ് സിംഗിന്റെ കോട്ടക്കുള്ളിലാണ് ശക്തമായ സുരക്ഷയൊരുക്കിയുള്ള ഖനനം. പുരാവസ്തു വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി കെ മിശ്രയുടെ നേതൃത്വത്തിലുള്ള പന്ത്രണ്ടംഗ സംഘമാണ് ദൗഡിയാ ഖേല ഗ്രാമത്തിലെ കോട്ടയില്‍ തിരച്ചില്‍ നടത്തുന്നത്.
അതേസമയം, സ്വര്‍ണത്തിന്റെയോ വെള്ളിയുടെയോ നിക്ഷേപം ഉണ്ടാകാമെന്ന ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഉദ്യോഗസ്ഥര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഖനനമെന്ന് പുരാവസ്തു വകുപ്പ് പറയുന്നു. കോട്ടയുടെ അവശിഷ്ടങ്ങള്‍ക്കടിയില്‍ ആയിരം ടണ്‍ വരുന്ന സ്വര്‍ണ നിക്ഷേപമുണ്ടെന്ന് ചൂണ്ടിക്കാട്ടി ക്ഷേത്ര പൂജാരിയായ ശോഭാന്‍ സര്‍ക്കാര്‍ കേന്ദ്ര മന്ത്രിമാരുള്‍പ്പെടെയുള്ളവര്‍ക്ക് കത്ത് നല്‍കിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ കുഴിച്ചെടുക്കുന്ന സ്വര്‍ണം ഉപയോഗപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് റിസര്‍വ് ബേങ്ക് ഗവര്‍ണര്‍ക്കും കത്ത് നല്‍കിയിരുന്നു. രാവിലെ നടന്ന ഭൂമി പൂജയോടെയാണ് ഖനന നടപടികള്‍ ആരംഭിച്ചത്. നൂറ് ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള രണ്ട് ബ്ലോക്കുകളായാണ് ഖനനം നടത്തുന്നത്. ജില്ലാ മജിസ്‌ട്രേറ്റ് വിജയ് കിരണ്‍ ആനന്ദാണ് ഖനനത്തിന് തുടക്കമിട്ടത്. ഖനനം കാണുന്നതിന് വന്‍ ജനക്കൂട്ടം എത്തിയതോടെ കോട്ടയിലേക്കുള്ള പൊതുജനങ്ങളുടെ പ്രവേശത്തിന് നിരോധം ഏര്‍പ്പെടുത്തി. വന്‍ പോലീസ് സന്നാഹമാണ് സുരക്ഷക്കായി ഒരുക്കിയിട്ടുള്ളത്. ഖനന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകാന്‍ ഒരു മാസത്തിലധികം സമയം എടുക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.
അതേസമയം, ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് കോടതി മേല്‍നോട്ടം വഹിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജിയില്‍ വാദം കേള്‍ക്കാന്‍ ചീഫ് ജസ്റ്റിസ് പി സദാശിവം തയ്യാറായിട്ടുണ്ട്. ഇത്രയധികം വരുന്ന സ്വര്‍ണ നിക്ഷേപം കണ്ടെത്തുകയാണെങ്കില്‍ അവ നഷ്ടപ്പെടാനുള്ള സാധ്യത ഏറെയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി നല്‍കിയത്. എന്നാല്‍, സ്വര്‍ണ ഖനനത്തിനെതിരെ ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ നരേന്ദ്ര മോഡി രംഗത്തെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ നടത്തേണ്ടത് “സ്വര്‍ണ വേട്ട”യല്ലെന്നും സ്വിസ് ബേങ്കുകളില്‍ സൂക്ഷിച്ചിരിക്കുന്ന കള്ളപ്പണം തിരികെ കൊണ്ടുവരുന്നതിലാണ് ശ്രദ്ധിക്കേണ്ടതെന്നും മോഡി പറഞ്ഞു.
ഉന്നാവോയിലെ അവസാനത്തെ നാട്ടു രാജാവായിരുന്ന രാജാ റാവു റാം ബക്‌സ് സിംഗ് 1857ല്‍ ബ്രിട്ടീഷുകാരുമായുള്ള ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്.