Connect with us

Gulf

ത്യാഗ സ്മരണകളുമായി ഗള്‍ഫ് നാടുകളില്‍ പെരുന്നാള്‍ ആഘോഷിച്ചു

Published

|

Last Updated

ദുബൈ/അബുദാബി/ഷാര്‍ജ: ത്യാഗത്തിന്റയും ആത്മസര്‍പ്പണത്തിന്റെയും സ്മരണകളുമായി ഗള്‍ഫ് രാജ്യങ്ങള്‍ ബലി പെരുന്നാള്‍ ആഘോഷിച്ചു. രാവിലെ 6.40ന് നടന്ന പെരുന്നാള്‍ നിസ്‌കാരത്തിനായി എത്തിയ വിശ്വാസികളെ കൊണ്ട് മസ്ജിദുകളും ഈദ്ഗാഹുകളും നിറഞ്ഞുകവിഞ്ഞു.പ്രവാചക ശ്രേഷ്ഠരായ ഇബ്രാഹിം നബി (അ) ന്റെയും ഇസ്മാഈല്‍ നബി (അ) ന്റെയും ത്യാഗോജ്വല ജീവിതവും സന്ദേശനവും വിശ്വാസികള്‍ക്ക് പാഠമാകണമെന്ന് ഖത്തീബുമാര്‍ ഖുത്ബയില്‍ ഉത്‌ബോധിപ്പിച്ചു. മനുഷ്യ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഒളിമങ്ങാത്ത ഏടുകളാണ് വിശുദ്ധ ഭൂമിയിലെ അറഫാ സംഗമത്തിലും മറ്റു ആരാധനയിലും അടങ്ങിയിരിക്കുന്നതെന്നും സ്‌നേഹത്തോടെയും കാരുണ്യത്തോടെയുമുള്ള ജീവിതം കരുപ്പിടിപ്പിക്കാന്‍ ആഘോഷം പര്യാപ്തമാക്കണമെന്നും ഖത്തീബുമാര്‍ ഉണര്‍ത്തി.

പ്രവാസി സമൂഹം ആഹ്ലാദത്തോടെയാണ് പെരുന്നാള്‍ കൊണ്ടാടിയത്. നിസ്‌കാര ശേഷം സുഹൃത്തുക്കളെ ആലിംഗനം ചെയ്തും മറ്റും ഈദ് ആശംസ കൈമാറി. ശേഷം നാട്ടിലെ ബന്ധുക്കളെ ഫോണില്‍ വിളിച്ച് ഈദ് ആശംസ അറിയിക്കുന്ന തിരക്കായി. നാട്ടില്‍ നാളെയാണ് ബലി പെരുന്നാള്‍ എന്നതിനാല്‍ ആശംസ പറയല്‍ നാളേക്ക് മാറ്റിയവരും ഉണ്ട്. സുഹൃത്തുക്കളും ബന്ധുക്കളും ഒത്തുകൂടി സന്തോഷം പങ്കുവെക്കലായിരുന്നു പിന്നീട്. പലരും മസ്ജിദുകള്‍ക്ക് സമീപവും റോഡിലും ഫോട്ടോക്ക് പോസ് ചെയ്തും സോഷ്യല്‍ മീഡിയകളില്‍ “ലൈവ് അപ്‌ഡേഷന്‍” നടത്തിയും രസിക്കുന്നത് കൗതുകമായി. ഉച്ചയോടെ കൂട്ടമായി ഭക്ഷണം കഴിച്ച ശേഷമാണ് പലരും പിരിഞ്ഞത്.
കുടുംബങ്ങള്‍ ഒത്തുകൂടി വിഭവസമൃദ്ധമായ ഭക്ഷണമൊരുക്കിയും കുട്ടികകളുടെ കളികളും മറ്റും ആഘോഷത്തിന് കൊഴുപ്പേകി. ബലിയറുക്കുന്നതിനും റെക്കോര്‍ഡ് തിരക്കാണ് അനുഭവപ്പെട്ടത്. പല കേന്ദ്രങ്ങളിലും വലിയ നിര ഇതിനായി രൂപപ്പെട്ടിരുന്നു. വിവിധ ആപ്ലിക്കേഷനുകളിലൂടെ വ്യക്തിപരമായും സംഘമായും ശബ്ദ, വീഡിയോ, ചിത്ര സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കുന്നതിനാല്‍ ആശംസ കൈമാറാന്‍ ഈ രീതിയാണ് പലരും സ്വീകരിച്ചത്. എസ് എം എസ് സന്ദേശങ്ങള്‍ താരതമ്യേന കുറവാണെങ്കിലും അത്തരം സന്ദേശങ്ങള്‍ക്ക് ആളുകള്‍ പ്രാധാന്യം നല്‍കുന്നത് കാണാമായിരുന്നു.
വൈകുന്നേരമായതോടെ പാര്‍ക്കുകളും അങ്ങാടികളും ആളുകളെ കൊണ്ട് നിറഞ്ഞു. ബസ് സ്റ്റാന്റുകളില്‍ കനത്ത തിരക്കാണ് അനുഭവപ്പെട്ടത്. ഇന്റര്‍ എമിറേറ്റ് ബസുകള്‍ക്കായി വളരെ വലിയ നിര രൂപപ്പെട്ടിരുന്നു. നിരവധി പ്രവാസി സംഘടനകള്‍ പാര്‍ക്കുകളിലും മറ്റും ഈദ് കൂട്ടായ്മകളും ഒരുക്കിയിരുന്നു.
അതേസമയം പെരുന്നാള്‍ തിരക്ക് കൊണ്ട് ഷാര്‍ജ വീര്‍പ്പ് മുട്ടി. രാവിലെ തന്നെ പെരുന്നാള്‍ നിസ്‌കാരത്തിനായി ജനം മസ്ജിദുകളിലും ഈദ്ഗാഹുകളിലും എത്താനുള്ള വ്യഗ്രതയിലായിരുന്നു. ബസ് സ്റ്റാന്റുകളിലും ടാക്‌സി സ്റ്റാന്റുകളിലും വന്‍ തിരക്ക് അനുഭവപ്പെട്ടു. ആഘോഷങ്ങള്‍ സുഗമമാക്കാന്‍ അധികൃതര്‍ സ്വീകരിച്ച നടപടികള്‍ ഏറെക്കുറെ ആശ്വാസമായി. അനധികൃതമായി ബലിയറുത്ത ചിലര്‍ പിടിയിലായതായും സൂചനയുണ്ട്.

യു എ ഇയിലെ ഭരണാധികാരികള്‍ വിവിധ ഇടങ്ങളില്‍ പെരുന്നാള്‍ നിസ്‌കാരത്തില്‍ പങ്കെടുത്തു. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം സബീലിലെ ശൈഖ് റാശിദ് മസ്ജിദിലായിരുന്നു പെരുന്നാള്‍ നിസ്‌കാരത്തിന് എത്തിയത്. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും ഒപ്പമുണ്ടായിരുന്നു. ദുബൈ ഉപഭരണാധികാരിയും സാമ്പത്തികകാര്യ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് അല്‍ മക്തൂം, ഉപഭരണാധികാരി ശൈഖ് മക്തൂംബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ദുബൈ കള്‍ച്ചര്‍ ആന്‍ഡ് ആട്‌സ് അതോറിറ്റി ചെയര്‍മാന്‍ ശൈഖ് മാജിദ് ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം തുടങ്ങിയവരും പ്രാര്‍ഥനക്ക് എത്തിയിരുന്നു. ശൈഖ് മുഹമ്മദും മറ്റ് ഭരണാധികാരികളും പെരുന്നാള്‍ ഖുതുബ സശ്രദ്ധം കേട്ടു.
അബുദാബി കിരീടാവകാശിയും സായുധസേന ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ സായിദ് ഗ്രാന്റ് മസ്ജിദിലാണ് പ്രാര്‍ഥനക്ക് എത്തിയത്. ശൈഖ് സൈഫ് ബിന്‍ മുഹമ്മദ് അല്‍ നഹ്‌യാന്‍, ശൈഖ് സുറൂര്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്‌യാന്‍, അബുദാബി ഭരണാധികാരിയുടെ പ്രതിനിധി ശൈഖ് സയീദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, ശൈഖ് നഹ്‌യാന്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്. ജനറല്‍ ശൈഖ് സെയ്ഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, ഉപപ്രധാനന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, ശൈഖ് ഹമാദ് ബിന്‍ സായിദ് അല്‍ നഹ് യാന്‍, ശൈഖ് ഒമര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, ശൈഖ് ഖാലിദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ ഖലീഫ അല്‍ നഹ്‌യാന്‍, ശൈഖ് നഹയാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍, ശൈഖ് ഹംദാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍ തുടങ്ങിയവരും ഈദ് നിസ്‌കാരത്തില്‍ പങ്കെടുത്തു.