Connect with us

Kannur

സി പി എം പ്രവര്‍ത്തകന്റെ കൊല: രണ്ട് പേര്‍ അറസ്റ്റില്‍

Published

|

Last Updated

തലശ്ശേരി: സി പി എം പ്രവര്‍ത്തകന്‍ വടക്കുമ്പാട് പാറക്കെട്ടിലെ സിന്ധു നിവാസില്‍ ഷിധിന്‍ (20) കൊല്ലപ്പെട്ട കേസില്‍ കൊളശ്ശേരി കാവുംഭാഗം സ്വദേശികളായ രണ്ട് പേരെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. കാവുംഭാഗം കളരിമുക്കിലെ കാര്‍ത്തികയില്‍ എം ധീരജ് (22), കൊളശ്ശേരി നിഹാല്‍ മഹലില്‍ പി കെ നിഹാല്‍ (23) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരെയും തലശ്ശേരി എ സി ജെ എം കോടതി റിമാന്‍ഡ് ചെയ്തു. ഷിധിന്‍ കൊലക്കേസിലെ പ്രതിയെന്ന് നേരത്തെ തിരിച്ചറിഞ്ഞ ധീരജിനെയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ആദ്യം അറസ്റ്റ് ചെയ്തത്. ധീരജില്‍ നിന്ന് ലഭിച്ച സൂചനയെ തുടര്‍ന്ന് നിഹാലിനെ കൊളശ്ശേരിയില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റസമ്മതം നടത്തിയതായി വിവരമുണ്ട്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് വടക്കുമ്പാട് പാറക്കെട്ടിലെ ഷിധിനെ കാവുംഭാഗം അയോധ്യ ബസ് സ്റ്റോപ്പിന് സമീപം അബോധാവസ്ഥയില്‍ കണ്ടെത്തിയത്. പോലീസെത്തി ആശുപത്രിയിലെത്തിച്ചുവെങ്കിലും അല്‍പ്പസമയത്തിനകം മരിച്ചു. കാവുംഭാഗത്തെ വിപിന്‍ എന്ന ബ്രിട്ടോ ഉള്‍പ്പെട്ട ഏഴംഗ സംഘം നടത്തിയ അക്രമത്തിലാണ് ഷിധിന് പരുക്കേറ്റതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇരുട്ടില്‍ പിന്തുടര്‍ന്ന് അടിച്ചു വീഴ്ത്തുകയായിരുന്നു. ആക്രമിക്കുന്നതിനിടയില്‍ പൊട്ടിയ മരവടി സംഭവസ്ഥലത്ത് പ്രതികള്‍ ഉപേക്ഷിച്ചിരുന്നു. ഇത് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. കേസിലെ മുഖ്യപ്രതിയായ ബ്രിട്ടോയുടെ വീടാക്രമിച്ച പാറക്കെട്ടിലെ യുവാക്കളുമായുണ്ടായ ഏറ്റുമുട്ടലാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസിന് സൂചന ലഭിച്ചിരുന്നു.

Latest