Kerala
അസ്വസ്ഥതകള്‍ പുകയുന്നതിനിടെ നാളെ യു ഡി എഫ് യോഗം
തിരുവനന്തപുരം:സര്‍ക്കാറിലും മുന്നണിയിലും നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി നാളെ യു ഡി എഫ് നേതൃയോഗം ചേരുന്നു. ചര്‍ച്ച ചെയ്യാന്‍ ഒരു ഡസനിലേറെ വിഷയങ്ങള്‍ നില്‍ക്കുമ്പോഴാണ് സമ്മര്‍ദം കൂട്ടി കെ ബി ഗണേഷ്‌കുമാറിന്റെ എം എല്‍ എ സ്ഥാനത്ത് നിന്നുള്ള രാജി ഭീഷണി. രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാപ്രവേശ ചര്‍ച്ചകളില്‍ തുടങ്ങിയ ഭിന്നത സോളാര്‍ വിവാദത്തോടെയാണ് മുറുകിയത്. മുസ്‌ലിം ലീഗിനെതിരെ കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നുണ്ടായ പ്രതികരണം അസ്വസ്ഥത കൂട്ടി. ഡാറ്റസെന്റര്‍ കേസിലും കണ്‍സ്യൂമര്‍ഫെഡ് വിജിലന്‍സ് റെയ്ഡിലും ഈ ഭിന്നതക്ക് മൂര്‍ച്ച കൂടി വന്നു. ഇതിനെല്ലാമപ്പുറമാണ് രാജി ഭീഷണി ഉയര്‍ത്തിക്കൊണ്ട് കേരളാ കോണ്‍ഗ്രസ് ബി ഉയര്‍ത്തുന്ന വെല്ലുവിളി. നീണ്ട ഇളവേളക്ക് ശേഷം സോണിയാ ഗാന്ധിയുടെ കേരളാ സന്ദര്‍ശനത്തിന് പിന്നാലെ കഴിഞ്ഞയാഴ്ച യു ഡി എഫ് യോഗം ചേര്‍ന്നിരുന്നു. ഡാറ്റ സെന്റര്‍ വിവാദം മാത്രമാണ് അന്ന് പരിഗണിച്ചത്. മറ്റു വിഷയങ്ങളിലെ വിശദമായ ചര്‍ച്ചകള്‍ക്ക് വേണ്ടിയാണ് നാളെ യോഗം നിശ്ചയിച്ചിരിക്കുന്നത്.
ഘടക കക്ഷികളുടെ പിണക്കം സോണിയയുടെ കേരള സന്ദര്‍ശനത്തോടെ തീരുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ കോണ്‍ഗ്രസിലെ ഭിന്നതയാണ് പ്രതിസന്ധിയുടെ അടിസ്ഥാനമായി ഘടകകക്ഷികള്‍ സോണിയക്ക് മുന്നില്‍ അവതരിപ്പിച്ചത്. ഈ പ്രശ്‌നത്തിനാകട്ടെ ഇന്നും ഒരു പരിഹാരം ഉണ്ടായിട്ടില്ല. സോണിയ കേരളം വിട്ടതിന് പിന്നാലെ തുടങ്ങിയ വാക്‌പോരും ഒളിയുദ്ധവും ഇന്നും തുടരുന്നു. കഴിഞ്ഞ യോഗത്തില്‍ മുഖ്യചര്‍ച്ചയായ ഡാറ്റ സെന്റര്‍ കേസ് കൂടുതല്‍ മുറുകി നില്‍ക്കുന്ന സാഹചര്യമാണുള്ളത്. കഴിഞ്ഞ യോഗ തീരുമാനം അനുസരിച്ച് സി ബി ഐ അന്വേഷണവുമായി മുന്നോട്ടുപോകുന്ന കാര്യം സുപ്രീംകോടതിയെ അറിയിച്ചെങ്കിലും കോടതി ഇനിയും അംഗീകരിച്ചിട്ടില്ല. സര്‍ക്കാറിനെതിരെ കോടതി രൂക്ഷ വിമര്‍ശം ഉയര്‍ത്തുന്ന സാഹചര്യവുമുണ്ടായി. ആഭ്യന്തരവകുപ്പിന്റെ പാളിച്ച ചൂണ്ടിക്കാട്ടി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ പി സി ജോര്‍ജ് നടത്തുന്ന നീക്കങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും.
ഗണേഷിന്റെ രാജി വാര്‍ത്തകള്‍ അഭ്യൂഹമാണെന്ന് ആര്‍ ബാലകൃഷ്ണപിള്ള പ്രതികരിച്ചെങ്കിലും കടുത്ത സമ്മര്‍ദം ഉയര്‍ത്താന്‍ തന്നെയാണ് കേരളാകോണ്‍ഗ്രസ് ബിയുടെ തീരുമാനം. എം എല്‍ എ സ്ഥാനം ഒഴിയുന്നതിനൊപ്പം ബാലകൃഷ്ണപിള്ളക്ക് ലഭിച്ച മുന്നാക്ക വിഭാഗ കോര്‍പ്പറേഷന്‍ സ്ഥാനം ഉപേക്ഷിക്കാനുമാണ് ആലോചിക്കുന്നത്. ആറ് മാസം മുമ്പ് പാര്‍ട്ടിയുമായോ പാര്‍ട്ടി ചെയര്‍മാനുമായോ ചര്‍ച്ച ചെയ്യാതെ മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്ന കെ ബി ഗണേഷ്‌കുമാര്‍ ഇന്നിപ്പോള്‍ എം എല്‍ എ സ്ഥാനം രാജിവെക്കാന്‍ പാര്‍ട്ടിയുടെ അനുമതി കാത്തിരിക്കുന്നു. സമ്മര്‍ദ്ദ തന്ത്രമാണിതെന്ന വിലയിരുത്തലിന് ബലം നല്‍കുന്നതും ഈ കാത്തിരിപ്പ് തന്നെ.
കേസ് തീര്‍ന്നാല്‍ ഗണേഷ്‌കുമാറിനെ വീണ്ടും മന്ത്രിയാക്കാമെന്ന് കരാറുണ്ടെന്നാണ് ആര്‍ ബാലകൃഷ്ണപിള്ള ഇന്നലെ പ്രതികരിച്ചത്. രാജിക്കത്ത് കിട്ടിയെന്നോ ഇല്ലെന്നോ പറയില്ല. ഗണേഷിന്റെ മന്ത്രിസ്ഥാനം തീരുമാനിക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിരുന്നു. ആറ് മാസം കഴിഞ്ഞിട്ടും തീരുമാനമാകാത്തതിനാല്‍ വിഷമമുണ്ടെന്നും പിള്ള രാവിലെ പ്രതികരിച്ചു. വൈകുന്നേരമായതോടെ രാജി വാര്‍ത്ത അഭ്യൂഹമാണെന്ന നിലപാടിലേക്ക് അദ്ദേഹം മാറിയിട്ടുണ്ട്. അതേസമയം, ഇന്ന് ചേരുന്ന കേരള കോണ്‍ഗ്രസ് നേതൃയോഗം വിഷയം ചര്‍ച്ച ചെയ്യുന്നുണ്ട്.
ഗണേഷ്‌കുമാറും ഭാര്യ യാമിനിതങ്കച്ചിയും സംയുക്തമായി നല്‍കിയ വിവാഹമോചന ഹര്‍ജിയില്‍ ഇനിയും തീര്‍പ്പായിട്ടില്ല. ദിവസങ്ങള്‍ക്കുള്ളില്‍ അതുണ്ടാകും. അപ്പോഴേക്കും മന്ത്രിസഭയില്‍ തിരികെ പ്രവേശിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള കരുനീക്കമാണ് ഇപ്പോള്‍ നടത്തുന്നത്. മുമ്പൊരിക്കല്‍ മന്ത്രിസഭയിലേക്ക് തിരികെ വരുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായപ്പോള്‍ യു ഡി എഫില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും അനുകൂലമായ പ്രതികരണങ്ങളല്ല ഉണ്ടായത്. അതിനെ മറികടക്കുക എന്ന ലക്ഷ്യം കൂടി രാജി ഭീഷണിക്കുണ്ട്.
ഗണേഷ്‌കുമാറിന്റെ രാജിക്കാര്യം നാളെ ചേരുന്ന യു ഡി എഫ് യോഗം ചര്‍ച്ച ചെയ്യുമെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചനും പ്രതികരിച്ചു. ഗണേഷ്‌കുമാറിന്റെ രാജിക്കാര്യം മുഖ്യമന്ത്രിയുമായി ചര്‍ച്ചചെയ്യുമെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. ഗണേഷ് കുമാറുമായുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന് മന്ത്രി ഷിബു ബേബിജോണ്‍ പ്രതികരിച്ചപ്പോള്‍ ഇപ്പോഴത്തെ രാജി സമ്മര്‍ദതന്ത്രം മാത്രമെന്ന് കേരള കോണ്‍ഗ്രസ് (എം) നേതാവ് ആന്റണി രാജു തുറന്ന് പറഞ്ഞു. അതേസമയം, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജി വാര്‍ത്തകളെക്കുറിച്ച് ഒന്നും പ്രതികരിച്ചില്ല.