Connect with us

Malappuram

മാനസികാസ്വസ്ഥ്യമുള്ള യുവതിയെ പീഡിപ്പിച്ച കേസ്; രണ്ട് പേര്‍ അറസ്റ്റില്‍

Published

|

Last Updated

മലപ്പുറം: മാനസികാസ്വസ്ഥ്യമുള്ള യുവതിയെ പീഡിപ്പിച്ച ഏഴംഗസംഘത്തിലെ രണ്ടുപേരെ പോലീസ് പിടികൂടി. പാണക്കാട് സ്വദേശികളായ കുന്നത്തൊടി ജഅ്ഫര്‍ സ്വാദിഖ്( 24), തെക്കേപ്പുറം അലി (32) എന്നിവരാണ് പിടിയിലായത്.
കേസിലെ പ്രതിയും യുവതിയെ പീഡിപ്പിച്ച കെട്ടിടത്തിന്റെ ഉടമയുമായ മേല്‍മുറി കോണോംപാറ മുഹമ്മദ് സ്വാലിഹിനെ രണ്ടുദിവസം മുമ്പ് താമരശ്ശേരി പോലീസ് പിടികൂടിയിരുന്നു. മറ്റു നാലുപ്രതികളെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി. ഒരുപ്രതിയായ പാണക്കാട് സ്വദേശി മന്‍സൂര്‍ ബാംഗ്ലൂരിലേക്ക് കടന്നതായാണ് വിവരം. കഴിഞ്ഞമാസം 16ന് താമരശ്ശേരി പുതുപ്പാടി സ്വദേശിയായ ഇരുപത്തിയാറുകാരിയെ മേല്‍മുറിയില്‍ വെച്ച് സ്വാലിഹിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ വച്ചാണ് സംഘം പീഡിപ്പിച്ചത്. രണ്ടുമാസം മുമ്പ് വീടുവിട്ടുപോയ മക്കരപറമ്പ് സ്വദേശിയായ ഭര്‍ത്താവിനെ തേടി താമരശ്ശേരിയില്‍ നിന്ന് മലപ്പുറത്തെത്തിയതായിരുന്നു യുവതി.
ഭര്‍ത്താവിനെ കണ്ടെത്താന്‍ കഴിയാഞ്ഞതിനെ തുടര്‍ന്ന് പാണക്കാട് തങ്ങളെ കാണാന്‍ വീട്ടിലെത്തിയ യുവതി ചൊവ്വാഴ്ചയേ സന്ദര്‍ശകര്‍ക്ക് തങ്ങളെ കാണാന്‍ സാധിക്കൂ എന്നറിഞ്ഞ് തിരിച്ച് വീട്ടില്‍ പോകാന്‍ ബസ് സ്റ്റോപ്പില്‍ നില്‍ക്കുമ്പോഴാണ് പ്രതികളില്‍ രണ്ടുപേര്‍ ഇവിടെയെത്തി പരിചയപ്പെട്ട് തിരൂരിലേക്ക് കൂട്ടിക്കൊണ്ടു പോയത്. ഭക്ഷണവും വസ്ത്രവും വാങ്ങി നല്‍കിയ ശേഷം യുവതിയുമായി കോട്ടക്കുന്നിലെത്തിയ സംഘം രാത്രി എട്ടോടെയാണ് ഇവിടെ നിന്നും മേല്‍മുറിയിലെത്തിയത്. സംഘത്തിലെ ഏഴുപേരും മദ്യപിച്ചിരുന്നു. യുവതിയെ പിറ്റേദിവസം രാവിലെ മലപ്പുറം കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റില്‍ എത്തിച്ച് ഇവര്‍ രക്ഷപ്പെട്ടു. സംഭവം പുറത്തറിയാതിരിക്കാന്‍ പ്രതികളിലൊരാള്‍ യുവതിക്ക് വിവാഹവാഗ്ദാനവും നല്‍കിയിരുന്നു. ഭര്‍ത്താവിനെ അന്വേഷിച്ച് നടക്കുന്നതിനിടെ താമരശ്ശേരിയില്‍ വച്ചും യുവതിയെ രണ്ടുപേര്‍ പീഡിപ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ അന്വേഷണത്തിനായി താമരശ്ശേരി സി ഐ യുവതിയെ ബന്ധപ്പെട്ടപ്പോഴാണ് മേല്‍മുറിയിലെ പീഡനവിവരം പുറത്തറിഞ്ഞതും കേസിലെ പ്രതിയായ സ്വാലിഹിനെ പിടികൂടുകയും ചെയ്തത്.
മലപ്പുറം സി ഐ വിജയന് കേസ് കൈമാറി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ രണ്ടുപ്രതികളെ വീട്ടില്‍ നിന്നുപിടികൂടിയത്.