Connect with us

Kannur

സി പി എം നേതൃത്വത്തില്‍ മുസ്‌ലിം വനിതകള്‍ക്കിടയില്‍ 'കോര്‍ ഗ്രൂപ്പ്' രൂപവത്കരിക്കുന്നു

Published

|

Last Updated

കണ്ണൂര്‍: പാര്‍ട്ടിയില്‍ നിന്നകന്നു പോകുന്ന മുസ്‌ലിം ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയോടടുപ്പിക്കുന്നതിന്റെ ഭാഗമായി രൂപവത്കരിച്ച ട്രസ്റ്റുകളുടെയും സന്നദ്ധ സംഘടനകളുടെയും പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനായി മുസ്‌ലിം വനിതകള്‍ക്കിടയില്‍ പ്രത്യേക ഗ്രൂപ്പുകള്‍ക്ക് രൂപം നല്‍കുന്നു. സി പി എമ്മിന്റെ വനിതാ വിഭാഗമായ ജനാധിപത്യ മഹിളാ അസോസിയേഷന്റെ കൂടി പിന്തുണയോടെയായിരിക്കും “കോര്‍ ഗ്രൂപ്പു”കളുടെ രൂപവത്കരണം. മലബാറിലെ മുസ്‌ലിംകളും ഇടതുപക്ഷവും എന്ന വിഷയത്തില്‍ കണ്ണൂരില്‍ സി പി എം നടത്തിയ സെമിനാറിലെ വര്‍ധിച്ച സ്ത്രീ പങ്കാളിത്തം വനിതാഗ്രൂപ്പ് രൂപവത്കരണമെന്ന ആശയത്തിന് നേതൃത്വത്തിന് കുറേക്കൂടി ഊര്‍ജം പകര്‍ന്നിട്ടുമുണ്ട്. കണ്ണൂര്‍ ജില്ലയിലാരംഭിച്ച 18 സ്വതന്ത്ര ട്രസ്റ്റുകളുടെ കീഴിലായിരിക്കും ആദ്യഘട്ടത്തില്‍ കൂട്ടായ്മ രൂപം കൊള്ളുക. പിന്നീട് ഇത് വിപുലപ്പെടുത്താനുള്ള നടപടികളാവിഷ്‌കരിക്കും. ന്യൂനപക്ഷ കൂട്ടായ്മകള്‍ കേവലമൊരു തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മാത്രമല്ല സംഘടിപ്പിക്കേണ്ടതെന്നും എക്കാലത്തേക്കുമായി ശക്തമായൊരു ന്യൂനപക്ഷ വനിതാ നിരയെ രൂപപ്പെടുത്തിയെടുക്കുകയാണ് ലക്ഷ്യമെന്നുമുള്ള നിര്‍ദേശം നേരത്തെ തന്നെ പാര്‍ട്ടി ഫോറങ്ങളില്‍ ഉയര്‍ന്നുവന്നിരുന്നു.
മുസ്‌ലിം പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി സംസ്ഥാനതലത്തില്‍ രൂപവത്കരിച്ച ന്യൂനപക്ഷ സംരക്ഷണ സമിതി ഈ മാസം പുറത്തിറക്കുന്ന പ്രസിദ്ധീകരണമുള്‍പ്പെടെയുള്ളവ ട്രസ്റ്റുകളുടെയും വനിതാ ഗ്രൂപ്പുകളുടെയും പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ ഉപയോഗിക്കും. പാര്‍ട്ടിയുടെ ഒരു പ്രവര്‍ത്തനവും നേരിട്ട് ഏറ്റെടുത്ത് നടത്താനുള്ള ബാധ്യത ട്രസ്റ്റുകള്‍ക്കും വനിതാ കൂട്ടായ്മകള്‍ക്കും ഉണ്ടാകില്ല. പാര്‍ട്ടിയുമായി ഇതുവരെ ബന്ധങ്ങളില്ലാത്തതും മതവിശ്വാസവുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരുമായ വനിതകളുടെ കൂട്ടായ്മയാണ് പ്രത്യേക ഗ്രൂപ്പ് കൂടുതലായും ഉന്നമിടുന്നത്. മലബാറിലെ സുന്നി വിഭാഗങ്ങള്‍ക്കിടയില്‍ കൂടുതല്‍ സ്വാധീനമുണ്ടാക്കാന്‍ ട്രസ്റ്റിന് കഴിയുമെന്നും അതുവഴി അവരെ ഇടതുപക്ഷവുമായി കൂടുതലടിപ്പിക്കാനാകുമെന്നും പാര്‍ട്ടി കണക്കുകൂട്ടുന്നുണ്ട്. സുന്നികള്‍ കഴിഞ്ഞാല്‍ മുജാഹിദിലെ ഒരു വിഭാഗത്തെയും തങ്ങളിലേക്കടുപ്പിക്കാന്‍ പാര്‍ട്ടി ഉന്നമിടുന്നുണ്ട്. അതേസമയം ജമാഅത്തെ ഇസ്‌ലാമിയെ പൂര്‍ണമായും ഒഴിവാക്കുകയെന്ന നിലപാടാണ് സ്വീകരിക്കുക. സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ജമാഅത്തെ ഇസ്‌ലാമിയോടുള്ള പാര്‍ട്ടി നിലപാട് ഇന്നലെ സെമിനാറില്‍ കൃത്യമായി വ്യക്തമാക്കുകയും ചെയ്തു. മതേരത്വത്തെ എതിര്‍ക്കുന്നവരാണ് ജമാഅത്തെ ഇസ്‌ലാമിയെന്നും മതേതരത്വത്തോട് ഇവര്‍ യോജിക്കുന്നില്ലെന്നും പിണറായി കുറ്റപ്പെടുത്തി. ആര്‍ എസ് എസിന്റെ ഹിന്ദു രാഷ്ട്രീയ അജന്‍ഡ പോലെ ഇസ്‌ലാമിക രാഷ്ട്രമെന്ന അജന്‍ഡയുമായി പ്രവര്‍ത്തിക്കുന്ന ഇവര്‍ വെല്‍ഫെയര്‍ പാര്‍ട്ടിയെന്ന മുഖംമൂടിയുമായാണ് രംഗത്തുവന്നിട്ടുള്ളതെന്ന രൂക്ഷവിമര്‍ശവും പിണറായി ഉന്നയിച്ചിരുന്നു. അതുകൊണ്ടു തന്നെ ജമാഅത്തെ ഇസ്‌ലാമി ഒഴികെയുള്ള മുസ്‌ലിം സംഘടനകളെ ഒപ്പം നിര്‍ത്താനാണ് ട്രസ്റ്റുകളുടെയും വനിതാ ഗ്രൂപ്പുകളുടെയും പ്രവര്‍ത്തനം സജീവമാക്കുന്നതിലൂടെ ഉദ്ദേശിക്കുന്നത്.