Connect with us

Malappuram

ജില്ലയില്‍ വേഗപ്പൂട്ട് ഘടിപ്പിക്കാത്ത ബസുകള്‍ ഇനിയുമേറെ

Published

|

Last Updated

മലപ്പുറം: ജില്ലയിലെ ബസുകളില്‍ സ്പീഡ് ഗവേണര്‍ സ്ഥാപിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് നല്‍കിയ സമയപരിധി ഇന്ന് അവസാനിക്കും.
നിരവധി നിര്‍ദ്ദേശങ്ങളും താക്കീതുകളും നല്‍കിയിട്ടും ജില്ലയില്‍ സര്‍വീസ് നടത്തുന്ന മിക്കബസുകളിലും ഇതുവരെ സ്പീഡ് ഗവേണര്‍ സ്ഥാപിച്ചിട്ടില്ല. അധികൃതരുടെ മുന്നറിയിപ്പുകള്‍ അവഗണിച്ച് നിരത്തില്‍ ബസുകളുടെ മരണയോട്ടം തുടരുകയാണ്. തേലക്കാട് ബസ് ദുരന്തത്തെ തുടര്‍ന്ന് ശക്തമാക്കിയ പരിശോധനയില്‍ ജില്ലയിലെ കെ എസ് ആര്‍ ടി സി അടക്കമുള്ള ബസുകളില്‍ സ്പീഡ് ഗവേണര്‍ സ്ഥാപിച്ചില്ലെന്ന് കണ്ടെത്തിയിരുന്നു.
പരിശോധനയും നടപടിയും ശക്തമാക്കിയതോടെ സ്പീഡ് ഗവേണര്‍ സ്ഥാപിക്കാന്‍ തിരക്കുകൂട്ടിയ ബസ് ഉടമസ്ഥര്‍ സമയപരിധി നീട്ടിയതോടെ ഇത് അവഗണിച്ചു. തുടക്കത്തില്‍ ബസുകളുടെ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് അടക്കമുള്ളവ റദ്ദാക്കിയിരുന്നു.
സമയപരിധി നീട്ടിയതോടെ സപീഡ് ഗവേണര്‍ സ്ഥാപിക്കാതെ രക്ഷപ്പെടാനുള്ള മാര്‍ഗങ്ങളാണ് ബസ് ഉടമകള്‍ തേടിയത്. സര്‍ക്കാര്‍ നിഷ്‌കര്‍ശിക്കുന്ന തരത്തിലുള്ള സ്പീഡ് ഗവേണര്‍ ലഭ്യമല്ലാത്തതും അറ്റകുറ്റപണികള്‍ നടത്താന്‍ മതിയായ ഇടങ്ങളില്ലാത്തതുമാണ് സ്പീഡ് ഗവേണര്‍ സ്ഥാപിക്കുന്നതിലെ തടസ്‌സമെന്നാണ് ബസ് ഉടമകള്‍ പറയുന്നത്.
നിയമലംഘകരെ പിടികൂടാന്‍ ബസ് സ്റ്റാന്റുകള്‍ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കാനാണ് അധികൃതരുടെ തീരുമാനം.