Connect with us

Kannur

മന്ത്രി ആര്യാടനെതിരെ ഭീഷണി: നാസര്‍ ഫൈസി കൂടത്തായിക്കെതിരെ കേസ്

Published

|

Last Updated

കണ്ണൂര്‍: തളിപ്പറമ്പിലെ ഓണപ്പറമ്പില്‍ വിഘടിത വിദ്യാര്‍ഥി സംഘടന നടത്തിയ പൊതുയോഗത്തില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിനെ ഭീഷണിപ്പെടുത്തിയതിന് വിഘടിത നേതാവ് നാസര്‍ ഫൈസി കൂടത്തായിക്കെതിരെ കേസെടുത്തു. ആഭ്യന്തരവകുപ്പില്‍ ഇടപെട്ടാല്‍ കൈവെട്ടുമെന്നായിരുന്നു വിഘടിത നേതാവിന്റെ ഭീഷണി. ഓണപ്പറമ്പില്‍ സുന്നി പള്ളിയും മദ്‌റസയും അടിച്ചുതകര്‍ത്തത് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത പൊതുയോഗത്തിലാണ് നാസര്‍ ഫൈസി പരസ്യ വെല്ലുവിളി നടത്തിയത്. ഇത് കൂടാതെ അനുമതിയില്ലാതെ പൊതുസ്ഥലത്ത് സ്‌റ്റേജ് കെട്ടി പൊതുയോഗം നടത്തിയതിനും ഇദ്ദേഹത്തിനെതിരെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് തളിപ്പറമ്പ് പോലീസ് കേസെടുത്തിട്ടുണ്ട്.

അനുവാദമില്ലാതെ പൊതുയോഗം സംഘടിപ്പിച്ചതിന് ഇന്ത്യന്‍ ശിക്ഷാ നിയമം 142, 143,283 എന്നീ വകുപ്പുകള്‍ പ്രകാരവും ഭീഷണിപ്പെടുത്തിയതിന് 506(1) റെഡ് വിത്ത് ഐ പി സി പ്രകാരവുമാണ് കേസെടുത്തത്.പോലീസിനെ വിളിച്ച് തങ്ങളുടെ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാന്‍ ആര്യാടന്‍ ശ്രമിക്കുകയാണെന്നായിരുന്നു കൂടത്തായിയുടെ ആരോപണം. “ഇയാള്‍ക്ക് സ്വന്തം വകുപ്പ് നോക്കിയാല്‍ പോരേ, ആഭ്യന്തര വകുപ്പില്‍ എന്താണ് കാര്യം. സ്വന്തം വകുപ്പ ്‌നോക്കാതെ ആഭ്യന്തര വകുപ്പില്‍ കൈയിട്ടാല്‍ ആര്യാടന്റെ കൈവെട്ടാനും ഞങ്ങള്‍ തയ്യാറാണ്. കാന്തപുരത്തിന്റെ കൈയില്‍ നിന്ന് പണം വാങ്ങിയാണ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുന്നത്. അത് സമ്മതിക്കാന്‍ മനസ്സില്ല. ഓണപ്പറമ്പ് സംഭവത്തില്‍ ചെങ്കൊടി പാറിക്കാനാണ് സി പി എം ശ്രമം” – കൂടത്തായി പറഞ്ഞു.  പ്രകോനപരമായ പ്രസംഗം മുഴുവനും പോലീസ് റിക്കാഡ് ചെയ്തിട്ടുണ്ട്.