Connect with us

Kozhikode

ഗ്രാമീണ ഉത്പന്നങ്ങളുടെ ഓണക്കിറ്റുമായി കുടുംബശ്രീ

Published

|

Last Updated

കോഴിക്കോട്: ഈ വര്‍ഷത്തെ ഓണത്തോടനുബന്ധിച്ച് കുടുംബശ്രീ സംഘടിപ്പിക്കുന്ന ഓണച്ചന്തകളിലൂടെ ഗ്രാമീണ ഉത്പന്നങ്ങള്‍ അടങ്ങിയ ഓണക്കിറ്റുകള്‍ ലഭ്യമാക്കും. ഇതിന് ഭരണസമിതികളുടെ നേതൃത്വത്തില്‍ എല്ലാവിധ പിന്‍തുണയും നല്‍കണമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല ആവശ്യപ്പെട്ടു.
ഗ്രാമപഞ്ചായത്തുകളില്‍ പ്രസിഡന്റുമാരുടെ അധ്യക്ഷതയില്‍ സംഘാടക സമിതികള്‍ രൂപീകരിക്കുവാനും പരമാവധി ജനകീയ പങ്കാളിത്തം ഉറപ്പ് വരുത്താനും നടപടികള്‍ സ്വീകരിക്കണം. കുടുംബശ്രീ ജില്ലാമിഷന്റെയും ഗ്രാമ പഞ്ചായത്ത് അസോസിയേഷന്റെയും ആഭിമുഖ്യത്തില്‍ കുടുംബശ്രീ പദ്ധതികളെക്കുറിച്ചുള്ള ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ഉപജീവന വികസനക്യാമ്പയിന്റെ ഭാഗമായി ജില്ലയില്‍ 10,000 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കാനും ലിങ്കേജ് കാമ്പയിന്റെ ഭാഗമായി അയല്‍ക്കുട്ടങ്ങള്‍ക്ക് പലിശ സബ്‌സിഡി വായ്പ ലഭ്യമാക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ചായത്ത് ഭരണസമിതികളുടെ സഹകരണമുണ്ടാകണമെന്നും അഭ്യര്‍ത്ഥിച്ചു.
ശില്‍പ്പശാലയില്‍ ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാപ്രസിഡന്റ് നൊച്ചാട്ട് കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സൂപ്പി നരിക്കാട്ടേരി മുഖ്യ പ്രഭാഷണം നടത്തി. ഭാരവാഹികളായ വി കെ മോഹനന്‍, പി ശ്രീധരന്‍ മാസ്റ്റര്‍, ഒ പി ശോഭന എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍മാരായ എന്‍ കെ ഹരീഷ്, കെ സി ഹമീദ്, കെ അബ്ദുസ്സലാം, പി കെ അസീസ്, ജില്ലാ വനിതാ വികസന ഓഫീസര്‍ കെ കെ വാസന്തി, ഐ കെ എം കോര്‍ഡിനേറ്റര്‍ ഗോവിന്ദന്‍കുട്ടി, വിജയകുമാര്‍, ബിജു താന്നിക്കാക്കുഴി, കെ കെ മുഹമ്മദ് ഫൈസല്‍ എന്നിവര്‍ പങ്കെടുത്തു.