Articles
വിപണിയുടെ പെരുമാറ്റവും നാടുവാഴികളുടെ സ്വയം വഞ്ചനയും
“”അമേരിക്കയുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി ഇന്ത്യയുടെ വിപണികള്‍ ദുര്‍ബലമാകുന്നത് എന്തുകൊണ്ടാണ്? നമ്മുടെ വിപണികള്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പെരുമാറേണ്ടതല്ലേ?”” ഇന്ത്യയുടെ ധനകാര്യ മന്ത്രി പളനിയപ്പന്‍ ചിദംബരം ഒട്ടൊരു അത്ഭുതത്തോടെ പറഞ്ഞ ഈ കാര്യങ്ങള്‍ ശ്രദ്ധേയമാണ്. സ്വയം വഞ്ചിച്ചും രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുമാണ് ചിദംബരം ഇത് പറയുന്നത് എന്ന വസ്തുത മറക്കാതെ വേണം അതിലെ അത്ഭുത ഭാവത്തെ വിലയിരുത്താന്‍.
അമേരിക്കയുടെ സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള വിവരങ്ങളെ ഇന്ത്യന്‍ വിപണി എന്തുകൊണ്ട് ഇത്രമേല്‍ പ്രധാനമായി കാണുന്നുവെന്ന ചോദ്യം ജനങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി എന്നത് അറിയാത്തവരല്ല ഡോ. മന്‍മോഹന്‍ സിംഗും പി ചിദംബരവും മൊണ്ടേക് സിംഗ് അലുവാലിയയുമൊന്നും. ആ ചോദ്യത്തിന്റെ ഉത്തരം ഏറ്റവും നന്നായി അറിയുന്നവരും അവര്‍ തന്നെയാണ്. സാമ്പത്തിക പരമാധികാരം രാജ്യത്തിന് ഇപ്പോഴില്ലെന്നത് തന്നെയാണ് ഉത്തരം. അഥവാ സാമ്പത്തിക അടിമത്വത്തിലാണ് നാമെല്ലാവരുമെന്ന്. അതുകൊണ്ടാണ് അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ്, ഡോളറിനെ സംരക്ഷിക്കാന്‍ നടപടികളെടുക്കുമ്പോഴും അവിടുത്തെ ഭരണകൂടം തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ ശ്രമിക്കുമ്പോഴും ഇറക്കുമതി – കയറ്റുമതി നയങ്ങളില്‍ മാറ്റം വരുത്തുമ്പോഴും നമ്മുടെ വിപണികള്‍ ആടിയുലയുന്നത്. രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നതും ഓഹരി വിപണിയിലെ ലക്ഷങ്ങളുടെ നഷ്ടങ്ങള്‍ക്ക് മുന്നില്‍ നിക്ഷേപകര്‍ അമ്പരന്ന് നില്‍ക്കുന്നതും.
2008ല്‍ ആരംഭിച്ച സാമ്പത്തിക മാന്ദ്യത്തെ അമേരിക്ക അതിജീവിച്ച് കഴിഞ്ഞോ? സമ്പദ് വ്യവസ്ഥ ഉണര്‍വിന്റെ പാതയിലേക്ക് തിരിച്ചെത്തിക്കൊണ്ടിരിക്കുന്നുവെന്ന വിലയിരുത്തല്‍ മാത്രമാണ് ഇപ്പോള്‍ പോലും അവിടെ നിന്ന് ലഭിക്കുന്നത്. ഉത്തേജക പാക്കേജുകള്‍ പിന്‍വലിക്കാന്‍ ഭരണകൂടത്തിന് ധൈര്യം നല്‍കും വിധത്തിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടില്ല. ഡെട്രോയിറ്റ് പോലൊരു നഗരം പാപ്പരായി പ്രഖ്യാപിക്കുന്ന അവസ്ഥ നിലനില്‍ക്കുന്നു. തൊഴിലില്ലായ്മയുടെ നിരക്ക് നാല് വര്‍ഷത്തിനിടയിലെ താഴ്ന്ന നിരക്കായ 7.5 ശതമാനത്തിലെത്തി എന്ന് പറയുമ്പോഴും വികസിത രാജ്യമെന്ന് അവകാശപ്പെടുന്ന രാജ്യത്തെ സംബന്ധിച്ച് ഏഴര ശതമാനമെന്നത് ഉയര്‍ന്ന നിരക്കായി തന്നെ കാണേണ്ടിവരും. ബജറ്റില്‍ ആവിഷ്‌കരിച്ച പദ്ധതികള്‍ക്കുള്ള വിഹിതം വെട്ടിക്കുറക്കുന്നുണ്ട് അമേരിക്ക. അതുവഴി രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ ദശാംശം ആറ് ശതമാനത്തിന്റെ കുറവുണ്ടാകുമെന്നാണ് യു എസ് കോണ്‍ഗ്രസിന്റെ കണക്ക്. സര്‍ക്കാര്‍ ജോലികളിലുണ്ടാകുന്ന കുറവും ആശങ്കാജനകമാണ്. ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ മാത്രം 11,000 തൊഴിലുകളാണ് ഇല്ലാതായത്. ബജറ്റ് വിഹിതത്തില്‍ വെട്ടിക്കുറക്കലുകള്‍ നടക്കുന്നതിനാല്‍ ഈ പ്രവണത തുടരുകയും ചെയ്യും. യൂറോപ്യന്‍ യൂനിയനിലെ രാജ്യങ്ങള്‍ നേരിടുന്ന പ്രതിസന്ധികള്‍ വാര്‍ത്തകളില്‍ നിന്ന് തത്കാലം ഒഴിഞ്ഞുനില്‍ക്കുന്നുണ്ടെങ്കിലും അവിടെയും കാര്യങ്ങള്‍ ഭദ്രമല്ല. ബജറ്റ് അച്ചടക്കം പാലിച്ചും ചെലവുകള്‍ വെട്ടിക്കുറച്ചും കടക്കെണിയില്‍ നിന്ന് രക്ഷപ്പെടാനാണ് യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എന്നിട്ടും ഗ്രീസ്, അയര്‍ലന്‍ഡ്, പോര്‍ച്ചുഗല്‍, സ്വിറ്റസര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ വലിയ ബജറ്റ് കമ്മിക്കും ഭീമമായ പൊതുക്കടത്തിനും മുന്നില്‍ പകച്ചുനില്‍ക്കുന്നു.
അമേരിക്കയും യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളും സാമ്പത്തിക ആരോഗ്യം മെച്ചപ്പെടുത്താന്‍ സ്വീകരിക്കുന്ന നടപടികളില്‍ വലിയൊരളവ് ആഭ്യന്തര ഉത്പാദനത്തെയും വിപണികളെയും സംരക്ഷിക്കാനുള്ളതാണ്. ഈ സാഹചര്യത്തില്‍ വേണം ഇന്ത്യയുടെ സാമ്പത്തിക മേഖലയില്‍ നടന്ന് കൊണ്ടിരിക്കുന്ന വലിയ ചാഞ്ചാട്ടങ്ങളെ കാണാന്‍. ഡോളറുമായുള്ള വിനിമയത്തില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. ഡോളറൊന്നിന് അമ്പത് രൂപ എന്നതില്‍ നിന്ന് ഇപ്പോഴത്തെ അവസ്ഥയിലേക്ക് എത്തിയതിന്റെ വേഗം അതിശയിപ്പിക്കുന്നതാണ്. രൂപ താഴ്ചയുടെ പുതിയ റെക്കോഡുകള്‍ ഭേദിക്കുമ്പോഴൊക്കെ പരിഭ്രമിക്കേണ്ട സാഹചര്യമില്ലെന്ന് ആവര്‍ത്തിക്കുകയാണ് ധനമന്ത്രി ചെയ്തത്. ബേങ്കുകളോടും ഇതര ധനകാര്യ സ്ഥാപനങ്ങളോടും വിപണിയിലേക്ക് കൂടുതല്‍ ഡോളറെത്തിച്ച് രൂപയുടെ ആരോഗ്യം മെച്ചപ്പെടുത്താനാണ് റിസര്‍വ് ബേങ്ക് ആദ്യം നിര്‍ദേശിച്ചത്. പിന്നീട് ബേങ്കുകള്‍ റിസര്‍വ് ബേങ്കില്‍ കരുതലായി സൂക്ഷിക്കേണ്ട തുകയുടെ വലുപ്പം വര്‍ധിപ്പിച്ച് ആരോഗ്യം വീണ്ടെടുക്കാന്‍ ശ്രമിച്ചു. ഇതൊന്നും ഫലം കാണാതെ വരികയും കറന്റ് അക്കൗണ്ട് കമ്മി കുത്തനെ ഉയരുകയും ചെയ്തതോടെ (ഇറക്കുമതി ചെയ്യുന്നതിന്റെ മൂല്യം കയറ്റുമതി ചെയ്യുന്നതിന്റെ മൂല്യത്തേക്കാള്‍ വര്‍ധിക്കുക എന്നതാണ് കറന്റ് അക്കൗണ്ട് കമ്മിയായി കണക്കാക്കുന്നത്) സ്വര്‍ണത്തിന്റെ ഇറക്കുമതിച്ചുങ്കം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. രൂപയുടെ മൂല്യച്യുതിക്ക് അതും തടയിടാതെ വന്നതോടെ സ്വര്‍ണനാണയങ്ങളുടെയും മെഡലുകളുടെയും ഇറക്കുമതി നിരോധിക്കാനും വ്യക്തികളും സ്ഥാപനങ്ങളും വിദേശത്ത് നടത്തുന്ന നിക്ഷേപങ്ങളുടെ പരിധി കുറക്കാനും തീരുമാനിച്ചു. അതും ഗുണം ചെയ്തില്ലെന്നാണ് അനുഭവം.
രൂപയുടെ മൂല്യത്തകര്‍ച്ചയും ഓഹരി വിപണിയിലുണ്ടായ തകര്‍ച്ചയും തൊലിപ്പുറത്തെ ലക്ഷണങ്ങള്‍ മാത്രമാണ്. പണപ്പെരുപ്പ നിരക്ക് ഉയര്‍ന്ന് നില്‍ക്കുകയാണ്. അതായത് ഭക്ഷ്യവസ്തുക്കളുള്‍പ്പെടെയുള്ളവയുടെ വിലക്കയറ്റം തുടരുന്നു. ആഭ്യന്തര വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തോളമേയുള്ളൂ. സാമ്പത്തിക പരിഷ്‌കരണങ്ങളുടെ ഫലം വളര്‍ച്ചാ നിരക്കിന്റെ ശതമാനത്തെ ക്രമമായി ഉയര്‍ത്തിയ പത്ത് വര്‍ഷത്തിന് ശേഷം ആദ്യമായാണ് അഞ്ച് ശതമാനത്തിലേക്ക് ചുരുങ്ങുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തില്‍ താഴേക്ക് പോകുമോ എന്ന സംശയം പല കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്. വളര്‍ച്ചാ നിരക്കിനെ നാടകീയമായി ഉയര്‍ത്താന്‍ പാകത്തിലുള്ള അനുകൂല സൂചനകളൊന്നും കാര്‍ഷിക, നിര്‍മാണ, സേവന മേഖലകളില്‍ കാണുന്നില്ല. വിവിധ മേഖലകളെ ചൂഴ്ന്ന് നില്‍ക്കുന്ന സഹസ്ര കോടികളുടെ അഴിമതി ആരോപണങ്ങള്‍ ചെറിയ സ്തംഭനമല്ല സൃഷ്ടിച്ചിരിക്കുന്നത്. രൂപയുടെ മൂല്യത്തകര്‍ച്ച സ്വാഭാവികമായും അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി ചെലവേറിയതാക്കും. ഇന്ധന വിലയിലുണ്ടാകുന്ന വര്‍ധനയും അതുവഴിയുണ്ടാകുന്ന വിലക്കയറ്റവും അനിവാര്യം. ഒറ്റമൂലിയൊന്നുമില്ലാത്ത രോഗാവസ്ഥയെന്ന് ചുരുക്കം. അതുകൊണ്ടാണ് എന്താണ് ചെയ്യേണ്ടത് എന്നറിയാതെ, സാമ്പത്തിക വിദഗ്ധരായ മന്‍മോഹന്‍ സിംഗും ചിദംബരവും അലുവാലിയയുമൊക്കെ ഉഴറുന്നത്.
തുറന്ന് കൊടുത്ത കമ്പോളങ്ങള്‍ക്ക് മേല്‍ നിയന്ത്രണങ്ങള്‍ സ്ഥാപിക്കുക എന്നത് നടക്കാത്ത കാര്യമാണ്, തത്കാലത്തേക്കെങ്കിലും. പ്രതിസന്ധി നേരിടുന്ന അമേരിക്കയും യൂറോപ്യന്‍ യൂനിയന്‍ രാഷ്ട്രങ്ങളും സ്വീകരിച്ച ആഭ്യന്തര കമ്പോള സംരക്ഷണ നടപടികള്‍ പോലും ഇന്ത്യക്ക് സാധ്യമല്ല. രാഷ്ട്രീയ ഇച്ഛാശക്തിയുണ്ടായാല്‍ പോലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിയാത്ത വിധത്തില്‍ പരാശ്രയമുണ്ട്. ഓഹരി വിപണികളുടെ കാര്യമെടുക്കാം. ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപം നടത്തുന്ന വിദേശധനകാര്യ സ്ഥാപനങ്ങള്‍ രൂപയുടെ മുല്യച്യുതി അവസരമാക്കി ലാഭമെടുത്ത് പിന്‍മാറുന്നതും കൂടുതല്‍ ലാഭം പ്രതീക്ഷിക്കുന്ന മേഖലകളിലേക്ക് പണം വഴിതിരിച്ചുവിടുന്നതുമാണ് ഓഹരി വിപണിയിലെ തകര്‍ച്ചക്ക് കാരണം. കഴിഞ്ഞ ദിവസം മാത്രം നിക്ഷേപകര്‍ക്ക് നഷ്ടമായത് രണ്ട് ലക്ഷം കോടി രൂപയാണെന്നാണ് കണക്ക്. ഇതിലേറെയും ഇന്ത്യന്‍ നിക്ഷേപകരുടേതായിരിക്കുമെന്നതില്‍ തര്‍ക്കം വേണ്ട. വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് യഥേഷ്ടം നിക്ഷേപം നടത്തി ലാഭമെടുക്കാന്‍ അവസരം തുറന്ന് നല്‍കിയിട്ടുണ്ട് കേന്ദ്ര സര്‍ക്കാര്‍. അതിലൊരു മാറ്റം വരുത്തിയാല്‍ വിദേശ സ്ഥാപനങ്ങളുടെ പിന്‍വലിയലിന്റെ വേഗം കൂടും, പുതിയ നിക്ഷേപങ്ങള്‍ക്ക് അവര്‍ തയ്യാറാകുകയുമില്ല. തകര്‍ച്ചയുടെ ആക്കം കൂടുമെന്ന് ചുരുക്കം. അങ്ങനെ സംഭവിച്ചാല്‍ ഓഹരി മുല്യത്തിന്റെ അടിസ്ഥാനത്തില്‍ കമ്പനികള്‍ക്ക് വായ്പകള്‍ നല്‍കിയിരിക്കുന്ന ബേങ്കുകളുടെ സാമ്പത്തിക അടിത്തറയെ ബാധിക്കും. നിലവിലുള്ള രീതികള്‍ തുടരുക എന്നതല്ലാതെ മറ്റൊന്നും ഇവിടെ ചെയ്യാന്‍ കേന്ദ്ര സര്‍ക്കാറിന് സാധിക്കില്ല.
ഇന്‍ഷ്വറന്‍സ് മുതല്‍ പ്രതിരോധം വരെ നീളുന്ന വിദേശനിക്ഷേപാനുമതിയുള്ള മേഖലകളിലൊക്കെ സമാനമായ ശൃംഖലകളാണുള്ളത്. അവയുടെ നിയന്ത്രണം ഒരു പരിധി വരെ അമേരിക്കയെടുക്കുന്ന നയതീരുമാനങ്ങളുമായി ബന്ധപ്പെട്ടിരിക്കുകയും ചെയ്യുന്നു. ആഗോളവത്കരണ നയങ്ങള്‍ സര്‍വാത്മനാ സ്വീകരിക്കുകയും അതിനനുസരിച്ച് സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ ആരംഭിക്കുകയും ചെയ്തപ്പോള്‍ അത് സ്വന്തം മണ്ണിന്റെ സാമ്പത്തിക പരമാധികാരം അടിയറവെക്കുന്നതായി മാറരുത് എന്ന നിര്‍ബന്ധബുദ്ധിയുണ്ടായിരുന്നില്ല മന്‍മോഹന്‍ സിംഗിന്. ദേശീയതയെക്കുറിച്ച് വാതോരാതെ സംസാരിക്കുകയും എല്ലാറ്റിനുപരി രാജ്യസ്‌നേഹമെന്ന് ആവര്‍ത്തിക്കുകയും ചെയ്യുന്ന ബി ജെ പിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എ അധികാരത്തിലിരുന്നപ്പോള്‍ മന്‍മോഹന്‍ തുറന്നിട്ട പാതയില്‍ കൂടുതല്‍ വേഗത്തില്‍ സഞ്ചരിക്കുകയാണ് ചെയ്തത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റൊഴിക്കുന്നതിന് വകുപ്പുണ്ടാക്കുക വരെ ചെയ്തു അവര്‍. സമ്പത്ത് സ്വകാര്യ മേഖലക്കും അതുവഴി വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ക്കും തീറെഴുതാന്‍ ഒട്ടും മടി കാട്ടാതിരുന്ന അവരുടെ നേട്ടം കൂടിയാണ് ഇപ്പോഴത്തെ അടിമത്വം.
ഇപ്പോള്‍ റിസര്‍വ് ബേങ്ക് സ്വീകരിച്ചുകൊണ്ടിരിക്കുന്നതും ഇനി സ്വീകരിക്കാന്‍ പോകുന്നതുമായ നടപടികളുടെയൊക്കെ ലക്ഷ്യം രൂപയുടെ ഇടിവ് തടയുക എന്നത് മാത്രമാണ്. രൂപയെ പഴയ ശക്തിയിലേക്ക് തിരിച്ചെത്തിക്കുക എന്നത് സ്വപ്‌നത്തില്‍ പോലുമില്ലെന്ന് അര്‍ഥം. രോഗത്തിന് ചികിത്സിക്കുകയല്ല, ലക്ഷണങ്ങള്‍ മാറ്റുക എന്നത് മാത്രമേ ഉദ്ദേശിക്കുന്നുള്ളൂ. ഇതിനകം സംഭവിച്ച വീഴ്ചകളുടെ ആഘാതം ജനങ്ങള്‍ അനുഭവിക്കുക എന്നതിനപ്പുറം യാതൊന്നുമുണ്ടാകില്ല. ഇത്രയും നാള്‍ ധനകാര്യ മന്ത്രാലയത്തിന്റെ ഉപദേഷ്ടാവായിരുന്ന രഘുറാം രഞ്ജന്‍, റിസര്‍വ് ബേങ്കിന്റെ ഗവര്‍ണറായി വരുമ്പോള്‍ ആഗോളവത്കരണമെന്ന യാഥാര്‍ഥ്യത്തെ ഉള്‍ക്കൊണ്ടുള്ള നാണ്യനയങ്ങള്‍ ആവിഷ്‌കരിക്കണമെന്നാണ് പ്രധാനമന്ത്രി ഉപദേശിക്കുന്നത്. ലക്ഷണങ്ങളെ മാത്രം ചികിത്സിച്ചാല്‍ മതിയെന്നാണ് അതിന്റെ അര്‍ഥം.
കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള തീരുമാനങ്ങള്‍ വൈകാതെയുണ്ടാകും. അതായത് കൂടുതല്‍ മേഖലയുടെ ചരടുകള്‍ വിദേശകമ്പനികളുടെ കൈകളിലേക്ക് എത്തുമെന്ന് തന്നെയാണ് അര്‍ഥം. മുമ്പ് അമേരിക്കയടക്കമുള്ള രാജ്യങ്ങളെടുക്കുന്ന തീരുമാനങ്ങളാണ് ഇന്ത്യന്‍ വിപണിയെ ബാധിച്ചിരുന്നത്. ഇപ്പോള്‍ അവരെടുക്കാന്‍ പോകുന്ന തീരുമാനങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ വിപണിയെ ബാധിച്ച് തുടങ്ങിയിരിക്കുന്നു. ഇവിടെ നടക്കേണ്ട കാര്യങ്ങള്‍ പ്രത്യക്ഷത്തില്‍ തന്നെ (ഇപ്പോള്‍ പരോക്ഷമായുള്ളത്) അവര്‍ തീരുമാനിക്കുന്ന സ്ഥിതി വൈകാതെയുണ്ടാകും. അവിടേക്ക് രാജ്യത്തെ നയിക്കുന്നവര്‍ അമേരിക്കയില്‍ നിന്നുള്ള വാര്‍ത്തകള്‍ ഇന്ത്യന്‍ കമ്പോളത്തെ അമ്മാനമാടുന്നുവെന്ന് അത്ഭുതം കൂറുന്നതില്‍ അര്‍ഥമില്ല. അതുകൊണ്ടാണ് ചിദംബരത്തിന്റെ വാക്കുകള്‍ സ്വയം വഞ്ചനയായി വിലയിരുത്തപ്പെടേണ്ടിവരുന്നത്.