Kasargod
ജിഷ വധക്കേസ്: വിചാരണ നിര്‍ത്തിവെച്ചു
തൃക്കരിപ്പൂര്‍: വെള്ളാപ്പിലെ സലാം ഹാജിയുടെ വധത്തിനു തുമ്പുണ്ടാക്കിയത് പോലീസിന്റെ സൈബര്‍ സെല്ലിന്റെ കണിശമായ നിരീക്ഷണം. ആലപ്പുഴയിലെ ഒരു യുവാവിന്റെ ഐ ഡി കാര്‍ഡ് സംഘടിപ്പിച്ച് സിം കാര്‍ഡ് ഉപയോഗിച്ച് കോട്ടപ്പുറം ആനച്ചാല്‍ സ്വദേശി മുഹമ്മദ് നൗഷാദ് വിളിച്ച കോളുകളാണ് കേസില്‍ വഴിത്തിരിവായത്. ഈ കോള്‍ ട്രേസ് ചെയ്തുള്ള സൈബര്‍ സെല്ലിന്റെ നിരീക്ഷണമാണ് നാടിനെ നടുക്കിയ കൊലപാതകത്തിന്റെ ചുരുളഴിച്ചത്.
റമസാന്‍ മാസത്തിലെ 27-ാം രാവില്‍ 11നും 12നും ഇടയിലാണ് സംഭവം നടന്നത്. വെള്ളാപ്പിലെ ജുമാമസ്ജിദില്‍ തറാവീഹ് നിസ്‌കാരം കഴിഞ്ഞ് തിരിച്ചെത്തിയശേഷം സലാം ഹാജി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് വീടിന്റെ പ്രധാന ഗെയ്റ്റില്‍ നിന്നുള്ള കോളിംഗ് ബെല്‍ ശബ്ദിച്ചത്. മകള്‍ സഫയാണ് ഗെയ്റ്റ് തുറന്നത്. തുടര്‍ന്ന് കാറിലെത്തിയ സംഘം വീട്ടിനുള്ളില്‍ അക്രമം നടത്തുകയായിരുന്നു. കരച്ചിലും ബഹളവും കേട്ടെത്തിയ ഭാര്യ സുബൈദയെയും മകന്‍ ശറഫ കോളജ് വിദ്യാര്‍ഥി സുഫിയാനെയും അക്രമിസംഘം മാസ്‌കിംഗ് ടാപ്പുകൊണ്ട് വരിഞ്ഞുമുറുക്കി തൊട്ടടുത്ത മുറികളില്‍ അടച്ചിട്ടു.
നീലേശ്വരത്തുനിന്ന് വാടകക്കെടുത്ത കാറുമായാണ് സംഘം സ്ഥലത്തെത്തിയത്. കൃത്യം കഴിഞ്ഞശേഷം ഉടമസ്ഥന് കാര്‍ തിരിച്ചുനല്‍കി. വീടിന്റെ എല്ലാ മുറികളിലും കയറിയിറങ്ങി എല്ലാം അരിച്ചുപെറുക്കി കൊള്ളയടിച്ചുവെങ്കിലും എന്തൊക്കെ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഇനിയും കൃത്യമായി തിട്ടപ്പെടുത്തിയിട്ടില്ല.
കോടികള്‍ വിലമതിക്കുന്ന ചുറ്റുമതിലടക്കമുള്ള വീട്ടില്‍ സി സി ടി വി അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ ഈ സംവിധാനങ്ങളുടെ പ്രധാന ഭാഗങ്ങള്‍ കവര്‍ച്ചക്കാര്‍ പിഴുതെടുത്ത് കൊണ്ടുപോയിരുന്നതിനാല്‍ തെളിവുകളൊന്നും അവശേഷിച്ചിരുന്നില്ല.