International
ആണവായുധ വ്യാപാരത്തിന് ബ്രിട്ടീഷ് രാജ്ഞി പണമെറിയുന്നു
ലണ്ടന്‍: ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് തന്റെ സമ്പത്ത് ആണവായുധ വ്യാപാരത്തിന് നിക്ഷേപിക്കുന്നുവെന്ന് ബ്രിട്ടീഷ് യുദ്ധവിരുദ്ധ ഗ്രൂപ്പിന്റെ വെളിപ്പെടുത്തല്‍. യുദ്ധവിരുദ്ധ ക്യാമ്പയിനിലേര്‍പ്പെട്ട ഗ്രൂപ്പുകള്‍ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്ത വിവരങ്ങളിലാണ് ഈ വെളിപ്പടുത്തലുള്ളത്.
60 വര്‍ഷത്തെ ഭരണത്തിന്റെ തുടക്കത്തില്‍ 30 കോടി പൗണ്ടാായിരുന്നു രാജ്ഞിയുടെ സമ്പാദ്യമെങ്കില്‍ ഇപ്പോഴത് 1700കോടി പൗണ്ടായി ആയി വര്‍ധിച്ചു. ഇതില്‍ നല്ലൊരു പങ്ക് ആയുധക്കമ്പനികളില്‍ നിക്ഷേപിച്ചിരിക്കയാണെന്നും ഇവ മാരകമായ ഡിപ്ലീറ്റഡ് യുറേനിയം വരെ ഉപയോഗിക്കുന്ന ആയുധങ്ങള്‍ നിര്‍മിക്കുന്നുണ്ടെന്നും സംഘടന ആരോപിക്കുന്നു. അമേരിക്കന്‍ ആണവ വികിരണ വിദഗ്ധനായിരുന്ന ജെ എം ഗൗള്‍ഡ് 1996ലെഴുതിയ പുസ്തകത്തില്‍ ആണവ ആയുധക്കച്ചവടത്തില്‍ ബ്രിട്ടീഷ് രാജകുടുംബത്തിന്റെ പങ്ക് വ്യക്തമാക്കുന്നുണ്ട്. റിയോ ടിന്റോ മൈന്‍സ് എന്ന ഖനന കമ്പനി 1950 ല്‍ രാജകുടുംബം സ്ഥാപിച്ചതാണ്. രാജ്ഞിയുടെ വിശ്വസ്തനായ റൊണാള്‍ഡ് വാല്‍ട്ടര്‍ റൗലാന്‍ഡ് ആണ് ഈ കമ്പനി സ്ഥാപിച്ചത്.
പിന്നീട് ഈ കമ്പനി ആണവ ആയുധങ്ങളിലേക്ക് തിരിഞ്ഞു. ഇങ്ങനെ സ്ഥാപിക്കപ്പെട്ട റിയോ ടിന്റോ സിങ്കില്‍ രാജ്ഞിക്ക് 400 കോടി പൗണ്ടിന്റെ രഹസ്യ നിക്ഷേപം ഉണ്ട്. ലോകത്തെ കൊന്നൊടുക്കുന്ന ആണവായുധക്കച്ചവടത്തിന് രാജ്ഞിയും രാജകുടുംബവും സമാധാനം പറയേണ്ടി വരുമെന്നും വീഡിയോയില്‍ പറയുന്നു. 1991ല്‍ ഇറാഖിനെതിരെയുള്ള യുദ്ധത്തില്‍ യു എസ് സേനയാണ് ആദ്യമായി ഡിപ്ലീറ്റഡ് യുറേനിയം ഉപയോഗിച്ച് ആക്രമണം നടത്തുന്നത്. ഈ യുദ്ധത്തില്‍ 315 മുതല്‍ 350 ടണ്‍ വരെ ഡി യു ആയുധം ഉപയോഗിച്ച് ആക്രമണം നടത്തിയതായി യു എസ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. അഞ്ച് തവണയാണ് അമേരിക്ക-ബ്രിട്ടന്‍ സംയുക്ത സേനകള്‍ ഇത്തരം ആണവായുധങ്ങള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയത്.