Connect with us

Sports

രാജ്യസഭയില്‍ സച്ചിന്റെ ഓപണിംഗ്

Published

|

Last Updated

ന്യൂഡല്‍ഹി: വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യ ദിനം രാജ്യസഭയില്‍ ശ്രദ്ധാകേന്ദ്രമായത് ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. കഴിഞ്ഞ ഏപ്രിലിലാണ് സച്ചിന്‍ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടത്. സച്ചിന് പുറമെ ബോളിവുഡ് താരം രേഖ, പ്രമുഖ വനിതാ വ്യവസായി അനു അഗ എന്നിവരും അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഏപ്രിലില്‍ സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും കളിയുടെ തിരക്കുകള്‍ കാരണം കഴിഞ്ഞ സമ്മേളനത്തില്‍ സച്ചിന്‍ പങ്കെടുത്തിരുന്നില്ല. നീല വരകളുള്ള ഷര്‍ട്ടും കറുത്ത പാന്റുമണിഞ്ഞ് പാര്‍ലമെന്ററികാര്യ സഹമന്ത്രിയും ഐ പി എല്‍ ചെയര്‍മാനുമായ രാജീവ് ശുക്ലക്കൊപ്പമാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സഭയില്‍ എത്തിയത്. ചില എം പിമാര്‍ക്ക് ഹസ്തദാനം നല്‍കിയതിന് ശേഷമാണ് സച്ചിന്‍ ഇരിപ്പിടത്തിലെത്തിയത്.
സഭയില്‍ ഗാനരചയിതാവ് ജാവേദ് അക്തറിന് സമീപമാണ് സച്ചിന്‍ ഇരുന്നത്. അദ്ദേഹവുമായി സച്ചിന്‍ ദീര്‍ഘനേരം സംസാരിക്കുകയും ചെയ്തു. സച്ചിന്റെ ഭാര്യ അഞ്ജലി സന്ദര്‍ശക ഗ്യാലറിയിലിരുന്ന് ഭര്‍ത്താവിന്റെ പുതിയ ഇന്നിംഗസ് നേരില്‍ കണ്ടു.
തുടര്‍ന്ന് സഭാ നടപടികള്‍ തുടങ്ങിയതോടെ ബഹളവും ആരംഭിച്ചു. ആദ്യം അന്തം വിട്ട സച്ചിന്‍ എല്ലാം സശ്രദ്ധം വീക്ഷിച്ചു. ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ചെയര്‍മാന്‍ ഹമീദ് അന്‍സാരി അഭിനന്ദിച്ചപ്പോള്‍ അദ്ദേഹം ബെഞ്ചിലടിച്ച് അതിനെ സ്വാഗതം ചെയ്തു. പത്ത് മിനുട്ടിന് ശേഷം ബഹളത്തെ തുടര്‍ന്ന് രാജ്യസഭ നിര്‍ത്തിവച്ചപ്പോള്‍ ചില എം പിമാര്‍ അദ്ദേഹത്തിനടുത്തെത്തി ഹസ്തദാനം ചെയ്തു. പിന്നീട് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ സമീപമെത്തി സച്ചിന്‍ സംസാരിച്ചു.

 

Latest