Articles
ചങ്ങലകള്‍ നമുക്ക് ആഭരണങ്ങള്‍
സരിത സോളാര്‍ വിവാദം കേരളത്തെ കാര്‍ന്നുതിന്നതോടെ മറ്റു പലതും നാം മറന്നു. സോളാറിന്റെ നൂറ് മടങ്ങ് മലയാളികളെ വഞ്ചിച്ച “ആംവേ” പ്രശ്‌നമായിരുന്നു അത്. ആട്, തേക്ക്, മാഞ്ചിയം, അത്ഭുത മരുന്നുകള്‍, അത്ഭുതക്കിടക്ക, നാഗമാണിക്യം തുടങ്ങിയ എല്ലാ തരം തട്ടിപ്പുകള്‍ക്ക് ഏറ്റവുമെളുപ്പം വിധേയരായവരാണല്ലോ സര്‍വ സാക്ഷരരും “പുരോഗമന ചിന്താഗതി”ക്ക് വ്യക്തമായ മേല്‍ക്കൈ ഉള്ളവരുമായ നമ്മള്‍. ആംവേ ശൃംഖലയുടെ സി ഇ ഒയെയും രണ്ട് കൂട്ടാളികളെയും അറസ്റ്റ് ചെയ്തപ്പോള്‍ ഇന്ത്യയാകെ ഇളകി. കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രിയും യുവ സിംഹവുമായ സച്ചിന്‍ പൈലറ്റ്, സംസ്ഥാന ആഭ്യന്തര മന്ത്രിയെ (സര്‍ക്കാറിനെ) പരസ്യമായി വിമര്‍ശിച്ചു. അറസ്റ്റ് നടപടികള്‍ സാധുവാണോ എന്ന് മന്ത്രി തന്നെ ഇടപെട്ട് എ ഡി ജി പി പുനഃപരിശോധന നടത്തി. സമ്മാന ലോട്ടറികള്‍ക്കെതിരായ “പ്രൈസ് ചിറ്റ്‌സ് ആന്‍ഡ് മണി സര്‍ക്കുലേഷന്‍ (നിരോധ) നിയമം 1978” അനുസരിച്ച് ലഭിച്ച പരാതിയുടെ നടപടിക്രമം ആയിത്തന്നെയാണ് അറസ്റ്റ്. “ക്രമാതീതമായ ലാഭം” വാഗ്ദാനം ചെയ്യുന്ന ഏത് പദ്ധതിയും ഈ നിയമത്തിന്റെ പരിധിയില്‍ വരും. ലോട്ടറി നിരോധം സാധ്യമായത് ഈ നിയമം മൂലമാണ്. പിറ്റേന്നു തന്നെ പ്രതികള്‍ക്ക് ജാമ്യം ലഭിക്കുകയും ചെയ്തു. ഇതിനു മുമ്പും ആംവേക്കെതിരെ നിരവധി നടപടികളുണ്ടായിട്ടുണ്ടെന്ന വസ്തുത ഇവര്‍ മറന്നു.
ആംവേയെന്ന ഈ വ്യാപാര ശൃംഖലയുടെ വക്താക്കളും അവരെ ന്യായീകരിക്കുന്നവരും ഉന്നയിക്കുന്ന ഒരു പ്രധാന വാദം, ഈ നിയമം ഇന്നത്തെ കാലത്തിന് യോജിച്ചതല്ല എന്നാണ്. എന്താണിന്നത്തെ പുതിയ കാലം. ആഗോള കമ്പോള മൂലധന വ്യാപാരികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് ഊഹക്കച്ചവടം. ഓഹരിയുടെത് മുതല്‍ അവശ്യ ഉത്പന്നങ്ങളുടെത് വരെ കമ്പോളങ്ങളെ “ഊഹക്കമ്പോള”ങ്ങളാക്കുകയാണവര്‍. സ്വാഭാവികമായി വ്യാപാരം നടത്തുമ്പോള്‍ കിട്ടുന്നതിന്റെ പല മടങ്ങ് ലാഭം ഇവിടെ “വാഗ്ദാനം” ചെയ്യപ്പെടുന്നു. ഇത്തരമൊരു ശൈലിയിലുള്ള വ്യാപാരത്തിന് ചേര്‍ന്നതല്ല ഈ നിയമമെന്നതാണിവരുടെ വാദം. ഇതില്‍ നിന്നും ഒരു കാര്യം വ്യക്തം. തെറ്റായാലും ശരിയായാലും ഇന്ന് നിലവിലുള്ള നിയമത്തിനെതിരായ പ്രവൃത്തിയാണിവര്‍ ചെയ്യുന്നത്. “നിയമം ശരിയല്ല” എന്ന കാരണം പറഞ്ഞ് ഒരാള്‍ക്ക് അത് ലംഘിക്കാനാകുമോ?
ഈ നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നുവെന്നും ഇവര്‍ വാദിക്കുന്നു. ഉണ്ടാകാം. ഊഹമൂലധനത്തിനും അവര്‍ നടത്തുന്ന “നിക്ഷേപ”ങ്ങള്‍ക്കും. അനുകൂലമായി ഏത് നിയമവും മാറ്റാന്‍ തയ്യാറാകുന്നതാണ് ആഗോളീകരണ അധിനിവേശ കാലത്തെ സര്‍ക്കാറുകളുടെ സമീപനം. ഇതിനെയാണ് “നിക്ഷേപസൗഹൃദം” എന്നു വിളിക്കുന്നത്. ഇന്ത്യയില്‍ ഒട്ടനവധി ജനവിരുദ്ധ നിയമങ്ങളുണ്ട്. 1894ലെ ഭൂമി ഏറ്റെടുക്കല്‍ നിയമം അനുസരിച്ചാണ് ഇപ്പോഴും ലക്ഷക്കണക്കിന് മനുഷ്യരെ സ്വന്തം വീടുകളില്‍ നിന്നു കുടിയിറക്കുന്നത്. അത് ഭേദഗതി ചെയ്യാന്‍ രാജ്യത്താകെ നിരവധി സമ്മര്‍ദങ്ങളുണ്ടായി. കരട് നിയമം പാര്‍ലിമെന്റിന്റെ മുന്നിലെത്തിയിട്ട് വര്‍ഷങ്ങളായി. ഏത് നിലക്ക് നോക്കിയാലും ജനങ്ങളെ ഏറ്റവും ദ്രോഹകരമായി ബാധിക്കുന്ന ഈ നിയമത്തിന്റെ ഭേദഗതി ബില്‍ പാസാക്കിയ ശേഷം മതി ഭൂമി ഏറ്റെടുക്കല്‍ എന്ന വാദം സര്‍ക്കാറോ ഈ “നിക്ഷേപസൗഹൃദ രാഷ്ട്രീയ നേതാക്കളോ” അംഗീകരിക്കുമോ? ഇല്ല എന്ന് മാത്രമല്ല, കഴിയുന്നത്ര വേഗം പരമാവധി ജനങ്ങളെ കുടിയിറക്കി “വികസനത്തിന് ദാഹിക്കുന്ന നിക്ഷേപകര്‍ക്ക് നില്‍കണം” എന്നാകും ഇവരെല്ലാം പറയുക. ലളിതമായി പറഞ്ഞാല്‍ ജനങ്ങള്‍ക്ക് ഗുണകരമാകുന്ന വിഷയങ്ങളില്‍ “നിയമത്തിലെ തിരുത്തല്‍” ഇവര്‍ ആവശ്യപ്പെടില്ല. സ്ത്രീകളുടെ സംവരണം സംബന്ധിച്ച നിയമം എത്ര കാലമായി ലോക്‌സഭയില്‍ ശാപമോക്ഷം കാത്തുകിടക്കുന്നു? ചുരുക്കിപ്പറഞ്ഞാല്‍, നിലവിലുള്ള നിയമത്തിനു വിരുദ്ധമായാണ് ആംവേ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതെന്നതിനാല്‍ ഇവര്‍ക്കെതിരെ നിടപടിയെടുത്തതില്‍ ഒരു തെറ്റുമില്ല.
വിഷയം അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥരുടെയും അഭിപ്രായം ഇത് തന്നെയാണ്. 2007 ജൂലൈയില്‍ ആന്ധ്രാ പ്രദേശ് ഹൈക്കോടതിയുടെ ഇത് സംബന്ധിച്ച വിധി ഇതുവരെ ആരും ചോദ്യം ചെയ്തിട്ടില്ല. റദ്ദാക്കിയിട്ടുമില്ല. ആംവേയുടെ പ്രവര്‍ത്തനം തീര്‍ത്തും നിയമവിരുദ്ധമാണെന്നും അവരുടെ ഇടപാടുകള്‍ നിര്‍ത്തിവെക്കണമെന്നുമാണ് ആ വിധി. കേരളത്തില്‍ തന്നെ ഇതിന് മുമ്പും ചില കേസുകളില്‍ ആംവേ ഉന്നതര്‍ തടവിലായിട്ടുണ്ട്. വന്‍ തുകകള്‍ക്കുള്ള ഉത്പന്നങ്ങള്‍ വാങ്ങാന്‍ തങ്ങളെ കമ്പനി നിര്‍ബന്ധിക്കുന്നുവെന്ന് വിതരണക്കാരും ഉപഭോക്താക്കളും പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് സ്റ്റേറ്റ് മാനേജര്‍ രാജ്കുമാറിനെ അറസ്റ്റ് ചെയ്തത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒരു ഡസനോളം ഗോഡൗണുകള്‍ അടച്ചുപൂട്ടുകയും ചെയ്തു. ഇതിനെതിരെ ഒന്നും ചെയ്യാന്‍ കമ്പനിക്കായില്ല. ചുരുക്കത്തില്‍ നിയമപരമായി നിലനില്‍പ്പില്ലാത്ത ഒരു ഇടപാടാണ് ആംവേ.
ഇതിന്റെ പ്രശ്‌നം നിയമം മാത്രമല്ല. അടിസ്ഥാനപരമായി ഒരു വില്‍പ്പന ശൃംഖലയെന്ന രീതിയിലല്ല ഇത് നിലനില്‍ക്കുന്നത്. മറിച്ച് വന്‍ ലാഭം കൊയ്യാന്‍ കഴിയുന്ന ഒരു “മണി ചെയ്ന്‍” എന്ന രൂപത്തില്‍ തന്നെയാണ്. നല്ല വരുമാനം മറ്റു രീതിയില്‍ ലഭിക്കുന്ന ഡോക്ടര്‍മാരും വക്കീലന്മാരും വരെ ഈ “ചില്ലറ വില്‍പ്പന” രംഗത്തിറങ്ങുന്നത് കേവലം “സാമൂഹിക സേവനം” ലക്ഷ്യമാക്കിക്കൊണ്ടല്ലെന്ന് തീര്‍ച്ച. തങ്ങള്‍ മണി ചെയിന്‍ അല്ല എന്ന് സ്ഥാപിക്കാന്‍ ചില സൂത്രപ്പണികള്‍ ആംവേ ചെയ്യുന്നുണ്ട്. സാധാരണ മണി ചെയിന്‍ പരിപാടിയില്‍ ജ്യാമിതീയ പ്രോഗ്രഷനില്‍ (ഒന്ന്, മൂന്ന്, ഒന്‍പത്, 27 എന്നിങ്ങനെ കൂടുന്നത്) ആണ് ആളെ ചേര്‍ക്കേണ്ടത്. ഒന്നാമനില്‍ നിന്ന് മൂന്ന് പേര്‍. ആ മൂന്ന് പേരും മൂന്ന് പേരെ വീതം ചേര്‍ത്താല്‍ ആദ്യയാള്‍ക്ക് മുടക്കുമുതല്‍ തിരിച്ചുകിട്ടും. പിന്നീട് താഴെ ഇതേ ക്രമത്തില്‍ ചേര്‍ക്കുന്നതനുസരിച്ച് മുകളിലെയാള്‍ക്ക് “വിഹിതം” കിട്ടും.
ആംവേ ഇതല്‍പ്പം മാറ്റി. ഒന്നില്‍ നിന്ന്, മൂന്ന്, ഒമ്പത് എന്നു പോകാതെ ഒരാള്‍ തന്നെ ഒമ്പത് പേരെ ചേര്‍ത്താലും മതി. ഫലം ഒന്നു തന്നെ. ഒമ്പത് പേരുടെ വരുമാനം കമ്പനിക്ക് കിട്ടുമ്പോഴാണ് ഒരാള്‍ക്ക് മുടക്കു മുതല്‍ കിട്ടുക. ബാക്കി എട്ട് പേര്‍ക്ക് പണം കിട്ടാന്‍ അവര്‍ ഓരോരുത്തരും ഒന്‍പത് പേരെ ചേര്‍ക്കണം. ഫലം 72 പേര്‍ ശൃംഖലയില്‍ ചേര്‍ന്നാല്‍ എട്ട് പേര്‍ക്ക് പണം കിട്ടും. ബാക്കി 64 പേരുടെ പണം കമ്പനിയുടെ കൈയില്‍. വാദത്തിന് വേണ്ടി അവരും ഇതുപോലെ താഴേക്ക് ചേര്‍ത്തുപോകുന്നുവെന്ന് കരുതുക. 201-ാമത്തെ “പടി” എത്തുമ്പോള്‍ കേരളത്തിലെ മുഴുവന്‍ ജനങ്ങളും അതില്‍ അംഗങ്ങളാകണം. അത്രയും പേര്‍ക്ക് പണം തിരിച്ചുകിട്ടാന്‍ അതിന്റെ ഒന്‍പത് മടങ്ങ് (ഒരുപക്ഷേ, ദക്ഷിണേന്ത്യക്കാര്‍) പേര്‍ ചേരണം. അവര്‍ക്ക് എല്ലാവര്‍ക്കും കമ്പനിയില്‍ നിന്നും മുടക്കുമുതല്‍ കിട്ടാന്‍ ഇന്ത്യക്കാര്‍ മുഴുവന്‍ ചേരണം. ഇതിലെവിടെയെങ്കിലും വെച്ച് ശൃംഖല മുറിഞ്ഞാല്‍ അതിനു മുകളിലേതടക്കമുള്ളവര്‍ അടച്ച പണം കമ്പനിക്ക്!
ഇവിടെ “പണം” കൊണ്ടല്ല ചെയിന്‍ ഉണ്ടാക്കുന്നത്. മറിച്ച് ഉത്പന്നങ്ങള്‍ കൊണ്ടാണ്. യഥാര്‍ഥ വിലയുടെ 10-20-50 വരെ മടങ്ങ് വിലയാണ് പല ഉത്പന്നങ്ങള്‍ക്കും ഏറ്റവും കൂടിയ ചില്ലറ വില (എം ആര്‍ പി)ഇവരിടുന്നത്. സാധാരണഗതിയില്‍ സ്വന്തം ഉപഭോഗത്തിന് ഇത്ര ഉയര്‍ന്ന വില നില്‍കി ഒരു ഉപഭോക്താവും ഇത് വാങ്ങില്ല. (അതിസമ്പന്നരൊഴിച്ച്). ഏതാണ്ടെല്ലാവരും ഈ “കൂടിയ വില” നല്‍കുന്നത്, അതിലെ മണി ചെയിന്‍ ഘടകം മൂലമാണ്. എന്റെ നിരക്കില്‍ മറ്റു ഒന്‍പത് പേരെ കൊണ്ട് ഉത്പന്നം എടുപ്പിച്ചാല്‍ എന്റെ മുതല്‍ തിരിച്ചുകിട്ടും. പിന്നെ താഴെയാരെങ്കിലുമെടുത്താല്‍ പിന്നെ വന്‍ ലാഭം. (ഇവിടെ ഒമ്പത് എന്ന ഗുണന ഘടകം ഒരു ഉദാഹരണം മാത്രം.) ഏത് സംഖ്യയുമാകാം. ഈ മണി ചെയിന്‍ ഘടകം ഇല്ലാതിരിക്കുന്നുവെങ്കില്‍ പൊതുകമ്പോളത്തില്‍ വെച്ചാല്‍ ഒരാള്‍ പോലും നേരിട്ടു വന്നു വാങ്ങാത്തവയാണ് ഈ ഉത്പന്നങ്ങള്‍.
ഇതിന്റെ വില്‍പ്പന “ഡയരക്ട് മാര്‍ക്കറ്റിംഗ് ” എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന “നിര്‍ബന്ധിത വില്‍പ്പന വഴി തന്നെയാണ്. വാങ്ങുന്നവരില്‍ വലിയൊരു “ലാഭ”സാധ്യതയുടെ മോഹം സൃഷ്ടിച്ചാണ് വ്യാപാരമെന്നര്‍ഥം. ലോട്ടറി ടിക്കറ്റില്‍ നിന്നും അത്ര വ്യത്യസ്തമല്ല ഇത്. താഴെ ആളുകളെ ചേര്‍ക്കാനായില്ലെങ്കില്‍ നഷ്ടമെന്നു മനസ്സിലാകുന്ന ഇവര്‍, “ഏത് വിധേനയും” മറ്റുള്ളവരെ ഇതില്‍ ചേര്‍ക്കാന്‍ പാടുപെടുന്നതില്‍ അത്ഭുതമില്ല. തനിക്ക് ഏറ്റവും അടുപ്പമുള്ളവരെ”യാണ് ആദ്യം “ചങ്ങലയില്‍ കുരുക്കുക”. വളരെ ഗംഭീരമായ “വ്യാപാര ധാര്‍മികത”യെപ്പറ്റി വാചാലമാകുന്ന ആംവേ എന്ന ബഹുരാഷ്ട്ര ഭീമന്റെ വക്താക്കള്‍ ചെയ്യുന്നത് നമ്മെ ഏറ്റവും അധികം വിശ്വസിക്കുന്നവരെ കുരുക്കുകയെന്നതാണ്. ഇത്തരത്തില്‍ വീഴാന്‍ ഒരാള്‍ തയ്യാറല്ലെങ്കില്‍ പിന്നീട് ആ മനുഷ്യനുമായി യാതൊരു ബന്ധവും വേണ്ടതില്ലെന്നതാണവരുടെ “ധാര്‍മികത”. നമ്മുടെ നാട്ടില്‍ കുടുംബശ്രീയടക്കമുള്ള ചെറിയ ഉത്പാദകര്‍ വീടുതോറും കൊണ്ടുനടന്ന് ഉത്പന്നങ്ങള്‍ വിറ്റ് ഉപജീവനം കഴിക്കുന്ന പോലൊരിടപാടാണിതെന്ന രീതിയില്‍ ചിലരെങ്കിലും പ്രചാരരണം നടത്തുന്നുണ്ട്. ഇതില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ “തൊഴിലാളികള്‍” എന്ന രീതിയില്‍ കണ്ട് സംഘടിപ്പിച്ച ചില നേതാക്കള്‍ ഇതിനുവേണ്ടി വാദിക്കുന്നത് കാണുന്നുണ്ട്.
ഇക്കൂട്ടരുടെ കൂടി ശ്രദ്ധക്കായി ചില കാര്യങ്ങള്‍ പറയേണ്ടതുണ്ട്. കേവലം, കമ്മീഷന്‍, ലാഭം തുടങ്ങിയ പരമ്പരാഗത ശൈലിയില്‍ വരുമാനം നേടുന്ന ഒന്നല്ല ഈ ആംവേ പോലുള്ളവ എന്നതാണ് ഒന്നാമത്തെ കാര്യം. അങ്ങനെ ആയിരുന്നെങ്കില്‍ “നേരിട്ടു വില്‍പ്പന നടത്തുന്ന” കുടുംബശ്രീ അടക്കമുള്ളവരും മറ്റു നിരവധി പരമ്പരാഗത വില്‍പ്പനക്കാരും ഇതില്‍ പെടുമായിരുന്നു. എന്താണ് കുടുംബശ്രീ പോലുള്ളവരും ഇവരും തമ്മിലുള്ള വ്യത്യാസം? അത് ചൂതാട്ടത്തിന്റെതാണ്. കൊള്ളയുടെതാണ്. അതിമോഹത്തിന്റെതാണ്. ഇവയെല്ലാം കൊണ്ടും നടത്തുന്ന ചതിയുടെയും വഞ്ചനയുടെയും വ്യാപാരമാണിത്. അതുകൊണ്ടുതന്നെ ഇതിനെ “തൊഴില്‍” ആയി അംഗീകരിക്കാന്‍ ആകില്ല. അങ്ങനെ കാണുകയാണെങ്കില്‍ “അന്യ സംസ്ഥാന ലോട്ടറി”കള്‍ക്കെന്താ കുഴപ്പം?
ഇതാണ് മറ്റൊരു പ്രശ്‌നം. അന്യ സംസ്ഥാന ലോട്ടറിക്കാര്‍ പണം തമിഴ്‌നാട്ടിലേക്കും മറ്റുമാണ് കൊണ്ടുപോയിരുന്നതെങ്കില്‍, ഈ ഉത്പന്ന വില്‍പ്പനയിലൂടെ ഇന്ത്യക്കാരുടെ പണം കൊള്ളയടിക്കുന്നത് ബഹുരാഷ്ട്ര കുത്തകകളാണ്. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ 2,288 കോടി രൂപയുടെ വിറ്റുവരവുണ്ടായിയെന്നാണിവരുടെ അവകാശവാദം. അതുമുഴുവന്‍ ഇറക്കുമതി ചെയ്ത ഉത്പന്നങ്ങളാണ്. ഇതിന്റെ ഫലമായി ഇന്ത്യയില്‍ ഇതേ ഉത്പന്നങ്ങളുണ്ടാക്കുന്ന കമ്പനികളുടെ വില്‍പ്പന തീര്‍ച്ചയായും കുറഞ്ഞിരിക്കും. അത്രയും തൊഴില്‍ നഷ്ടപ്പെട്ടിരിക്കും. ആഗോളീകരണത്തിനെതിരെ സമരം ചെയ്യുമെന്ന് ഇടക്കിടെ പറയുന്ന ഇടതുപക്ഷം, ആംവേ വിഷയത്തില്‍ മിണ്ടുന്നില്ല. വിദേശ കുത്തകകള്‍ ചില്ലറ വില്‍പ്പനയില്‍ വരുന്നതിനെ എതിര്‍ക്കുന്നുവെന്ന് പറയുന്ന (ദേശീയ കുത്തകകള്‍ വന്നാലും ചെറുകിട കച്ചവടക്കാരന്റെ കാര്യം കഷ്ടം തന്നെ) കൂട്ടര്‍ ഈ ചൂതാട്ട, വ്യാപാര ശൃംഖലയെ പ്രോത്സാഹിപ്പിക്കുന്നു. തങ്ങള്‍ക്കും ഒരു പങ്ക് കിട്ടിയാല്‍ ഏത് തട്ടിപ്പിനെയും പിന്തുണക്കുമെന്ന “പൊതുബോധം” ആണോ അവരേയും നയിക്കുന്നത്?
ഇന്ത്യയിലെ വ്യാപാര, വ്യവസായ സ്ഥാപനങ്ങളുടെ സംരക്ഷണത്തിനായുള്ള സ്ഥാപനമാണല്ലോ ഫിക്കി. അതാണവരുടെ ലക്ഷ്യമെങ്കില്‍ ഇന്ത്യയിലെ വ്യാവസായിക ഉത്പാദനത്തെ തളര്‍ത്തുന്ന ആംവേ ശൃംഖലയെ അവര്‍ എതിര്‍ക്കണം. പക്ഷേ, അതിനു പകരം, ആംവേക്കെതിരായ നിയമനടപടി “ആഗോള നിക്ഷേപകരെ” അകറ്റും എന്നാണവരുടെ വാദം. ഇത് വിചിത്രമാണ്. ആംവേയുടെത് എങ്ങനെയാണ് “നിക്ഷേപം” ആകുന്നത്? അവരുടെ ഉത്പന്നങ്ങള്‍ വളരെ ഉയര്‍ന്ന വിലക്ക് വില്‍ക്കുന്ന കമ്പോളം മാത്രമല്ലേ ഇന്ത്യ? അവര്‍ എന്തു നിക്ഷേപം ഇവിടെ നടത്തുന്നു? എന്തു ഉത്പാദനം നടത്തുന്നു? ആകെ കുറേ ഗോഡൗണുകള്‍ ഉണ്ടാക്കുന്നതു മാത്രം. അതിനവര്‍ കൊയ്യുന്ന ലാഭം അതിഭീമവും. വാള്‍മാര്‍ട്ട് പോലുള്ള ഭീമന്മാര്‍ വന്നാല്‍ കുറെ പണമെങ്കിലും അവര്‍ മുടക്കി മാളുകള്‍ പണിയും. ഒപ്പം കുറേ തദ്ദേശീയ ഉത്പന്നങ്ങള്‍ വില്‍ക്കുകയും ചെയ്യും.
തട്ടിപ്പിന് നേതൃത്വം നല്‍കുന്ന “ആംവേ”യെ നമ്മളെന്തു രീതിയില്‍ “ഇന്‍വെസ്റ്റര്‍” ആയിക്കാണുന്നു? ഒരു ഉത്പാദനവും അധിക തൊഴിലും സൃഷ്ടിക്കാത്തവരാണവര്‍.
ആംവേ കമ്പനിയുടെ വിലക്കൂടുതലും വ്യാപാര ചൂതാട്ടങ്ങളും പിരമിഡ് രൂപത്തിലുള്ള ശൃംഖലയും ഉപഭോക്താക്കളെയും വിതരണക്കാരെയും വെറുപ്പിച്ച നിരവധി സംഭവങ്ങള്‍ നൂറോളം രാജ്യങ്ങളില്‍ ഉണ്ടായിട്ടുണ്ട്. ഈ തട്ടിപ്പിനെ ഇവര്‍ രാഷ്ട്രീയമായും ന്യായീകരിക്കുന്നു. യു എസ് എയില്‍ കടുത്ത റിപ്പബ്ലിക്കന്‍(വലതു) പക്ഷക്കാരാണിവര്‍. അവരുടെ സംരക്ഷണമാണ് ആംവേയുടെ കവചം. തീവ്ര യാഥാസ്ഥിതിക ക്രിസ്തീയ പ്രത്യയശാസ്ത്രമാണവരുടെത്. ചുരുക്കത്തില്‍ ഇവരുടെ സാമ്പത്തിക വ്യാപാര വീക്ഷണങ്ങള്‍ക്കനുയോജ്യമാണിവരുടെ പ്രത്യയശാസ്ത്രവും എന്നര്‍ഥം.
തീര്‍ച്ചയായും അത്ഭുത മരുന്നുകള്‍ മുതല്‍ എല്ലാ വിധ ആള്‍ദൈവ ജോതിഷ, വൈരക്കല്ല്, നാഗമാണിക്യത്തട്ടിപ്പുകള്‍ക്കും ഇരകളാകുന്ന മലയാളിക്ക് ഏറ്റവും അനുയോജ്യമായ പ്രത്യയശാസ്ത്രം തന്നെ ഇത്.