Connect with us

Eranakulam

ടിക്കറ്റ് നിരക്ക് വിമാനക്കമ്പനികള്‍ കുത്തനെ വര്‍ധിപ്പിക്കുന്നു

Published

|

Last Updated

നെടുമ്പാശ്ശേരി: വിദേശ മലയാളികള്‍ ഉള്‍പ്പെടെയുള്ളവരെ വിമാനക്കൂലി ഇനത്തില്‍ കൊള്ളയടിക്കാന്‍ കമ്പനികള്‍ രംഗത്ത്. ഗള്‍ഫിലെ അവധിക്കാലം ആഘോഷിക്കാന്‍ നാട്ടിലെത്തുന്നവരെ ലക്ഷ്യമിട്ട് എയര്‍ ഇന്ത്യയും സ്വകാര്യ വിമാന കമ്പനികളും ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിപ്പിക്കുകയാണ്. യാതൊരു സൗകര്യങ്ങളും കൂട്ടാതെയാണ് ടിക്കറ്റ് നിരക്കില്‍ വര്‍ധന വരുത്തുന്നത്.
കേരളത്തിലെ മധ്യവേനല്‍ അവധി മുതലെടുത്ത് കൂട്ടിയ യാത്രാക്കൂലി കുറക്കാതെ ഗള്‍ഫില്‍ നിന്നുള്ള യാത്രാക്കൂലി വര്‍ധിപ്പിക്കാനാണ് വിമാന കമ്പനികള്‍ ലക്ഷ്യമിടുന്നത്. ഗള്‍ഫിലെ അവധിക്കാലം മുതലെടുക്കുന്നതിന്റെ ഭാഗമായി യാത്രക്കാര്‍ കൂടുതല്‍ ബാഗേജുകള്‍ കൊണ്ടുപോകുന്നതിന് അടുത്ത ആഴ്ച മുതല്‍ പണം ഈടാക്കുവാന്‍ വിമാന കമ്പനികള്‍ തീരുമാനിച്ചിരിക്കുകയാണ്. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് ബാഗേജ് കൊണ്ടുപോകുന്നതിന് കൂടുതല്‍ പണം ഈടാക്കുവാന്‍ തീരുമാനിച്ചത്. ഗള്‍ഫില്‍ ജോലിക്കു പോകുന്ന ഇന്ത്യക്കാരെ പ്രത്യേകിച്ച് മലയാളികളെ ബാധിക്കുന്ന ഈ പ്രശ്‌നത്തില്‍ ആരും ഇടപെടാത്തതില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.
ഇതുവരെ വിമാനയാത്ര ചെയ്യുന്ന വ്യക്തിക്ക് ഇരുപത് കിലോഗ്രാം വരെയുള്ള ബാഗേജ് സൗജന്യമായി കൊണ്ടുപോകാമായിരുന്നു. ഈ സ്ഥാനത്ത് അടുത്ത ആഴ്ച മുതല്‍ പതിനഞ്ച് കിലോഗ്രാം മാത്രമേ സൗജന്യമായി കൊണ്ടുപോകാന്‍ കഴിയുകയുള്ളൂ. എയര്‍ ഇന്ത്യയും ജെറ്റ് എയര്‍വേയ്‌സും ഈ നിയമം വ്യാഴാഴ്ച മുതല്‍ നടപ്പിലാക്കി കഴിഞ്ഞു. പതിനഞ്ച് കിലോയില്‍ അധികം വരുന്ന ഓരോ കിലോക്കും 250 രൂപ അധികമായി നല്‍കേണ്ടി വരും.
അവധിക്കാലം മുതലെടുത്ത് വിമാന ടിക്കറ്റ് വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ ഇതിനുമുമ്പ് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ നിയന്ത്രണം ഉണ്ടായിരുന്നു. ഈ നിയന്ത്രണം എടുത്തു കളഞ്ഞതോടെ വിമാന കമ്പനികള്‍ തോന്നിയതുപോലെയാണ് ടിക്കറ്റ് നിരക്ക് മാറ്റികൊണ്ടിരിക്കുന്നത്.

---- facebook comment plugin here -----

Latest