Connect with us

Malappuram

വണ്ടൂരില്‍ ഹോമിയോപ്പതിക് ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് തുടങ്ങാന്‍ നടപടി

Published

|

Last Updated

വണ്ടൂര്‍: സംസ്ഥാനത്തെ ആദ്യത്തെ ഹോമിയോ ക്യാന്‍സര്‍ പാലിയേറ്റീവ് കെയറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രിസഭാ തലത്തില്‍ തുടക്കമായി.ആശുപത്രിയിലേക്ക് പതിനഞ്ച് ജീവനക്കാരെ നിയമിക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രി സഭായോഗം തീരുമാനിച്ചു. മൂന്ന് ഡോക്ടര്‍മാരെയും മറ്റുള്ള പന്ത്രണ്ട് പേരെയുമാണ് നിയമിക്കുകയെന്ന് വിനോദസഞ്ചാര മന്ത്രി എപി അനില്‍കുമാര്‍ അറിയിച്ചു.

അഞ്ച് വര്‍ഷത്തിലേറെയായി കൂരാട് ഹോമിയോ ഡിസ്‌പെന്‍സറിയില്‍ ഡോ.വിനുകൃഷ്ണന്റെ നേതൃത്തില്‍ ക്യാന്‍സര്‍ രോഗികള്‍ക്കായി നടന്നുവന്നിരുന്ന ചികിത്സയായ ചേതന പദ്ധതിയുടെ ചുവടുപിടിച്ചാണ് ക്യാന്‍സര്‍ ചികിത്സക്കായി ഹോമിയോ തലത്തില്‍ സര്‍ക്കാര്‍ പദ്ധതി ആവിഷ്‌ക്കരിച്ചത്. ഇതിനായി വണ്ടൂര്‍-മഞ്ചേരി റോഡിലെ കരുണാലയപ്പടിയിലെ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിന് സമീപം റവന്യൂ വകുപ്പിന് കീഴിലുള്ള ഒരേക്കര്‍ സ്ഥലവും കഴിഞ്ഞ വര്‍ഷം ഏറ്റെടുത്തിരുന്നു.
പദ്ധതിയുടെ ആദ്യഘട്ടമായി മന്ത്രി എപി അനില്‍കുമാര്‍ 50 ലക്ഷം രൂപയും അനുവദിച്ചിരുന്നു. നിലവില്‍ സംസ്ഥാന തലത്തില്‍ ഹോമിയോ കേന്ദ്രത്തിലൂടെ ക്യാന്‍സര്‍ ചികിത്സ നല്‍കുന്ന ഏക സ്ഥാപനമാണ് കൂരാട് പ്രവര്‍ത്തിക്കുന്ന ഹോമിയോ ഡിസ്‌പെന്‍സറി.
വണ്ടൂര്‍ ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ നടത്തുന്ന ചേതന പദ്ധതി പ്രകാരം വ്യാഴാഴ്ചയാണ് ക്യാന്‍സര്‍ രോഗികള്‍ക്കുള്ള പ്രത്യേക പരിശോധന നടക്കുന്നത്.ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിനാളുകളാണ് ചികിത്സക്കായി ഇവിടെയെത്താറുള്ളത്.
ആശുപത്രി ആരംഭിക്കാനുള്ള നടപടികള്‍ക്ക് വേഗത്തിലാക്കുമെന്ന് കഴിഞ്ഞ മാസം ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ മലപ്പുറത്ത് അറിയിച്ചിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ നടത്തിയ ആദ്യ പ്രഖ്യാപനങ്ങളിലൊന്നായിരുന്നു ഹോമിയോപ്പതിക് ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട്. വണ്ടൂരിലാണ് ആരംഭിക്കുകയെന്ന് ഗവര്‍ണര്‍ ആര്‍ എസ് ഗവായി നേരത്തെ പ്രഖ്യാപിച്ചിരുന്നു. നിലവില്‍ കൂരാട് പ്രവര്‍ത്തിക്കുന്ന ഹോമിയോ ഡിസ്‌പെന്‍സറി വണ്ടൂരില്‍ നിന്നും പത്ത് കിലോമീറ്റര്‍ അകലെയാണ്.ബസ് സര്‍വീസുകളുടെ കുറവും വിദൂര പ്രദേശങ്ങളില്‍ നിന്നുമെത്തുന്ന രോഗികള്‍ക്ക് പ്രദേശത്തെ കുറിച്ച് അറിയാത്തതും ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
ഡോക്ടര്‍ വിനു കൃഷ്ണന്റെ നേതൃത്വത്തില്‍ ആശുപത്രിക്ക് സമീപം വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും രോഗികളെ ഉള്‍കൊള്ളാന്‍ തക്ക സൗകര്യങ്ങള്‍ ഇവിടെയില്ല. അതെസമയം പുതിയ ആശുപത്രി വണ്ടൂരില്‍ യാഥാര്‍ഥ്യമാകുന്നതോടെ രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമുണ്ടാകും.കൂടാതെ ലാബുകളും അത്യാധുനിക രീതിയിലുള്ള ചികിത്സാ സംവിധാനങ്ങളും ലഭ്യമാകും.

Latest