Connect with us

Wayanad

വയനാട് കലക്ടറേറ്റിന് മുന്നിലെ അനിശ്ചിതകാല സമരം പിന്‍വലിച്ചു

Published

|

Last Updated

കല്‍പ്പറ്റ: സംസ്ഥാന ജീവനക്കാരും അധ്യാപകരുടെയും സമരസമിതിയുടെയും ആക്ഷന്‍ കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ നടന്നു വരുന്ന അനിശ്ചിതകാല ധര്‍ണ സമര സംഘടനാ നേതാക്കള്‍ തിരുവന്തപുരത്ത് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ നിര്‍ത്തിവെച്ചു. അന്യായമായ സ്ഥലം മാറ്റങ്ങള്‍ പിന്‍വലിക്കുക,ജീവനക്കാരോടുള്ള പ്രതികാര നടപടികള്‍ ഉപേക്ഷിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉത്തരവ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മെയ് 29 മുതലാണ് ധര്‍ണ ആരംഭിച്ചത്.
വെള്ളിയാഴ്ച മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ പണിമുടക്കിന്റെ ഭാഗമായി സസ്‌പെന്‍ഡ് ചെയ്തതില്‍ ബാക്കിയുള്ള ജീവനക്കാരെ തിരിച്ചെടുക്കും, ഗുരുതരമായ ക്രിമിനല്‍ കേസ് ഒഴികെയുള്ളവയുടെ വിശദാംശം ലഭിക്കുന്ന മുറക്ക് തീര്‍പ്പാക്കും, തുറമുഖ വകുപ്പിലെ പിരിച്ച് വിട്ട മൂന്നു ജീവനക്കരെ തിരിച്ചെടുക്കും, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി, മിനിമം പെന്‍ഷന്‍, ട്രഷറി നിക്ഷേപം എന്നീ കാര്യങ്ങളില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിക്കും എന്നീ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് ധര്‍ണ നിര്‍ത്തി വെച്ചത്.
പ്രക്ഷോഭം നിര്‍ത്തി വെച്ചതിന്റെ അടിസ്ഥാനത്തില്‍ ആക് ഷന്‍ കൗണ്‍സിലിന്റേയും സമരസമിതിയുടെയും നേതൃത്വത്തില്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ ഓഫീസ് പരിസരത്ത് പ്രകടനവും വിശദീകരണ യോഗവും നടത്തി. കല്‍പ്പറ്റ സിവില്‍ സ്റ്റേഷനില്‍ പ്രകടനത്തിന് ശേഷം നടന്ന യോഗത്തില്‍ കെ എം ബാബു, എന്‍ അജയകുമാര്‍, വേണു എന്നിവരും മാനന്തവാടി താലൂക്ക് ഓഫീസ് പരിസരത്ത് പി വി ഏലിയാമ്മ, ബ്രിജേഷ്, വി കെ പ്രശാന്തന്‍, ജില്ലാ ആശുപത്രി പരിസരത്ത് നടന്ന യോഗത്തില്‍ സി ജി രാധാകൃഷ്ണന്‍, പി പി ആന്റണി, മാനന്തവാടി എന്‍ജിനീയറിംഗ് കോളജില്‍ വി പി മോഹന്‍ദാസ് , കെ സൈനബ, ഡോ. സതീഷ്, സുല്‍ത്താന്‍ ബത്തേരി സബ്ട്രഷറിയില്‍ വി ജെ ഷാജി, മിനി സിവില്‍സ്‌റ്റേഷനില്‍ കെ രാജന്‍, പി കെ അനൂപ്, അമ്പലവയല്‍ ആര്‍ ആര്‍ ഓഫീസില്‍ എ എന്‍ ഗീത, വൈത്തിരി താലൂക്ക് ഓഫീസില്‍ ടി ആര്‍ പ്രേംരാജ്, കല്‍പ്പറ്റ വാണിജ്യനികുതി ഡപ്യൂട്ടി കമ്മീഷണര്‍ ഓഫീസില്‍ വി വി മാത്യു, മേപ്പാടി പി എച്ച് സി യില്‍ ടി എ അഷ്‌റഫ് എന്നിവര്‍ സംസാരിച്ചു.