Connect with us

National

രാജിക്കായി സമ്മര്‍ദം ശക്തം; വഴങ്ങാതെ ശ്രീനിവാസന്‍

Published

|

Last Updated

മുംബൈ: ഐ പി എല്‍ വാതുവെപ്പില്‍ മരുമകന്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് അന്വേഷണം കഴിയുന്നതു വരെ ബി സി സി ഐ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് വിട്ടുനില്‍ക്കണമെന്ന സമ്മര്‍ദം ശക്തമാകുന്നതിനിടെ രാജിവെക്കാന്‍ ഉദ്ദേശമില്ലെന്ന് ശ്രീനിവാസന്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി.

മരുമകന്‍ ഗുരുനാഥ് മെയ്യപ്പനെതിരെയുള്ള അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ മാറി നില്‍ക്കണമെന്ന് ഐ പി എല്‍ ചെയര്‍മാന്‍ രാജീവ് ശുക്‌ള ശ്രീനിവാസനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ശുക്ലയുടെ ആവശ്യത്തില്‍ പുതുതായി ഒന്നുമില്ലെന്നും താന്‍ കൊല്‍ക്കത്തയില്‍ പറഞ്ഞ കാര്യം ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തതെന്നും ശ്രീനിവാസന്‍ പ്രതികരിച്ചു. മെയ്യപ്പനെതിരായ അന്വേഷണത്തിനുള്ള ബി സി സി ഐ കമ്മീഷനില്‍ താന്‍ അംഗമല്ല. സമിതിയുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുകയില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രസിഡന്റ് സ്ഥാനം രാജി വെക്കണമെന്ന ബി.സി.സി.ഐ അംഗം ജ്യോതിരാദിത്യ സിന്ധ്യയുടെ ആവശ്യം ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ പരാമര്‍ശം മറുപടി അര്‍ഹിക്കുന്നില്ലെന്നായിരുന്നു ശ്രീനിവാസന്റെ മറുപടി.