Connect with us

Kozhikode

മഴയില്‍ വ്യാപക നാശം

Published

|

Last Updated

പേരാമ്പ്ര: ശക്തമായ ഇടിമിന്നലിലും കാറ്റിലും വ്യാപകമായ നഷ്ടം. കല്ലോട്, ചെമ്പനോട് എന്നിവിടങ്ങളില്‍ ഇടിമിന്നലില്‍ വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. കാറ്റില്‍ വന്‍തോതില്‍ കൃഷിയും നശിച്ചിട്ടുണ്ട്. കല്ലോട് ചേണിയാംകുന്നുമ്മല്‍ അമ്മതിന്റെ വീട് മിന്നലേറ്റ് വിള്ളല്‍ വീണു. ചെമ്പനോട വാഴയില്‍ കടവത്ത് ജോസ്, കാഞ്ഞിരക്കാട്ട് തൊട്ടിയില്‍ ബെന്നി എന്നിവരുടെ വീടിന്റെ മേല്‍ക്കൂര മരം കടപുഴകി വീണ് തകര്‍ന്നു. കണക്കഞ്ചേരി സജി, പുതുക്കുടി ഹാഷിം എന്നിവരുടെ തോട്ടത്തിലെ നിരവധി റബര്‍ മരങ്ങള്‍ കാറ്റില്‍ കടപുഴകി വീണ് വന്‍ നഷ്ടം ഉണ്ടായി.
നാദാപുരം: കനത്ത മഴയിലും കാറ്റിലും നാദാപുരത്ത് നിരവധി വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു. പഴയ ജുമുഅത്ത് പള്ളിയുടെ നിരവധി ഓടുകള്‍ കാറ്റില്‍ പാറിപ്പോയി. ടൗണിലും പരിസരത്തുമുള്ള കൂറ്റന്‍ പരസ്യബോര്‍ഡുകളും കാറ്റില്‍ നിലം പൊത്തി.
കുറ്റിയാടി: കാറ്റിലും മഴയിലും വേളം പഞ്ചായത്തില്‍ വീടുകള്‍ക്കും കാര്‍ഷിക വിളകള്‍ക്കും നാശം. ശാന്തി നഗറിലെ അരിങ്കിലോട്ട് സലീമിന്റെ വീട് തെങ്ങ് വീണ് ഭാഗികമായി തകര്‍ന്നു. 50,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. ശാന്തി നഗറിലെ അരിങ്കിലോട്ട് കുഞ്ഞമ്മദിന്റെ വീടിന് മുകളില്‍ കവുങ്ങ് വീണ് വാട്ടര്‍ ടാങ്ക് അടക്കം തകര്‍ന്നു. വേളം ശാന്തിനഗറിലെ ചാലില്‍ പുതിയേടത്ത് ഗോപാലന്‍ നായരുടെ അമ്പതോളം നേന്ത്രവാഴകള്‍ നശിച്ചു. ആര്‍ കെ കുഞ്ഞിരാമന്റെയും മൗവ്വഞ്ചേരി പോക്കറുടെയും വാഴ കൃഷി നശിച്ചു. കോറോത്ത് കണ്ടി അബ്ദുല്ലയുടെ വീട് തെങ്ങ് വീണ് ഭാഗികമായി തകര്‍ന്നു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി വി കുഞ്ഞിക്കണ്ണന്‍, വില്ലേജ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു. ശക്തമായ കാറ്റില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ അലൂമിനിയം റൂഫിംഗ് മുഴുവനും തകര്‍ന്നു. ഹൈസ്‌കൂള്‍ ക്ലാസ് നടക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ചോര്‍ച്ച തടയാന്‍ സ്ഥാപിച്ച റൂഫിംഗാണ് നിലംപൊത്തിയത്. ജില്ലാ പഞ്ചായത്ത് 2004ല്‍ ഒമ്പത് ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ചതായിരുന്നു അലൂമിനിയം റൂഫിംഗ്.

 

Latest