Connect with us

National

ശ്രീശാന്തിന്റെ അറസ്റ്റിന് പിന്നില്‍ ഹര്‍ഭജനും ധോണിയുമെന്ന് കുടുംബം

Published

|

Last Updated

കൊച്ചി: മകന്റെ അറസ്റ്റിന് പിന്നില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം.എസ്. ധോണിയും സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗുമാണെന്ന് ശ്രീശാന്തിന്റെ പിതാവ് ശാന്തകുമാരന്‍ നായര്‍. പഞ്ചാബ് പോലീസില്‍ ഡി ഐ ജിയായ ഹര്‍ഭജന്‍ സിംഗാണ് പദ്ധതി ആസൂത്രണം ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യന്‍ ടീമില്‍ ഇനി ശ്രീശാന്ത് കളിക്കില്ലെന്ന് മുന്‍പ് ധോണി ഭീഷണിപ്പെടുത്തിയിരുന്നതായും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തുന്നു. സെപ്റ്റംബറില്‍ നടക്കാനിരുന്ന ശ്രീശാന്തിന്റെ വിവാഹം മുടക്കാന്‍ കൂടിയാണ് ഇപ്പോഴുള്ള ഗൂഢാലോചനയെന്നും കുടുംബാംഗങ്ങള്‍ അറിയിച്ചു.

മകനെ കെണിയില്‍പ്പെടുത്തിയതാണെന്ന് ശ്രീശാന്തിന്റെ അമ്മ സാവിത്രി ദേവി പ്രതികരിച്ചു. ശ്രീശാന്തിന്റെ അറസ്റ്റിന് പിന്നില്‍ ഹര്‍ഭജന്‍ സിംഗ് ഉള്‍പ്പെടെയുള്ളവരുടെ ഗൂഢാലോചനയുണ്ടെന്ന് ശ്രീശാന്തിന്റെ സഹോദരി ഭര്‍ത്താവും ഗായകനുമായ മധു ബാലകൃഷ്ണന്‍ പറഞ്ഞു. മഹേന്ദ്രസിംഗ് ധോണിയും ഗൂഡാലോചനയ്ക്ക് കൂട്ടു നിന്നു. മികച്ച രീതിയില്‍ കളിക്കുന്നുണ്ടായിട്ടും പല മത്സരങ്ങളില്‍ നിന്നും മനപൂര്‍വം മാറ്റി നിര്‍ത്തുന്നതായി ശ്രീശാന്ത് തന്നോട് പറഞ്ഞിട്ടുണ്ടെന്നും മധു ബാലകൃഷ്ണന്‍ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.

ശ്രീശാന്തുമായ് ബന്ധപ്പെട്ടുണ്ടായ വാതുവെപ്പ് വിഷയത്തില്‍ ദുഖമുണ്ടെന്ന് കേന്ദ്രമന്ത്രി ശശി തരൂര്‍ പ്രതികരിച്ചു. ആരോപണം തെളിയിക്കപ്പെടുന്നത് വരെ ശ്രീശാന്തിനെ കുറ്റപ്പെടുത്താനാവില്ലെന്നും ശശി തരൂര്‍ പറഞ്ഞു.

Latest