Connect with us

Kerala

കോളജ് അധ്യാപക നിയമനത്തില്‍ ക്രമക്കേടെന്ന് ലോകായുക്ത റിപ്പോര്‍ട്ട്‌

Published

|

Last Updated

തിരുവനന്തപുരം: കോളജ് അധ്യാപക നിയമനത്തില്‍ ക്രമക്കേടുണ്ടെന്ന് ലോകായുക്തയുടെ അന്വേഷണ റിപ്പോര്‍ട്ട്. സര്‍ക്കാര്‍, എയ്ഡഡ് കോളജുകളിലെ അധ്യാപക നിയമനത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നും ലോകായുക്ത ശിപാര്‍ശ ചെയ്തു.

1995 മുതല്‍ നടന്ന നിയമനങ്ങളിലാണ് ക്രമക്കേട് കണ്ടെത്തിയത്. അധ്യാപകരായി നിയമിച്ചത് മതിയായ യോഗ്യതയില്ലാത്തവരെയാണ്. നിയമനങ്ങളില്‍ കോളജിയേറ്റ് എജ്യുക്കേഷന്‍ ഡയറക്ടറുടെയും ഡെപ്യൂട്ടി ഡയറക്ടറുടെയും പങ്കിനെക്കുറിച്ചും വിജിലന്‍സ് അന്വേഷണം നടത്തണം.
പുനലൂര്‍ എസ് എന്‍ കോളജിലെ ഗണിതശാസ്ത്ര അധ്യാപകന്‍ ബൈജു നല്‍കിയ പരാതിയിലാണ് ലോകായുക്ത അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചത്.
കോളജ് അധ്യാപകര്‍ക്ക് യു ജി സി സ്‌കെയില്‍ അനുവദിച്ചതില്‍ വ്യാപകമായ ക്രമക്കേട് നടന്നിട്ടുണ്ട്. ഏകീകൃത മാനദണ്ഡമില്ലാതെയാണ് സ്‌കെയില്‍ അനുവദിച്ചത്. ഒരേ സമയത്ത് സര്‍വീസില്‍ പ്രവേശിച്ചവര്‍ക്ക് വ്യത്യസ്ത സ്‌കെയിലായിരുന്നു. പണം നല്‍കി നിയമനം നേടിയവര്‍ക്ക് അനുവദിച്ച യു ജി സി സ്‌കെയിലും അല്ലാത്തവരുടെയും തമ്മില്‍ അന്തരമുണ്ട്.
യു ജി സി സ്‌കെയില്‍ ലഭിക്കാത്തവര്‍ ആനുകൂല്യം നേടിയെടുക്കാന്‍ കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിക്കേണ്ടി വന്നു.
കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് സമ്പാദിച്ചു വരാന്‍ വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ തന്നെയാണ് ആനുകൂല്യം നിഷേധിക്കപ്പെട്ടവരോട് നിര്‍ദേശിച്ചത്. കോടതിയില്‍ കേസ് നടത്തിപ്പിന് സര്‍ക്കാറിനു ചെലവായ തുകയെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ലോകായുക്തയുടെ റിപ്പോര്‍ട്ടിലുണ്ട്.
അധ്യാപകര്‍ക്ക് പ്രമോഷന്‍ നല്‍കിയതിലും ക്രമക്കേട് നടക്കുന്നുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തി. ലക്ചറര്‍മാര്‍ക്ക് സീനിയര്‍ ഗ്രേഡിലും തുടര്‍ന്ന് സെലക് ഷന്‍ ഗ്രേഡിലും പ്രമോഷന്‍ നല്‍കിയത് മാനദണ്ഡങ്ങള്‍ ലംഘിച്ചാണെന്നും ഇതെക്കുറിച്ച് അന്വേഷിക്കണമെന്നും ശിപാര്‍ശയുണ്ട്.

Latest