Connect with us

Thiruvananthapuram

പള്ളിയുടെ നിയന്ത്രണം പിടിക്കാന്‍ ജിന്ന് വിഭാഗം; മുജാഹിദ് പള്ളിയില്‍ സംഘര്‍ഷം

Published

|

Last Updated

തിരുവനന്തപുരം:ജിന്ന് വിവാദം തലസ്ഥാനത്തും പുകയുന്നു. കെ എന്‍ എം ഔദ്യോഗിക വിഭാഗത്തിന് കീഴിലുള്ള തലസ്ഥാനത്തെ മുജാഹിദ് പള്ളിയുടെ നിയന്ത്രണം പിടിക്കാന്‍ “ജിന്ന്” വിഭാഗം ശ്രമിച്ചത് സംഘര്‍ഷത്തില്‍ കലാശിച്ചു. ബഹളത്തിനൊടുവില്‍ പോലീസ് കാവലില്‍ ജുമുഅ നടന്നെങ്കിലും തര്‍ക്കം തുടരുകയാണ്. വൈകുന്നേരം തിരുവനന്തപുരം ആര്‍ ഡി ഒയുടെ നേതൃത്വത്തില്‍ ഇരു വിഭാഗങ്ങളുമായി ചര്‍ച്ച നടത്തിയെങ്കിലും സമവായമുണ്ടായില്ല. ഒടുവില്‍ തിങ്കളാഴ്ച വരെ സ്റ്റാറ്റസ്‌കോ നിലനിര്‍ത്താന്‍ ആര്‍ ഡി ഒ മുഹമ്മദ് മുസ്തഫ ഉത്തരവിട്ടു. തിങ്കളാഴ്ച രാവിലെ പത്ത് മണിക്ക് പള്ളിയുടെ നിയന്ത്രണം ആര്‍ ഡി ഒ ഏറ്റെടുക്കും.മാസങ്ങളായി പുകഞ്ഞുകൊണ്ടിരുന്ന പ്രശ്‌നം ഇന്നലെ പൊട്ടിത്തെറിയിലെത്തുകയായിരുന്നു. ജിന്ന് വിവാദവുമായി ബന്ധപ്പെട്ട് കെ എന്‍ എം ജില്ലാ കമ്മിറ്റിയും അതിന് കീഴില്‍ ഊറ്റുകുഴിയില്‍ പ്രവര്‍ത്തിക്കുന്ന സലഫി സെന്ററിന്റെയും പള്ളിയുടെയും കമ്മിറ്റികളെല്ലാം പിരിച്ചുവിട്ട് അഡ്‌ഹോക്ക് കമ്മിറ്റിയെ നിയോഗിച്ചിരുന്നു. കെ എന്‍ എം സംസ്ഥാന നേതൃത്വം ഇടപെട്ടാണ് പള്ളി കമ്മിറ്റി പിരിച്ചുവിട്ടത്. നേരത്തെയുണ്ടായിരുന്ന ചില ഭാരവാഹികളെ നിലനിര്‍ത്തിയാണ് അഡ്‌ഹോക്ക് കമ്മിറ്റിയുണ്ടാക്കിയിരുന്നത്. രണ്ട് മാസത്തോളമായി ഇവരുടെ നേതൃത്വത്തിലാണ് പള്ളിയുടെ പ്രവര്‍ത്തനം നടന്നിരുന്നത്. ലഘുലേഖ വിതരണത്തെയും സലഫി സെന്ററില്‍ നടക്കുന്ന പഠന ക്ലാസിനെ ചൊല്ലിയും ഇടക്കിടെ വാക്കേറ്റവും കൈയാങ്കളിയും നടന്നിരുന്നു.ഇതിനിടെ, പിരിച്ചുവിട്ട ഭാരവാഹികളും ജിന്ന് അനുകൂല വിഭാഗവും ഇന്നലെ ജുമുഅക്ക് മുമ്പായി പള്ളിയുടെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. മുന്‍സിഫ് കോടതിയില്‍ നിന്നുള്ള ഒരു ഉത്തരവും ഇവരുടെ കൈവശമുണ്ടായിരുന്നു. സംഘടിച്ചെത്തിയ ഇവര്‍ നിലവിലുണ്ടായിരുന്ന ഇമാം സക്കീര്‍ ഹുസൈനെയും പള്ളിയിലെ സെക്യൂരിറ്റി ജീവനക്കാരനെയും കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. ഇമാമിനോട് ജുമുഅക്ക് നേതൃത്വം നല്‍കരുതെന്നും ആവശ്യപ്പെട്ടു. പള്ളി ഓഫീസിലെ രേഖകള്‍ പലതും ഇതിനിടെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കടത്തിക്കൊണ്ടുപോയി.

സംഘര്‍ഷാവസ്ഥയായതോടെ ജുമുഅക്കെത്തിയ പലരും അപ്പോള്‍ തന്നെ മറ്റു പള്ളികളിലേക്ക് നീങ്ങി. സംഭവമറിഞ്ഞ് കന്റോണ്‍മെന്റ് സ്റ്റേഷനില്‍ നിന്ന് പോലിസെത്തിയെങ്കിലും ഇരു വിഭാഗങ്ങളും വിട്ടുവീഴ്ചക്ക് തയ്യാറായില്ല. ജിന്ന് വിഭാഗം തങ്ങള്‍ക്ക് അനുകൂലമായ കോടതി ഉത്തരവുണ്ടെന്ന് പോലീസിനെ അറിയിച്ചു. പിന്നീട് പോലീസ് കാവലില്‍ ജിന്ന് അനുകൂല വിഭാഗം നിര്‍ദേശിച്ച ഇമാമിന്റെ നേതൃത്വത്തിലാണ് ജുമുഅ നടന്നത്.
പള്ളിയുമായി ബന്ധപ്പെടുന്ന യഥാര്‍ഥ വിഭാഗം തങ്ങളാണെന്നും അകാരണമായാണ് കമ്മിറ്റി പിരിച്ചുവിട്ടതെന്നുമാണ് ജിന്ന് വിഭാഗത്തിന്റെ വാദം. എന്നാല്‍, മറ്റു ജില്ലകളില്‍ നിന്നുള്ള ആളുകളെ ഇറക്കുമതി ചെയ്ത് പള്ളിയുടെ നിയന്ത്രണം പിടിക്കാന്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ഔദ്യോഗിക വിഭാഗവും ആരോപിക്കുന്നു.
ഇരു വിഭാഗവും വീണ്ടും ഏറ്റുമുട്ടല്‍ ഉണ്ടാകുമെന്ന സാഹചര്യം വന്നതോടെയാണ് പ്രശ്‌നത്തില്‍ ആര്‍ ഡി ഒ ഇടപെട്ടത്. തുടര്‍ന്ന്, കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസില്‍ വൈകുന്നേരം രണ്ട് മണിക്കൂര്‍ ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇരുവിഭാഗങ്ങളും വിട്ടുവീഴ്ചക്ക് തയാറാകാതെ വന്നതോടെ പള്ളിയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ ആര്‍ ഡി ഒ തീരുമാനിക്കുകയായിരുന്നു.
തിങ്കളാഴ്ച രാവിലെ പത്ത് മണിവരെ നേരത്തെയുണ്ടായിരുന്ന രീതിയില്‍ ആരാധനാ കര്‍മങ്ങള്‍ നടത്താനും ആര്‍ ഡി ഒ ഉത്തരവിട്ടിട്ടുണ്ട്.

Latest