Connect with us

Palakkad

ജില്ലയില്‍ ചൂട് സഹിക്കാനാകാതെ കുഴഞ്ഞ് വീണ് മരിക്കുന്നവരുടെ എണ്ണം കൂടുന്നു

Published

|

Last Updated

പാലക്കാട്: ജില്ലയില്‍ ചൂട് സഹിക്കാനാവാതെ കുഴഞ്ഞ് വീണ് മരിക്കുന്നവരുടെ എണ്ണം കൂടുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി ഏഴ് പേരാണ് കുഴഞ്ഞ് വീണ് മരിച്ചത്. മുപ്പതിനും അമ്പതിനുമിടയില്‍ പ്രായമുള്ള ആരോഗ്യവാന്മാരായ ആളുകളാണ് ഇത്തരത്തില്‍ മരിച്ചത് എന്നത് ജനങ്ങള്‍ക്കിടയില്‍ ഭീതിയുളവാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് മുന്‍വര്‍ഷങ്ങളില്‍ സൂര്യാഘാതംമൂലം നടന്ന അഞ്ചുമരണങ്ങള്‍ പാലക്കാട് ജില്ലയിലായിരുന്നു. 2007 മുതലാണ് ഇവയൊക്കെ സംഭവിച്ചത്. എന്നാല്‍, സൂര്യാഘാതമല്ലാതെ വേനലിലുണ്ടാവുന്ന മരണങ്ങളുടെ എണ്ണത്തിലും പാലക്കാട് പിന്നിലല്ല.——ഹൃദ്രോഗം, വൃക്കരോഗം തുടങ്ങിയവ ബാധിച്ചവരിലും നിര്‍ജലീകരണം സംഭവിക്കുന്നവരിലും ഇതിന് സാധ്യത കൂടുതലാണ്. ഹൃദയധമനികളില്‍ അടവ് ഉള്ളവരില്‍ മരണസാധ്യത അധികമാണ്. മദ്യം ഇതിനേക്കാള്‍ അപകടകാരിയാണ്. ചൂടുകാലത്ത് മദ്യപിക്കുമ്പോള്‍ വിയര്‍ക്കല്‍പ്രക്രിയ അവതാളത്തിലാവും. വിയര്‍പ്പിലൂടെ ധാരാളം ജലാംശം ശരീരത്തില്‍നിന്ന് നഷ്ടപ്പെടും.—ഇത് രക്തത്തിന്റെ സാന്ദ്രത വര്‍ധിപ്പിക്കുന്നു. വേഗം കുറയുന്നതോടെ രക്തം കട്ടപിടിക്കുകയും ഹൃദയധമനികളില്‍ ചെറിയ അടവുള്ളവര്‍ക്കുപോലും ഹൃദയാഘാതം സംഭവിക്കുകയുംചെയ്യും.— താപാഘാതസാധ്യത പ്രവചിക്കേണ്ടത് താപസൂചിക വെച്ചാണ്. ചൂട് ആര്‍ദ്രതയുമായി ചേര്‍ന്ന് മനുഷ്യശരീരത്തില്‍ എത്രമാത്രം അനുഭവപ്പെടുന്നു എന്നതിന്റെ കണക്കാണ് താപസൂചിക നല്‍കുന്നത്. സാധാരണഗതിയില്‍ പൂര്‍ണ ആരോഗ്യവാനായ ഒരാള്‍ക്ക് താപസൂചിക 41 ഡിഗ്രി സെല്‍ഷ്യസ്‌വരെ അസ്വസ്ഥതകള്‍ ഉണ്ടാക്കണമെന്നില്ല. എന്നാല്‍, 32 ഡിഗ്രിമുതല്‍ 41 ഡിഗ്രി സെല്‍ഷ്യസ്‌വരെ താപസൂചികയുള്ള അവസ്ഥയില്‍ മദ്യപന്മാര്‍, വൃദ്ധന്മാര്‍, ഹൃദ്രോഗികള്‍ എന്നിവര്‍ക്ക് താപതളര്‍ച്ച ഉണ്ടായേക്കാം. ഇത് 41നും 54 ഡിഗ്രി സെല്‍ഷ്യസിനും മുകളിലായാല്‍ ആരോഗ്യവാന്മാരായ ആളുകള്‍ക്കുപോലും താപതളര്‍ച്ചയുണ്ടാവും. താപസൂചിക 54 ഡിഗ്രി സെല്‍ഷ്യസിന് മുകളിലായാല്‍ താപാഘാതമുണ്ടാകും. 2010 മാര്‍ച്ചില്‍ ഒലവക്കോട്ടെ ഒരു വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്ന മണിപ്പൂര്‍സ്വദേശി ദൊരേന്ദ്ര (27) താപാഘാതംമൂലം മരിച്ചതാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സ്ഥിരീകരിച്ചിരുന്നു. —കേരളത്തിലെ സാഹചര്യങ്ങളില്‍ വ്യായാമക്കുറവും ആഹാരരീതിയില്‍ വന്ന മാറ്റവും 17-18 വയസ്സുള്ളവരില്‍പോലും ഹൃദയധമനികളിലെ അടവിന് കാരണമാവുന്നുണ്ട്‌വേനല്‍ അതിരൂക്ഷമാവുന്ന കേരളത്തില്‍ ചൂട് മരണകാരണമാവാനുള്ള സാധ്യതകള്‍ പഠിച്ച് സര്‍ക്കാര്‍തലത്തില്‍ ആരോഗ്യവകുപ്പിലൂടെ ബോധവത്കരണയജ്ഞം തുടങ്ങേണ്ട സമയമാണിതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.