Connect with us

Ongoing News

മുദസ്സിറിന്റെ മരണവും അക്കാദമിക് വര്‍ണ വ്യവസ്ഥയും

Published

|

Last Updated

ദക്ഷിണേന്ത്യയിലെ ഒരു പ്രമുഖ യൂനിവേഴ്‌സിറ്റിയില്‍ പ്രവേശനത്തിനെത്തിയതായിരുന്നു മലയാളിയായ വിദ്യാര്‍ഥി. പ്രവേശനത്തിനെത്തുന്ന വിദ്യാര്‍ഥികളെ സഹായിക്കുന്ന ഹെല്‍പ്പ് ഡെസ്‌കില്‍ വിദ്യാര്‍ഥിയോടൊപ്പം ഇരിക്കുകയായിരുന്ന, നാട്ടിന്‍പുറത്തുകാരനായ രക്ഷിതാവ് ഇടക്കുവന്ന് ഇവിടെ കാശ്മീരി കുട്ടികള്‍ ഏറെയുണ്ടെന്ന് തോന്നുന്നുവെന്ന “ആശങ്ക” മറ്റു വിദ്യാര്‍ഥികളോട് പങ്ക് വെച്ചു. പ്രവേശനം കഴിഞ്ഞു പോകാന്‍ നേരത്ത് യൂനിവേഴ്‌സിറ്റിയിലെ തന്നെ മലയാളികളായ സീനിയര്‍ വിദ്യാര്‍ഥികളോട് മകന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് പറഞ്ഞ കൂട്ടത്തില്‍ ആ രക്ഷിതാവ് ഒരുപദേശവും നല്‍കി; കാശ്മീരില്‍ നിന്നുള്ളവരോട് കൂട്ട് കൂടാതിരിക്കാന്‍ ശ്രദ്ധിക്കണം. യൂനിവേഴ്‌സിറ്റിയിലെ കാശ്മീരി വിദ്യാര്‍ഥികളുടെ പ്രകടമായ പ്രാതിനിധ്യമായിരുന്നു ആ രക്ഷിതാവിന്റെ ആശങ്കക്ക് കാരണമെന്ന് പിന്നീടാണ് മനസ്സിലായത്.
ഒരു നാട്ടിന്‍പുറത്തുകാരനുള്ള കാശ്മീരിനെയും കാശ്മീരികളെയും കുറിച്ചുള്ള പതിന്മടങ്ങ് ആശങ്കകളും സംശയങ്ങളും മറ്റു സ്ഥാപനങ്ങളിലെന്ന പോലെ, നമ്മുടെ കലാലയങ്ങളിലും ഇതിനകം സ്ഥാപനവത്കരിക്കപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. കടുത്ത വിവേചനമായും ഒറ്റപ്പെടുത്തലായും ഈ “കാശ്മീരി ഫോബിയ”ക്ക് നമ്മുടെ കലാലയ അന്തരീക്ഷങ്ങളില്‍ കാശ്മീരില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പഴിയൊടുക്കേണ്ടിവരുന്നുണ്ട്. ഹോസ്റ്റലില്‍ സഹമുറിയന്‍ കാശ്മീരിയാണെങ്കില്‍ മുറി മാറാന്‍ അപേക്ഷ നല്‍കി, അതുവരെയും മറ്റേതെങ്കിലും സുഹൃത്തിന്റെ മുറിയില്‍ കിടന്നുറങ്ങുന്ന വിദ്യാര്‍ഥികള്‍ മുതല്‍, പൊതു ഇടങ്ങളിലും മറ്റും കാശ്മീരികളില്‍ നിന്ന് കൃത്യവും കൗശലപൂര്‍വവുമായ ഒരകലം പാലിക്കാന്‍ ശീലിച്ചുകഴിഞ്ഞ വിദ്യാര്‍ഥികളും ഈ കാശ്മീരിഫോബിയയുടെ പ്രതിഫലനങ്ങളാണ്. ഈ ഫോബിയയുടെ ഒടുവിലത്തെ ഇരയാണ് ഇംഗ്ലീഷ് ആന്‍ഡ് ഫോറില്‍ ലാഗേജസ് യൂനിവേഴ്‌സിറ്റിയിലെ ഗവേഷക വിദ്യാര്‍ഥി, കാശ്മീര്‍ സ്വദേശിയായ മുദസ്സിര്‍ കംറാന്റെ “ആത്മഹത്യ”യില്‍ കലാശിച്ച സംഭവ പരമ്പരകള്‍.
ഇക്കഴിഞ്ഞ മാര്‍ച്ച് രണ്ടിന് ശനിയാഴ്ച വൈകുന്നേരമാണ് മുദസ്സിര്‍ കംറാന്റെ മൃതദേഹം അയാളുടെ കിടപ്പുമുറിയില്‍ കാണപ്പെട്ടത്. മുദസ്സിറിന്റെത് ആത്മഹത്യയാണെന്ന് പോലീസും യൂനിവേഴ്‌സിറ്റി അധികൃതരും വിശദീകരിക്കുന്നു. പക്ഷേ, മരണത്തിലേക്ക് എത്തിപ്പെടും മുമ്പ് മദസ്സിറിന്റെ ജീവിതത്തില്‍ സംഭവിച്ച തിക്തമായ അനുഭവങ്ങള്‍ പക്ഷേ, ഈ പോലീസ് വ്യാഖ്യാനം എളുപ്പത്തില്‍ വിഴുങ്ങാന്‍ അനുവദിക്കുന്നില്ല.
ദക്ഷിണേഷ്യയിലെ തന്നെ മികച്ച ഇംഗ്ലീഷ് ഭാഷാ സാഹിത്യ പഠനകേന്ദ്രങ്ങളിലൊന്നായ ഹൈദരാബാദ് ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസിലെ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ഉന്നത ഗ്രേഡോടെ എം ഫില്‍ പൂര്‍ത്തിയാക്കി പി എച്ച് ഡിക്ക് ചേര്‍ന്ന വിദ്യാര്‍ഥിയാണ് മുസമ്മില്‍ കംറാന്‍. ക്യാമ്പസിലെ തന്നെ ഹോസ്റ്റലിലാണ് അവന്‍ താമസിച്ചിരുന്നത്. ഇതിനിടയില്‍ സഹമുറിയനായ വസീമുമായി മുദസ്സിര്‍ ഇടഞ്ഞു. പലപ്പോഴും ഇവര്‍ തമ്മില്‍ ക്യാമ്പസില്‍ വെച്ച് പരസ്പരം ഉരസലുണ്ടായി. തുടര്‍ന്ന് മുദസ്സിര്‍ തന്നെ ഉപദ്രവിക്കുന്നു എന്ന് കാണിച്ച് വസീര്‍ യൂനിവേഴ്‌സിറ്റി പ്രോക്ടര്‍ക്ക് പരാതി നല്‍കി. രണ്ട് വിദ്യാര്‍ഥികള്‍ തമ്മിലുള്ള സ്വാഭാവികമായ ഇടര്‍ച്ചയും അസ്വാരസ്യങ്ങളും എന്ന നിലയില്‍ കൈകാര്യം ചെയ്യേണ്ട ഈ വിഷയം പ്രോക്ടര്‍ പക്ഷേ, തന്റെ കാശ്മീരികളെ കുറിച്ചുള്ള മുന്‍വിധികള്‍ വെച്ച് കൈകാര്യം ചെയ്യാന്‍ തുടങ്ങി. പ്രോക്ടര്‍ ഉടനെ തൊട്ടടുത്ത ഉസ്മാനിയ സര്‍വകലാശാലാ പോലീസ് സ്റ്റേഷനില്‍ (ഒരു യൂനിവാഴ്‌സിറ്റിയുടെ പേര് ചേര്‍ത്തുള്ള പോലീസ് സ്റ്റേഷന്‍ ഒരുപക്ഷേ, ഉസ്മാനിയക്ക് മാത്രം അവകാശപ്പെട്ടതായിരിക്കും! എപ്പോഴും പൊട്ടിത്തെറിക്കാനിടയുള്ള, സ്വാതന്ത്ര്യാനന്തരം ഇന്ത്യന്‍ ദേശീയതയോട് എളുപ്പത്തില്‍ ചേര്‍ന്ന് നില്‍ക്കാന്‍ വിസമ്മതിച്ചവരുടെ മുന്‍ഗാമികള്‍ സ്ഥാപിച്ച ഒരു സര്‍വകലാശാലയില്‍ സ്ഥിരമായി പോലീസ് സ്റ്റേഷനുണ്ടാകേണ്ടത് സ്വാഭാവികമാണല്ലോ) വിളിച്ചുപരാതിപ്പെടുകയും മുദസ്സിറിനെ കസ്റ്റഡിയിലെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. യൂനിവാഴ്‌സിറ്റിയില്‍ പോലീസ് എത്തി മുദസ്സിറിനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ കൊണ്ടുപോയി ചോദ്യം ചെയ്യുകയും ചെയ്തു. ഒടുവില്‍ ദീര്‍ഘ നേരത്തെ “ചോദ്യം ചെയ്യലിന്” ശേഷം യൂനിവേഴ്‌സിറ്റിയില്‍ നിന്നെത്തിയ വിദ്യാര്‍ഥികളുടെ പ്രതിഷേധത്തെത്തുടര്‍ന്നാണ് മുദസ്സിറിനെ പോലീസ് വിട്ടയച്ചത്. പുറത്തുവന്ന മുദസ്സിര്‍ വൈകുന്നേരത്തോടെ “ആത്മഹത്യ” ചെയ്യുകയായിരുന്നു.
മദസ്സിറിനെ പോലീസിലേല്‍പ്പിച്ചതിനെക്കുറിച്ച് പ്രോക്ടറോട് അന്വേഷിച്ച സഹപാഠികള്‍ക്ക് പ്രോക്ടര്‍ ഹരീഷ് വിജ്രയില്‍ നിന്ന് കിട്ടിയ മറുപടിയില്‍ കംറാന്റെ മരണത്തില്‍ അദ്ദേഹത്തിനുള്ള പങ്കും വജ്രയുടെ കാശ്മീര്‍വിരുദ്ധ മനസ്സും പ്രകടമാണ്; കംറാന്‍ ഒരു “തെമ്മാടിയും മാനസികരോഗിയും” ആണ്. പോലീസ് സ്റ്റേഷനാണ് അവനെപ്പോലുള്ളവര്‍ക്ക് അനുയോജ്യമായ സ്ഥലം എന്നായിരുന്നു വജ്രയുടെ പ്രതികരണം. “മാനസിക രോഗിയായ വിദ്യാര്‍ഥിയെ ആശുപത്രിയിലേക്കല്ലേ കൊണ്ടുപോകേണ്ടത്? നിങ്ങളുടെ മകനു അസുഖമുണ്ടെങ്കില്‍ നിങ്ങള്‍ പോലീസ് സ്റ്റേഷനിലേക്കാണോ കൊണ്ടുപോകുക” എന്ന് തിരക്കിയ വിദ്യാര്‍ഥികളോട് വജ്ര പുച്ഛവും പരിഹാസവും കലര്‍ത്തിപ്പറഞ്ഞു: അതിനവന്‍ എന്റെ മകന്‍ അല്ലല്ലോ. ഒരു തെമ്മാടിയല്ലേ (കംറാന്‍ നീതി വേദിയുടെ കുറിപ്പില്‍ നിന്നും)
പോലീസ് സ്റ്റേഷനില്‍ തന്നെ കണ്ട സഹപാഠികളുടെ മുന്നില്‍ മണിക്കൂറുകളോളം മുദസ്സിര്‍ കരയുകയാണുണ്ടായതെന്ന് അവിടെയുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ സാക്ഷ്യപ്പെടുത്തുന്നു. അപമാനഭാരത്തോടെ സംസാരിക്കാന്‍ പോലുമാകാതെ ഇരിക്കുയായിരുന്നത്രേ മദസ്സിര്‍. കഴിഞ്ഞ ദിവസം മുദസ്സിറിന്റെ മുറിയില്‍ നിന്നും കണ്ടെത്തിയ കുറിപ്പുകളില്‍ താന്‍ അനുഭവിക്കേണ്ടിവന്ന അപമാനത്തെയും അവഗണനയെയും ഈ വിദ്യാര്‍ഥി വിശദമായിത്തന്നെ പ്രതിപാദിക്കുന്നുണ്ട്. പ്രോക്ടര്‍ ഉന്നയിച്ച ഓരോ ചോദ്യങ്ങള്‍ക്കും അക്കമിട്ടു മുദസ്സിര്‍ നല്‍കിയ മറുപടിയും ആ കുറിപ്പുകളില്‍ കാണാം. ഒപ്പം പ്രോക്ടര്‍ തന്നോട് സ്വീകരിച്ച തീര്‍ത്തും മാനുഷികവിരുദ്ധമായ സമീപനങ്ങളെക്കുറിച്ചും മുദസ്സിര്‍ മാതൃഭാഷയിലെഴുതിയ കുറിപ്പുകളില്‍ വ്യക്തമാക്കുന്നുണ്ട്. എന്നിട്ടും പ്രോക്ടര്‍ക്കെതിരെ എന്തെങ്കിലും നിയമനടപടികള്‍ സ്വീകരിക്കാന്‍ യൂനിവേഴ്‌സിറ്റി തയ്യാറാകുന്നില്ല എന്നിടത്താണ് എത്രമേല്‍ ആസൂത്രിത നീക്കങ്ങളാണ് അതിക്രൂരമായ ഈ വിഷയത്തില്‍ സ്വീകരിക്കുന്നത് എന്ന് വ്യക്തമാകുന്നത്. മുദസ്സിറിന്റെ “ആത്മഹത്യ”യില്‍ പ്രോക്ടര്‍ക്കുള്ള പങ്കിനെ കുറിച്ചന്വേഷിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പരാതി പോലും ഫയലില്‍ സ്വീകരിക്കാതെ തള്ളുകയാണുണ്ടായത്.
മുദസ്സറിനെതിരെ പ്രോക്ടറുടെ നേതൃത്വത്തില്‍ നടത്തിയ നീക്കങ്ങള്‍, ഈയിടെ ഹൈദരാബാദില്‍ നടന്ന സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ നടന്ന മുസ്‌ലിം വേട്ടയുടെയും നിയമവ്യവസ്ഥയെ അവഗണിച്ച് അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിന്റെയും കൂടി പശ്ചാത്തലത്തില്‍ വേണം മനസ്സിലാക്കിയെടുക്കാന്‍. കാശ്മീരികള്‍ക്കെതിരെയുള്ള വിവേചനങ്ങളും മുന്‍ധാരണകളും ഭയത്തിന്റെയും സംശയത്തിന്റെയും പരിഹാസത്തിന്റെയും നിഴലിലാണ് ഓരോരുത്തരും രൂപവത്കരിക്കുന്നത്. രാജ്യത്തെ ഓരോ സ്‌ഫോടനത്തിനു ശേഷവും അവരുടെ ജീവിതം കുറേ കൂടി ദുരിതപൂര്‍ണമാകുകയാണ്. മുസ്‌ലിംകള്‍ എന്ന നിലയിലും കാശ്മീരികള്‍ എന്ന നിലയിലും ഇരട്ടസംശയത്തിന്റെ ഇരകളാണ് അവര്‍. ഈ സംശയത്തിന്റെ മറവില്‍ നിന്നും അവരെ രക്ഷപ്പെടാന്‍ ഭരണകൂടവും അതിന്റെ വിവിധ സ്ഥാപനങ്ങളും അനുവദിക്കാറില്ല. ഇതിന്റെ നേര്‍ പരിച്ഛേദമാണ് ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ് യൂനിവേഴ്‌സിറ്റി പ്രോക്ടര്‍ മദസ്സിറിനെതിരെ സ്വീകരിച്ച നിലപാടിലും പ്രതിഫലിച്ചിരിക്കുന്നത്.
അക്കാദമകിക് രംഗത്ത് പേരും പെരുമയും ഉണ്ടെങ്കിലും എഫഌവിനെ അടിമുടി ഭരിക്കുന്നത് സവര്‍ണ ദേശീയ കാഴ്ചപ്പാടുകളും സമീപനങ്ങളുമാണ്. അക്കാദമികമായ പേരും പെരുമയും അനുഭവിക്കാന്‍ സംവരണത്തിന്റെ ആനുകൂല്യത്തില്‍ ക്യാമ്പസിലെത്തുന്നവരെ ഇഫ്‌ളു അനുവദിക്കാറില്ല എന്ന് തന്നെ വേണം കരുതാന്‍. മറ്റേതൊരു യൂനിവേഴ്‌സിറ്റിയുടെ കഥയും ഏറെയൊന്നും വ്യത്യസ്തമായിരിക്കില്ല. ഇഫഌവിലെ തന്നെ ജര്‍മന്‍ ഡിപ്പാര്‍ട്ട്‌മെന്റ് വിദ്യാര്‍ഥിയായ മുനായത് ശ്രീമുലു, വകുപ്പ് മേധാവിയായ മീനാക്ഷി റെഡ്ഢിയില്‍ നിന്ന് ഏല്‍ക്കേണ്ടിവന്ന ജാതി അധിക്ഷേപത്തില്‍ പ്രതിഷേധിച്ച് ഇഫഌ ക്യാമ്പസില്‍ സത്യഗ്രഹം ഇരിക്കേണ്ടിവന്നു. മദസ്സിറിന്റെ മരണത്തിനു ശേഷം മാനസികമായി തകര്‍ന്നിരിക്കുകാണ് മനായത്തിപ്പോള്‍. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഈ ക്യാമ്പസില്‍ നടന്ന നാലാമത്തെ ആത്മഹത്യയാണ് മുദസ്സിറിന്റെത്.
മുദസ്സിറിന്റെ തീര്‍ത്തും സംശയകരമായ “ആത്മഹത്യ” അന്വേഷിക്കണമെന്നും പ്രോക്ടറെ സസ്പന്‍ഡ് ചെയ്യണമെന്നും ആവശ്യപ്പെട്ട് വിവിധ വിദ്യാര്‍ഥി സംഘടനകള്‍ നടത്തിയ സമരത്തോട്, മദസ്സിറിനോട് സ്വീകരിച്ച അതേ നിലപാടാണ് യൂനിവേഴ്‌സിറ്റി അധികൃതര്‍ സ്വീകരിച്ചത്. ജനാധിപത്യപരമായി സമരം നേരിടാന്‍ പോലും മെനക്കെടാതെ സമരം തുടര്‍ന്നാല്‍ സെമസ്റ്റര്‍ റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു അധികൃതര്‍. പോലീസിനെ വിന്യസിച്ചും സമര്‍ക്കാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി മറ്റു യൂനിവേഴ്‌സിറ്റികളില്‍ നിന്ന് എത്തുന്നവരെ കവാടത്തില്‍ വെച്ചുതന്നെ തടഞ്ഞും മുദസ്സിറിന്റെ മരണത്തിലെ ദുരൂഹതകള്‍ വെളിച്ചത്ത് കൊണ്ടുവരുന്ന പത്രപ്രവര്‍ത്തകരെ പോലീസിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയുമാണ് യൂനിവാഴ്‌സിറ്റി അധികൃതര്‍ നേരിടുന്നത്. പ്രോക്ടര്‍ക്കെതിരെ സ്വാഭാവികമായ നടപടികള്‍ പോലും സ്വീകരിക്കുന്നതിന് പകരം മദസ്സിറിന്റെ സ്വഭാവത്തെക്കുറിച്ച് തെറ്റായതും സംശയകരവുമായ കഥകള്‍ പ്രചരിപ്പിക്കുകയാണ് പോലൂസും അധികൃതരും.
കാശ്മീരി വിദ്യാര്‍ഥികള്‍ക്കെതിരെയുള്ള മുന്‍ധാരണകളും വിവേചനങ്ങളും ന്യൂനപക്ഷങ്ങളോടും ദളിതരോടും സവര്‍ണ വരേണ്യ മനസ്സുകള്‍ പുലര്‍ത്തുന്ന സമീപനങ്ങളുടെ തുടര്‍ച്ചയാണ്. സംവരണത്തിന്റെ ആനുകൂല്യത്തില്‍ കയറിപ്പറ്റിയാലും കടുത്ത അവഗണനയും മാനസിക പീഡനവും അനുഭവിക്കേണ്ട സ്ഥിതിവിശേഷമാണ് നമ്മുടെ ഒട്ടുമിക്ക കലാലയങ്ങളിലും. കാശ്മീരികളുടെ കാര്യത്തിലെത്തുമ്പോള്‍ ദേശീയ സുരക്ഷയില്‍ പൊതിഞ്ഞ മറ്റൊരു ആശങ്ക കൂടി ഉണ്ടാകുന്നു. ആ ആശങ്ക അവരെ വേട്ടയാടാനുള്ള സാഹചര്യം കൂടുതല്‍ എളുപ്പമുള്ളതാക്കിത്തീര്‍ക്കുന്നു.
മുദസ്സിറിന്റെ വേദനാജനകമായ വിയോഗം നമ്മുടെ അക്കാദമിക് സ്ഥാപനങ്ങളില്‍ നടക്കുന്ന ജാതിപരവും മതപരവുമായ വിവേചനങ്ങളെക്കുറിച്ച് പര്യാലോചനകള്‍ നടത്താനും അത്തരം വിവേചനങ്ങള്‍ക്കെതിരെ ഫലപ്രദമായ നയനിലപാടുകള്‍ രൂപപ്പെടുത്താനുമുള്ള സംവിധാനങ്ങള്‍ ഒരുക്കാനും അധികൃതരെ പ്രേരിപ്പിക്കണം. അല്ലാത്ത പക്ഷം, അക്കാദമിക് അഗ്രഹാരങ്ങളില്‍ വരേണ്യ താത്പര്യങ്ങള്‍ക്ക് മുന്നില്‍ കുരുതി കൊടുക്കാന്‍ മാത്രമായിരിക്കും ദളിത് ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ നിയോഗം. മുദസ്സിറിന്റെത് ഒറ്റപ്പെട്ട സംഭവമല്ലെന്ന വസ്തുത അത്തരമൊരു ദുരന്തത്തിലേക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നത്.

ahammedflj@gmail.com