Connect with us

Articles

പീഡിപ്പിക്കപ്പെടാന്‍ പിഞ്ചു കുഞ്ഞുങ്ങള്‍

Published

|

Last Updated

തിരൂരില്‍ മൂന്ന് വയസ്സുകാരി നാടോടി ബാലിക. തൃശൂര്‍ തളിക്കുളത്ത് അഞ്ച് വയസ്സുകാരി, ആലപ്പുഴ കരളകത്ത് ഒമ്പതുകാരി, തൃശൂര്‍ ചെന്ത്രാപ്പിന്നിയിലെ ജാസില, കൊല്ലം ഓയൂരിലെ ബിനില, കൊടുകിലെ സഫിയ, ഇടുക്കിയിലെ മരപ്പൊത്തില്‍ നിന്നും കണ്ടെടുക്കപ്പട്ട നാലു വയസ്സുകാരി ശ്രീജ. ഇത്തിരിപ്പോന്ന കുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിക്കുന്നതിന്, കൊലപ്പെടുത്തി ചവറ്റുകൂനയിലെറിയുന്നതിന്, അല്‍പജീവനും കൊണ്ട് ബാക്കിയാക്കുന്നതിന് ഇനിയും എത്രവേണമെങ്കിലുമുണ്ട് ഉദാഹരണങ്ങള്‍. ഇരകളുടെ പ്രായം പലപ്പോഴും പത്തില്‍ താഴെയാകുന്നു. വേട്ടക്കാരാകട്ടെ 13 മുതല്‍ എഴുപത് വരെ എത്തുന്നു.
സംസ്ഥാനത്ത് നടക്കുന്ന ബലാല്‍സംഗങ്ങളിലെ ഇരകളില്‍ 15 ശതമാനവും പത്ത് വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളായിരുന്നു ഇതുവരെ. എന്നാല്‍ ആ കണക്കുകള്‍ പഴങ്കഥയാകുകയാണ്. സമീപകാല അനുഭവങ്ങള്‍ ഇതിന് അടിവരയിടുന്നു. ബലാല്‍സംഗത്തില്‍ ഒരു വയസ്സുവരെയുള്ളവര്‍ പോലും ഉള്‍പ്പെടുന്നു. മൂന്ന് വര്‍ഷം മുമ്പ് ലൈംഗിക പീഡനത്തിനിരയായ 14 കുട്ടികളുടെ പ്രായം 2 വയസ്സിനും എട്ടു വയസ്സിനും ഇടയിലായിരുന്നു.
എളുപ്പത്തില്‍ കീഴ്‌പ്പെടുത്താനാകുന്ന കുഞ്ഞുങ്ങളെ വേഗത്തില്‍ പ്രലോഭിപ്പിക്കാം. ഒരു മിഠായിപ്പൊതി കാണിക്കുമ്പോഴേക്കും അവര്‍ അടുത്ത് കൂടുന്നു. അതപരിചിതരാണെങ്കില്‍ പോലും കുട്ടികള്‍ക്ക് മടിയില്ല. പക്ഷേ, അവര്‍ക്കറിയില്ലല്ലോ ഈ കാട്ടു മൃഗങ്ങളുടെ പൈശാചിക മനസ്സിലിരിപ്പിനെക്കുറിച്ച്. പിന്നെ ആളൊഴിഞ്ഞ ഒരവസരം മതിയല്ലോ എന്തും സംഭവിക്കാന്‍. രക്ഷിതാക്കള്‍ക്കൊപ്പം രാത്രിയില്‍ ബസ് സ്റ്റോപ്പില്‍ ഉറങ്ങാന്‍ കിടന്ന രണ്ടര വയസ്സുകാരിയുടെ ബോധം നശിച്ച ശരീരം ചവറ്റു കൂനില്‍ നിന്നായിരുന്നു മാതാപിതാക്കള്‍ക്ക് തിരിച്ചു കിട്ടിയത്. അതിക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയ ശേഷം ചില നരാധമന്‍മാര്‍ വലിച്ചെറിഞ്ഞ ശരീരത്തില്‍ ജീവന്‍ ശേഷിച്ചത് ആയുസ്സിന്റെ നീളം കൊണ്ട് മാത്രമായിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷനു തൊട്ടു മുമ്പിലുള്ള ബസ്‌സ്റ്റോപ്പില്‍ നിന്നാണ് അര്‍ധരാത്രിയില്‍ പൈശാചികമായ ഹീനകൃത്യം നടത്തിയത്. എല്ലാം നിയമപാലകരുടെ മൂക്കിനു താഴെ. മൂന്ന് വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു അത്.
പേരക്ക കാണിച്ച് കൊതിപ്പിച്ചായാരുന്നു നാലാം ക്ലാസ്‌കാരിയായ വടകര ചെരണ്ടത്തൂരിലെ ഷഹാനയെ മായീന്‍കുട്ടി എന്ന നരാധനമന്‍ സ്‌കൂള്‍ ഇടവേള സമയത്ത് വീട്ടിലേക്ക് ക്ഷണിച്ചത്. അല്‍പം വെള്ളം കുടിക്കാനെത്തിയതായിരുന്നു ആ കുരുന്ന്. പേരക്ക നല്‍കുന്നതിനിടയിലാണ് കുറുനരി ചാടി വീണത്.
ഒടുവില്‍ ഒരു ചാക്കുകെട്ടില്‍ നിന്നും പ്രിയപ്പെട്ട ഉമ്മക്ക് തിരിച്ച് കിട്ടിയ ശരീരത്തില്‍ ജീവന്‍ പോലും ബാക്കിയുണ്ടായിരുന്നില്ല.
2005ല്‍ തിരുവനന്തപുരം ജില്ലയിലെ പാറശാലയില്‍ അമ്മയോടൊപ്പം ഉറങ്ങാന്‍ കിടന്ന മറ്റൊരു നാടോടി ബാലികയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ചു തള്ളിയത് സെബാസ്റ്റ്യന്‍ എന്ന മനുഷ്യമൃഗമായിരുന്നു. അടൂരില്‍ മൂന്നര വയസ്സുകാരിയായ ബാലികയെ ബലാല്‍സംഗം ചെയ്ത് കൊന്നത് നാല്‍പതുകാരനായ കൃഷ്ണപിള്ളയായിരുന്നു.
പോലീസ് പിടിയിലായപ്പോഴും യാതൊരു ചാഞ്ചല്യവും ഉണ്ടായില്ല അയാള്‍ക്ക്. കുറ്റം സമ്മതിക്കാനും മടിച്ചില്ല. മറ്റൊരു വെളിപ്പെടുത്തല്‍ കൂടി നടത്തിയാണ് അയാള്‍ പോലീസിനെ ഞെട്ടിച്ചത്. ആലപ്പുഴ ആശ്രാമം വാര്‍ഡില്‍ നിന്നും 2005 മെയ് മാസത്തില്‍ കാണാതായ രാഹുല്‍ എന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊന്ന് കുളത്തില്‍ ചവിട്ടിത്താഴ്ത്തിയത് താനാണെന്നായിരുന്നു ആ പ്രഖ്യാപനം. എന്നാല്‍ ഇതു സ്ഥിരീകരിക്കുന്നതിനുള്ള തെളിവുകളൊന്നും കണ്ടെത്താനായില്ല.
കണ്ണുരുട്ടി ഭയപ്പെടുത്തിയോ ഒരു ഐസ്‌ക്രീം വാങ്ങിക്കൊടുത്തോ ഇവരെ വശത്താക്കാം. അതിനും വഴങ്ങാത്തവര്‍ക്ക് മുമ്പിലാണ് മൂന്നാംമുറ പരിഹാരമായി വരുന്നത്. സമീപകാലത്തുണ്ടായ ഇരുപതില്‍പരം കേസുകളില്‍ സംഭവിച്ചതും അത്തരത്തിലാണ്. എത്രയെത്ര അനുഭവങ്ങളാണ് നമ്മുടെ മുമ്പിലുള്ളത്. എന്നിട്ടും പുതിയ പുലരിയില്‍ കുറെ കഥകളുമായി വാര്‍ത്താമാധ്യമങ്ങള്‍ നമ്മെത്തേടിയെത്തുന്നു. എന്തുകൊണ്ടാണിത്…?
ഇവര്‍ മനോരോഗികള്‍

ജനസംഖ്യയില്‍ പത്തു ശതമാനം ആളുകള്‍ കുറ്റവാസനയുള്ളവരാണ്. ഇവരെ തിരിച്ചറിയാനോ മൃഗീയവാസനകളെ കണ്ടെത്താനോ ശാസ്ത്രത്തിനോ മനുഷ്യനോ കഴിഞ്ഞിട്ടില്ല. ഏതുതരം മാനസിക രോഗമായാലും അത് തിരിച്ചറിയപ്പെടുന്നു. അവക്ക് ചികിത്സാ രീതികളും നിലവിലുണ്ട്. എന്നാല്‍ ഇത്തരക്കാരെ തിരിച്ചറിയാന്‍ ഒരിക്കലും സാധിക്കുന്നില്ല. ഈ സൈക്കോപതിക് പേഴ്‌സണാലിറ്റിയുള്ള പത്തുശതമാനത്തെ എപ്പോഴും കയറൂരിവിട്ടിരിക്കുകയാണ്. ഇവരാണിവിടെ കുറ്റകൃത്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഇവരുടെ കണ്‍മുമ്പിലേക്ക് അറിയാതെ ഇരകള്‍ എത്തിപ്പെടുമ്പോള്‍ ലൈംഗിക പീഡനങ്ങളും കുറ്റകൃത്യങ്ങളും ഉണ്ടാകുന്നു. ഇവര്‍ക്കാകട്ടെ കുറ്റബോധമില്ല. അവരെ തിരുത്താനും ആവില്ല. കടുത്തശിക്ഷാ രീതികൊണ്ടുപോലും ഇത്തരം ക്രിമിനലുകളുടെ പെരുമാറ്റ രീതികള്‍ മാറ്റി എടുക്കാനും സാധിക്കില്ല.
ഇവരുടെ പെരുമാറ്റ രീതികളോ വിചിത്രമാണ്. ചിലര്‍ പോലീസ് പിടിയിലാകുന്നതോടെ ആത്മഹത്യക്കുവരെ ശ്രമിക്കുന്നു. ചെയ്യുന്നത് തെറ്റാണെന്ന തോന്നലേയില്ല. മനസാക്ഷിയുമില്ല ഇവര്‍ക്ക്. ഇത്തരം ആളുകള്‍ ലോകത്ത് നിലനില്‍ക്കുവോളം കാലം പീഡനങ്ങള്‍ ഉണ്ടായികൊണ്ടേയിരിക്കും. കുഞ്ഞുമക്കളെപോലും മൃഗീയമായി കൊന്നുതള്ളും. സ്വയം ഓരോരുത്തരും ജാഗ്രത പാലിക്കുകയേ മാര്‍ഗമുള്ളൂ. അവനവന്റെ കുഞ്ഞുങ്ങളെ കാത്തു സൂക്ഷിക്കുകയേ പരിഹാരവുമുള്ളൂ.

മനോ രോഗത്തിന് ശിക്ഷയല്ല വേണ്ടത് ചികിത്സ

സൈക്കോപതിക് പെഴ്‌സണാലിറ്റിയുള്ള വ്യക്തികളിലെ വികൃതമായ സ്വഭാവദൂശ്യങ്ങള്‍ പുറത്ത് ചാടുന്നത് പലപ്പോഴും അവരറിയാതെയായിരിക്കും. ഇവര്‍ പുറമേക്ക് യാതൊരു ലക്ഷണവും പ്രകടിപ്പിക്കാറില്ല. എന്നാല്‍ ഒരവസരം ലഭിക്കുമ്പോഴാകട്ടെ വൈകൃതം പുറത്ത് ചാടുന്നതും പെട്ടെന്നായിരിക്കും. ഇത്തരം അവസരങ്ങള്‍ക്കായി പാത്തും പതുങ്ങിയും നടക്കാനും ഇവര്‍ സമയം കണ്ടെത്തുന്നു. സമൂഹത്തിലെ എല്ലാ തട്ടിലുമുള്ളവരിലുമുണ്ട് ഇത്തരം മാനസിക രോഗികള്‍.
പുറമേക്ക് വളരെ മാന്യന്മാരായി നടക്കുന്നവരിലും ഇത്തരം മാനസിക വൈകല്യങ്ങള്‍ കണ്ടേക്കാം. പതിനഞ്ചു വയസ്സ് മുതല്‍ അന്‍പത് വയസ്സ് വരെയുള്ളവരിലാണ് ഈ മാനസിക വൈകല്യം കണ്ടുവരുന്നതെന്ന് കോഴിക്കോട്ടെ മനോരോഗ വിദഗ്ധന്‍ ഡോ. പി എന്‍ സുരേഷ്‌കുമാര്‍ പറയുന്നു. ഇരയെ അന്വേഷിച്ചുകൊണ്ടുള്ള യാത്രകള്‍ തന്നെയാകും മിക്കപ്പോഴും ഇവരുടെ ജീവിതം. അതുകൊണ്ട് തന്നെ കുടുംബ ജീവിതത്തില്‍ തികഞ്ഞ പരാജിതരുമാകും ഇവര്‍. എന്നാല്‍ ഇത്തരക്കാര്‍ ചികിത്സതേടി എത്താത്തത് തന്നെയാണ് പ്രശ്‌നം വഷളാക്കുന്നതും. ഈ മാനസിക വൈകല്യം തിരിച്ചറിഞ്ഞ് ചികിത്സിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ഇന്ന് ഫലപ്രദമായ ചികിത്സയും ലഭ്യമാണ്.

പീഡനങ്ങള്‍ കുട്ടികളെ വേട്ടയാടും

കുട്ടിക്കാലത്ത് ഉണ്ടാകുന്ന ലൈംഗികാതിക്രമങ്ങള്‍ ആ ജീവാനന്തകാലം കുട്ടികളെ വേട്ടയാടുകതന്നെ ചെയ്‌തേക്കാം. ഒരിക്കല്‍ അതുപോലൊരു ചൂഷണത്തിന് ഇരയാകുന്ന കുട്ടികളുടെ മാനസികാവസ്ഥ പിന്നീട് വഷളാവുകയും ചെയ്‌തേക്കാം. ഇവരില്‍ വിഷാദരോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണ്.
ഇരകളായ കുട്ടികള്‍ മുതിര്‍ന്നവരെ വല്ലാതെ ഭയക്കും. ഒരുകാരണവും കൂടാതെ ഇവര്‍ മറ്റുള്ളവരെ അവിശ്വസിക്കും. ജീവിതകാലം മുഴുവന്‍ കുട്ടികള്‍ പീഡനത്തിന്റെ മുറിവുകളുമായി ജീവിക്കേണ്ടി വരുന്നതിനേക്കാള്‍ നല്ലത് അത്തരമൊരു സംഭവമുണ്ടായാല്‍ കുട്ടികളെ വൈദ്യപരിശോധനക്കും കൗണ്‍സലിംഗിനും വിധേയമാക്കുകയാണ്.
ആറാഴ്ചകൊണ്ട് ശരീരത്തിനേല്‍ക്കുന്ന മുറിവുകള്‍ ഉണങ്ങുന്നു. എന്നാല്‍ മനസിനേല്‍ക്കുന്ന മുറിവുണങ്ങാന്‍ വര്‍ഷങ്ങള്‍ പലതെടുക്കും. ചിലതാകട്ടെ എത്രകഴിഞ്ഞാലും ഉണങ്ങിയെന്നും വരില്ല. അതുകൊണ്ട് ഇത്തരം കുഞ്ഞുങ്ങള്‍ക്ക് നിരന്തരമായ പരിചരണം ആവശ്യമാണ്.
ബാല പീഡനങ്ങള്‍ക്കിരയാകുന്നവര്‍ പിന്നീട് ദാമ്പത്യ ജീവിതത്തിലും പരാജയപ്പെടുന്നതായി കാണാം. ലൈംഗിക ജീവിത്തോടുള്ള ഭയമാണ് ഇതില്‍ പ്രധാനപ്പെട്ടത്. അതുകൊണ്ട് വളരെ നേരത്തെ തന്നെ കൗണ്‍സിലിംഗിന് വിധേയമാക്കണം. ചികിത്സിച്ച് ഭേദമാക്കുന്നതിനേക്കാള്‍ നല്ലത് അസുഖം വരാതെ നോക്കുന്നതാണല്ലോ. അതുകൊണ്ട് എപ്പോഴും തുറന്ന് വെച്ചൊരു കണ്ണുമായി രക്ഷിതാക്കള്‍ മക്കളെ ശ്രദ്ധിക്കുക തന്നെ വേണം.

Latest