Connect with us

Gulf

യു എ ഇയിലെ 40 ശതമാനത്തോളം പേര്‍ക്കും രക്തജന്യ പ്രശ്‌നങ്ങള്‍

Published

|

Last Updated

ദുബൈ: രാജ്യത്തെ 40 ശതമാനത്തോളം ജനങ്ങളും ഏതെങ്കിലും തരത്തിലുള്ള രക്തജന്യ പ്രശ്‌നങ്ങള്‍ നേരിടുന്നുവെന്ന് കഴിഞ്ഞ ദിവസം ദുബൈ ഹെല്‍ത്ത് അതോറിറ്റി സംഘടിപ്പിച്ച ഹെമറ്റോളജി കോണ്‍ഫ്രന്‍സില്‍ പങ്കെടുത്ത വിദഗ്ധര്‍ വെളിപ്പെടുത്തി.

രാജ്യാന്തര പ്രശസ്തരായ വിദഗ്ധര്‍ ഉള്‍പ്പെടെ 300 ഓളം പേര്‍ പങ്കെടുത്ത കോണ്‍ഫ്രന്‍സിലാണ് ഏറെ ഗൗരവമുള്ള പ്രശ്‌നം വെളിപ്പെട്ടത്. രക്തജന്യ രോഗങ്ങളുമായി ബന്ധപ്പെട്ട് രാജ്യാന്തര തലത്തിലുള്ള ഗവേഷണങ്ങളെക്കുറിച്ചും പുതിയ ചികിത്സാരീതികളെക്കുറിച്ചും രോഗികളുടെ എണ്ണവും രോഗത്തിന്റെ സ്വഭാവവും സംബന്ധിച്ചുമെല്ലാം വിശദമായ ചര്‍ച്ചകളാണ് കോണ്‍ഫ്രന്‍സില്‍ നടന്നത്.

താലസാമിയ സെന്റര്‍ ഡയറക്ടര്‍ ഖൊവഌബെല്‍ ഹൂള്‍ ആണ് രാജ്യം നേരിടുന്ന രക്തജന്യരോഗത്തെക്കുറിച്ച് സമ്മേളനത്തില്‍ നടന്ന ചര്‍ച്ചകളെക്കുറിച്ചും കണ്ടെത്തലുകളെ സംബന്ധിച്ചും വിശദീകരിച്ചത്. രാജ്യത്ത് മരണകാരണമാവുന്ന നാലാമത്തെ രോഗമാണ് രക്താര്‍ബുദമെന്നുംഅവര്‍ പറഞ്ഞു.

ഇരുമ്പ് സത്തിന്റെ അഭാവത്താല്‍ സംഭവിക്കുന്ന വിളര്‍ച്ചയാണ് നാല്‍പത് ശതമാനത്തെയും ബാധിക്കുന്നത്. ഈ സാഹചര്യത്തില്‍ കുട്ടികളെയും സ്ത്രീകളെയും ശുശുരോഗ വിദഗ്ധരും ഗൈനക്കോളജിസ്റ്റുകളും വിശദമായ പരിശോധനക്ക് വിധേയമാക്കി രോഗമില്ലായെന്ന് ഉറപ്പാക്കേണ്ടതാണ്. രോഗം വെളിപ്പെടുന്ന പശ്ചാത്തലത്തില്‍ ആവശ്യമായ ചികിത്സയും ചെയ്യേണ്ടതാണ്. വിവാഹത്തിന് മുമ്പുള്ള ആരോഗ്യ പരിശോധനയില്‍ വിളര്‍ച്ച, രക്തസമ്മര്‍ദ്ദം, ഹീമോഗ്ലോബിന്റെ അളവ് തുടങ്ങിയ പരിശോധിക്കാറുണ്ട്.
2006ലാണ് വിവാഹത്തിന് മുമ്പുള്ള വൈദ്യ പരിശോധന രാജ്യത്ത് നിര്‍ബന്ധമാക്കിയത്. രാജ്യത്ത് കല്ല്യാണം കഴിക്കുന്ന സ്വദേശികള്‍ക്കും പ്രവാസികള്‍ക്കുമെല്ലാം വൈദ്യ പരിശോധന നിര്‍ബന്ധമാണെന്നും ഖൊവഌപറഞ്ഞു.