Ongoing News
വേറിട്ട തൊഴിലിലെ സ്ത്രീ സാന്നിധ്യമായി സെലീന
തലശ്ശേരി:ചരിത്ര പട്ടണത്തിന്റെ തെരുവോരത്തിരുന്ന് പഥികരുടെ പൊട്ടിയ ചെരുപ്പുകളും ഷൂസുകളും തുന്നിക്കൂട്ടി പ്രതിഫലം വാങ്ങുമ്പോള്‍ ഈ ഗൃഹനാഥ തെല്ലും വ്യാകുലപ്പെടുന്നില്ല. പഠിച്ച തൊഴില്‍ ചെയ്യുന്നതില്‍ അഭിമാനിക്കുകയാണിവര്‍. പെരിങ്ങത്തൂര്‍ കായപ്പനച്ചിയിലെ ദരിദ്ര കുടുംബത്തിലാണ് വീട്ടമ്മയായ സെലീന പിറന്നതും വളര്‍ന്നതും. സാധാരണ പെണ്‍കുട്ടികളെ പോലെ ചെറുപ്പത്തില്‍ ഭാവിജീവിതത്തെ പറ്റി നിറമുള്ള സ്വപ്‌നങ്ങളും ഉണ്ടായിരുന്ന കാലമുണ്ടായിരുന്നെന്ന് സെലീന ഓര്‍ക്കുന്നു. അഞ്ച് നേരവും നിസ്‌കരിക്കുന്ന മതഭക്തയായ സെലീന യൗവ്വനാരംഭത്തില്‍ വിവാഹിതയായി. കൂലി പണിക്കാരനായിരുന്നു ഭര്‍ത്താവ് സലീം. ജോലികള്‍ മാറിമാറി ചെയ്ത് കുടുംബം പോറ്റിയ സലീം ഒടുവില്‍ എത്തിപ്പെട്ടത് ചെരുപ്പും കുടയും നന്നാക്കുന്ന തൊഴിലിലായിരുന്നു. വീട്ടിലെ പ്രാരാബ്ദങ്ങള്‍ കൂടി വന്നപ്പോള്‍ ഭര്‍ത്താവിനെ സഹായിക്കാന്‍ സെലീനയും കൂട്ടുപോയി. ജീവിത പ്രാരാബ്ധങ്ങള്‍ സെലീനയും ഈ ജോലി ചൊയ്യുകയായിരുന്നു ഈ തൊഴില്‍. ഇതിനിടെ ഇവര്‍ക്ക് മൂന്ന് പെണ്‍കുട്ടികള്‍ ജനിച്ചു. ജീവിത യാത്രയിലെപ്പഴോ ഭര്‍ത്താവിന്റെ ചുവട് പിഴക്കുന്നത് സെലീന അറിഞ്ഞു. തിരുത്താന്‍ ശ്രമിച്ചിട്ടും കഴിഞ്ഞില്ല. ഒടുവില്‍ വിട്ടുപോവുകയും ചെയ്തപ്പോള്‍ സെലീന ഒറ്റപ്പെട്ടുപോയി. മക്കളെ വളര്‍ത്താനും രോഗിയായ ഉമ്മയെ സംരക്ഷിക്കാനും പഠിച്ച തൊഴിലെടുക്കാന്‍ തന്നെ സലീന തീരുമാനിച്ചു. സഹായിക്കാന്‍ ആരുമില്ലാത്ത നിസ്സഹായതയില്‍ അന്തസ്സോടെ തൊഴില്‍ ചെയ്ത് കുടുംബം പോറ്റുകയാണ് സെലീന. 14 വര്‍ഷമായി തലശ്ശേരിയില്‍ എത്തിയിട്ട്. മൂത്തമകളുടെ നിക്കാഹ് കഴിഞ്ഞു. പത്തിലും എട്ടിലും പഠിക്കുകയാണ് ഇളയവര്‍. ഇവരെയും കരപറ്റിക്കണം. ആരുടെ മുന്നിലും കൈനീട്ടാതെ അവരെ പഠിപ്പിക്കണം.ആരോഗ്യം അനുവദിക്കും വരെ. ഈ തൊഴില്‍ ചെയ്യാനാണ് സെലീനയുടെ തീരുമാനം. ഇതുവരെ ഒരുബുദ്ധിമുട്ടും ജോലിയില്‍ ഉണ്ടായിട്ടില്ലെന്ന് അവര്‍ പറഞ്ഞു. വിലങ്ങാട് പരിപ്പുപാറയില്‍ വാടകവീട്ടിലാണിപ്പോള്‍ താമസം. തൊഴില്‍ മേഖലയില്‍ സ്ത്രീ സാന്നിധ്യം പുതുമയല്ല. ജീവിക്കാനുള്ള നെട്ടോട്ടത്തില്‍ വനിതകള്‍ കൈവെക്കാത്ത തൊഴില്‍ മേഖലകളും ഇപ്പോഴില്ല. എന്നാല്‍ സ്ത്രീകള്‍ പൊതുവെ കടന്നുവരാത്ത ചെരുപ്പ്കുത്തി ജോലി ചെയ്യുന്ന സെലീന പെണ്‍സമൂഹത്തിന് മാതൃകയാകുകയാണ്.