Connect with us

Kozhikode

മാതൃഭാഷയുടെ മഹത്വം വിളിച്ചോതി ഭരണഭാഷാ ശില്‍പ്പശാല

Published

|

Last Updated

കോഴിക്കോട്: ജില്ലാ ആസൂത്രണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഭരണഭാഷ വര്‍ഷാചരണത്തിന്റെ ഭാഗമായി ഭരണഭാഷ -മാതൃഭാഷ ജില്ലാതല ശില്‍പ്പശാല ന്യൂ നളന്ദ ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു. മറ്റു ഭാഷകളെ തള്ളിപ്പറയാതെ മാതൃഭാഷയെ സ്‌നേഹിക്കുന്ന സമൂഹത്തെ വാര്‍ത്തെടുക്കാന്‍ കഴിയണമെന്ന് കാനത്തില്‍ ജമീല പറഞ്ഞു.
അക്കാദമിക തലത്തില്‍ മലയാള ഭാഷയുടെ സങ്കീര്‍ണ്ണതകള്‍ കുറക്കുന്നത് കുട്ടികളെ ഭാഷയിലേക്ക് അടുപ്പിക്കുന്നതിനുതകുമെന്ന് അധ്യക്ഷത വഹിച്ച ജില്ലാ കലക്ടര്‍ കെ വി മോഹന്‍കുമാര്‍ പറഞ്ഞു. മാതൃഭാഷയെ ഔദ്യോഗിക ഭാഷയാക്കി മാറ്റുന്നതിന് ഉദ്യോഗസ്ഥ ഭരണതലങ്ങളിലും പൊതുജനങ്ങളിലും അവബോധം വളര്‍ത്തിയെടുക്കുന്നതിനായി സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു. ഭരണഭാഷ -മാതൃഭാഷ മലയാളം, കമ്പ്യൂട്ടിംഗ് എന്നീ വിഷയങ്ങളില്‍ മഹേഷ് മംഗലാട്ട്, ടി വി സുനിത എന്നിവര്‍ ക്ലാസെടുത്തു.
മലയാളം കമ്പ്യൂട്ടിംഗ് സാങ്കേതിക വിദ്യയിലൂടെ ഭാഷയുമായി ബന്ധപ്പെടുത്തി അനന്ത സാധ്യതകള്‍ ഉണ്ടെന്ന് ശില്‍പ്പശാലയില്‍ ടി വി സുനിത അഭിപ്രായപ്പെട്ടു. ഭാഷയുടെ ശ്രേഷ്ഠതയെയും അതിന്റെ വ്യത്യസ്ത തലങ്ങളെയും ഭരണഭാഷയാകുമ്പോഴുളള സുതാര്യതയെയും കുറിച്ച് മഹേഷ് മംഗലാട്ട് സംസാരിച്ചു.
ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ടി പി വിനോദന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍ സുരേന്ദ്രന്‍, ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ അബൂബക്കര്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ ജില്ലാ ആസൂത്രണ ഓഫീസര്‍ എം എ രമേഷ്‌കുമാര്‍ സ്വാഗതവും ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ കെ എം സുരേഷ് നന്ദിയും പറഞ്ഞു.

Latest